ന്യൂഡൽഹി: സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായി ഡൽഹി സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ ഉമർ നബി സഞ്ചരിച്ചത് ഇന്ത്യാ ഗേറ്റ് ഉൾപ്പെടെയുള്ള ഡൽഹിയിലെ സുരക്ഷ മേഖലയ്ക്കുള്ളിലൂടെ. 1300ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഡൽഹിക്ക് ഉള്ളിൽ ഉമർ സഞ്ചരിച്ച വഴികൾ പോലീസ് കണ്ടെത്തിയത്.
ഇന്ത്യ ഗേറ്റ്, റെയിൽ ഭവൻ, കർത്തവ്യപഥ്, ലോദി റോഡ്, ഭാരകംബ റോഡ് തുടങ്ങി രാജ്യത്തിന്റെതന്നെ തന്ത്രപ്രധാനമായ മേഖലയിലൂടെയാണ് ഉമർ സ്ഫോടകവസ്തുക്കളുമായി കാറിൽ സഞ്ചരിച്ചത്. എന്നാൽ ഡൽഹിക്കുള്ളിൽ പ്രവേശിച്ചശേഷം ഒരിടത്തും ഉമറിന്റെ കാർ പോലീസ് പരിശോധന നേരിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.
ഡൽഹിയിൽ വളരെ തിരക്കേറിയ നിസാമുദ്ദീൻ, അക്ബർ റോഡ്, സഫ്ദർജംഗ് ആശുപത്രി, കൊണാട്ട് പ്ലെയ്സ്, രാംലീല മൈദാൻ, ഡൽഹി ഗേറ്റ്, ദരിയ ഗഞ്ച് പോലീസ് സ്റ്റേഷൻ എന്നിവ കടന്നാണ് ഉമർ റെഡ് ഫോർട്ടിൽ എത്തുന്നത്.
സ്ഫോടനം നടന്ന ദിവസം രാവിലെ ബദൽപുർ ബോർഡർ വഴി ഉമർ കാറുമായി ഡൽഹിയിൽ പ്രവേശിച്ചു. രാവിലെ 9.17നും 9.48നും ഇടയിൽ, നിസാമുദ്ദീൻ, ഇന്ത്യാ ഗേറ്റ്, അക്ബർ റോഡ്, റെയിൽ ഭവൻ, കർത്തവ്യപഥ്, ലോധി റോഡ്, സഫ്ദർജംഗ് ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ ഡൽഹിയുടെ ഹൃദയഭാഗത്തുകൂടി കാർ കടന്നുപോയി.
ഇടയ്ക്ക് വസീർപൂരിലെ ഒരു ചായക്കടയിൽ കാർ നിർത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നീട് കാർ ഉച്ചയ്ക്ക് 2.04ന് കൊണാട്ട് പ്ലെയ്സ് ഔട്ടർ സർക്കിളും 2.10ന് ഭാരകംബ റോഡും കടന്ന് 2.17ന് രാം ലീല മൈതാനിയിലെത്തി. തുടർന്ന് മൂന്നരയോടെ ചെങ്കോട്ടയ്ക്ക് സമീപം കാർ പാർക്ക് ചെയ്തു. 6.23ന് പാർക്കിംഗ് സ്ഥലത്തുനിന്ന് പുറത്തിറങ്ങിയ കാർ പതുക്കെ നീങ്ങി 6.52ന് പൊട്ടിത്തെറിക്കുകയായിരുന്നു.
Tags : Red Fort Blast Chenkota blast Delhi blast