ന്യൂഡൽഹി: ഗുജറാത്തിലെ മുന്ദ്രയിൽ അദാനി പോർട്ട്സിന് അനുവദിച്ച 108 ഹെക്ടർ മേച്ചിൽ ഭൂമി തിരിച്ചുപിടിക്കാനുള്ള ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അതുൽ ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
ഭൂമി തിരിച്ചുപിടിക്കുന്നതിന് മുൻപ് ബാധിക്കപ്പെട്ട കക്ഷിയായ അദാനി പോർട്ട്സിന് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
2005-ൽ സ്പെഷ്യൽ എക്കോണമിക് സോൺ വികസനത്തിനായി നൽകിയ ഭൂമിക്കെതിരെ ഗ്രാമവാസികൾ നൽകിയ ഹർജിയെത്തുടർന്നാണ് ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. വിഷയത്തിൽ അദാനി പോർട്ട്സിന്റെ ആക്ഷേപങ്ങൾ കൂടി കേട്ട ശേഷം പുതിയ തീരുമാനമെടുക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. അതുവരെ നിലവിലെ സ്ഥിതി തുടരാനും കോടതി ഉത്തരവിട്ടു.
Tags : Adani Supreme Court