ന്യൂഡൽഹി: ബിജെപിയെ ഭ്രഷ്ട് (അഴിമതി) ജനത പാർട്ടി എന്നു വിശേഷിപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അഴിമതി, അധികാര ദുർവിനിയോഗം തുടങ്ങിയവയിലൂടെ സർക്കാരുകൾ ജനങ്ങളുടെ ജീവിതം നശിപ്പിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരിയുടെ കൊലപാതകം, ഉത്തർപ്രദേശിലെ ഉന്നാവോ ബലാത്സംഗക്കേസ്, ഇൻഡോറിൽ മലിനജലം കുടിച്ചുണ്ടായ മരണം തുടങ്ങിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം.
മോദിയുടെ ഇരട്ട എൻജിൻ സർക്കാർ ഓടുന്നത് കോടീശ്വരന്മാർക്കുവേണ്ടി മാത്രമാണ്. സാധാരണക്കാർക്ക് അഴിമതിയും നാശത്തിന്റെ വേഗവുമാണ് ഇരട്ട എൻജിൻ സർക്കാർ നൽകുന്നത്. ഇത് ഓരോ ദിവസവും ഒരാളുടെയെങ്കിലും ജീവിതം നശിപ്പിക്കുന്നതാണ്-എക്സിൽ കുറിച്ച പോസ്റ്റിൽ രാഹുൽ ആരോപിച്ചു.
ആരവല്ലി പർവതനിരകൾ മുതൽ കോടീശ്വരന്മാരുടെ കണ്ണെത്തിയ എല്ലായിടത്തും നിയമങ്ങൾ ചവിട്ടി മെതിക്കപ്പെട്ടു. പർവതങ്ങളും മരങ്ങളും നശിപ്പിക്കുന്നു. ഇതിനുപകരമായി പൊതുജങ്ങൾക്കു ലഭിക്കുന്നത് മലിനീകരണവും പൊടിയും ദുരന്തവുമാണെന്നും രാഹുൽ ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രികളുടെയും സ്കൂളുകളുടെയും ദുരവസ്ഥയും രാഹുൽ ചൂണ്ടിക്കാട്ടി.
Tags : Janata Party BJP Rahul Gandhi corrupt congress