ന്യൂഡൽഹി: ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപണ വിജയത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ബഹിരാകാശ രംഗത്തെ സുപ്രധാന മുന്നേറ്റമാണിതെന്നും അഭിമാനകരമായ നാഴികക്കല്ലാണെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ഇത് ഇന്ത്യയുടെ വിക്ഷേപണ ശേഷിയെ ശക്തിപ്പെടുത്തുകയും ആഗോള വാണിജ്യ വിക്ഷേപണ വിപണിയിലെ നമ്മുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിനായുള്ള നമ്മുടെ ശ്രമങ്ങളുടെ പ്രതിഫലനമാണിത്. കഠിനാധ്വാനികളായ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർക്കും എൻജിനിയർമാർക്കും അഭിനന്ദനങ്ങൾ. ബഹിരാകാശ ലോകത്ത് ഇന്ത്യ കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചുയരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യവും രണ്ട് മാസത്തിനിടെയുള്ള രണ്ടാം വിക്ഷേപണവുമാണിത്.
16 മിനിറ്റുകൊണ്ട് ഉപഗ്രഹത്തെ ഭൂമിയിൽനിന്ന് 520 കിലോമീറ്റർമാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഖര, ദ്രവ, ക്രയോജനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മൂന്നു ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്.
അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്‍റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2-വിനെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോഗ്രാമാണ് ഉപഗ്രഹത്തിന്‍റെ ഭാരം.
ടെലികോം ടവറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സേവനം എത്തിക്കുകയെന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹത്തിന്‍റെ ദൗത്യം.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) യുഎസ് ആസ്ഥാനമായുള്ള എഎസ്‌ടി സ്പേസ് മൊബൈലും (എഎസ്ടി ആൻഡ് സയൻസ്, എൽഎൽസി) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്‍റെ ഭാഗമായാണ് ദൗത്യം.
Tags : ISRO Satellite Launch Narendra Modi