ന്യൂഡല്‍ഹി: ഇന്ത്യയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും സിവിൽ, ക്രിമിനല്‍ കേസുകളിലെ വിചാരണയില്‍ നിന്നും ആയുഷ്കാല സംരക്ഷണം നല്‍കുന്നതിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023-ലെ നിയമ ഭേദഗതിയെ ചോദ്യം ചെയ്താണ് ഹര്‍ജി. ലോക് പ്രഹരി എന്ജിഒയുടേതാണ് ഹര്‍ജി.
2023-ലെ നിയമ ഭേദഗതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും അമിതമായ സംരക്ഷണമാണ് നല്‍കുന്നത്. ഇത് സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പുകള്‍ക്ക് ദോഷം ചെയ്യുന്നുവെന്നാണ് ഹര്‍ജയിലെ വാദം.
രാഷ്ട്രപതിക്ക് പോലും ഇത്ര വിശാലമായ നിയമ സംരക്ഷണം ഇല്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ ഭേദഗതി ഉടന്‍ തന്നെ നിയമ വകുപ്പ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
എന്നാല്‍ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇപ്പോള്‍ സ്റ്റേ നല്‍കേണ്ട ആവശ്യമില്ലെന്നും ഹര്‍ജിയിലെ വാദങ്ങളില്‍ ഭരണഘടനപ്രകാരം ഇളവ് അനുവദിക്കാമോയെന്ന് വിശദമായി പരിശോധിക്കുമെന്നും വ്യക്തമാക്കി. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Tags : Election Commission Supreme Court