ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. യുവതികൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും പരിഗണിക്കുക.
2019 ലാണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കോവിഡിനെ തുടർന്നുള്ള സാഹചര്യങ്ങളിൽ ഒമ്പതംഗ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. ആറ് വർഷങ്ങൾക്ക് ശേഷമാണിപ്പോൾ കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്.
2019ൽ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന ജഡ്ജിമാരിൽ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. ഒമ്പതംഗ ബെഞ്ച് കേസിൽ എന്ന് മുതൽ വാദം കേൾക്കുമെന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും.
ഹർജികൾ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കേണ്ടി വരും. നേരത്തെ യുവതീ പ്രവേശനത്തിന് അനുകൂലമായിട്ടാണ് സർക്കാർ നിലപാട് എടുത്തിരുന്നത്.
Tags : Sabarimala womens entry Supreme Court