ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി സർക്കാർ 762 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം ലോക്സഭയെ അറിയിച്ചു. ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രാലയം ഈ കണക്കുകൾ വ്യക്തമാക്കിയത്.
2024-ൽ വാർഷിക ചെലവ് 100 കോടി രൂപ കടന്നു. 2025-ൽ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ സന്ദർശനങ്ങൾക്കായി മാത്രം 175 കോടിയിലധികം രൂപ ചെലവായി.
മിക്ക വിദേശയാത്രകളിലും ആതിഥേയ രാജ്യങ്ങളാണ് താമസം ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കുന്നത്. എന്നാൽ സുരക്ഷാ ക്രമീകരണങ്ങൾ, ഉദ്യോഗസ്ഥ സംഘം, മാധ്യമ സംഘം, മറ്റു യാത്രാ സൗകര്യങ്ങൾ എന്നിവയ്ക്കായി ഇന്ത്യയാണ് പണം ചെലവഴിക്കുന്നത്.
യാത്രകളുടെ സ്വഭാവമനുസരിച്ച് 27 മുതൽ 72 വരെ അംഗങ്ങളാണ് പ്രധാനമന്ത്രിയെ സാധാരണയായി അനുഗമിക്കുന്നത്. എന്നാൽ 2025-ൽ അഞ്ച് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ പ്രതിനിധി സംഘത്തിൽ 95 പേർ ഉണ്ടായിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന സമയത്താണ് വിദേശയാത്രകൾക്കായി ഏറ്റവും കുറഞ്ഞ തുക ചെലവാക്കിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ കാലത്ത് ചെലവ് ഇതിലും കുറവായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഉദാഹരണത്തിന്, 2011-ലെ അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനത്തിന് 10.74 കോടി രൂപയും 2013-ലെ റഷ്യൻ സന്ദർശനത്തിന് 9.95 കോടി രൂപയുമാണ് ചെലവായത്.
പണപ്പെരുപ്പം, കറൻസി മൂല്യത്തിലെ മാറ്റങ്ങൾ, സന്ദർശിച്ച രാജ്യങ്ങളുടെ എണ്ണം, യാത്രയുടെ ദൂരം, സുരക്ഷാ ക്രമീകരണങ്ങൾ, സംഘത്തിന്റെ വലിപ്പം എന്നിവയാണ് ചെലവ് കൂടാൻ കാരണമായി മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.
Tags : Prime Minister ; External Affairs Ministry Lok Sabha