ന്യൂഡൽഹി: ആശ, അങ്കണവാടി തുടങ്ങിയ മുൻനിര വനിതാ വർക്കർമാർക്ക് കേന്ദ്രസർക്കാർ നൽകുന്ന വേതനവിഹിതം ഇരട്ടിയാക്കണമെന്ന് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി.
ആശ, അങ്കണവാടി വർക്കർമാർ സമൂഹത്തിലെ മുൻനിരയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും ജനസംഖ്യക്ക് ആനുപാതികമായി ഇവരുടെ എണ്ണമില്ലാത്തതും ഇവർക്കു ലഭിക്കുന്ന വേതനത്തിലെ കുറവും രാജ്യസഭയിലെ ശൂന്യവേളയിൽ സോണിയ ചൂണ്ടിക്കാട്ടി.
ആശാപ്രവർത്തകർ രാജ്യത്തുടനീളം രോഗപ്രതിരോധ കുത്തിവയ്പ്, മാതൃ ആരോഗ്യം, കുടുംബക്ഷേമം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നുണ്ടെങ്കിലും കുറഞ്ഞ ഓണറേറിയവും കുറഞ്ഞ സാമൂഹികസുരക്ഷാ പരിരക്ഷയുമുള്ള സന്നദ്ധപ്രവർത്തകരായി അവരെ പരിഗണിക്കുന്നത് തുടരുകയാണ്. അങ്കണവാടി വർക്കർമാർക്ക് പ്രതിമാസം 4,500 രൂപയും ഹെൽപ്പർമാർക്ക് 2,250 രൂപയും എന്ന തുച്ഛമായ അടിസ്ഥാന ഓണറേറിയം മാത്രമാണു കേന്ദ്രം നൽകുന്നതെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് (ഐസിഡിഎസ്) പദ്ധതിയിൽ വിവിധ തലങ്ങളിലായി ഏകദേശം മൂന്നു ലക്ഷത്തോളം ഒഴിവുകളുണ്ട്. ഇതു ലക്ഷക്കണക്കിന് കുട്ടികൾക്കും അമ്മമാർക്കും അവശ്യ പോഷകാഹാരം, ആരോഗ്യം, പരിചരണ സേവനങ്ങൾ എന്നിവ നിഷേധിക്കപ്പെടുന്നതിനു കാരണമാകുന്നു.
നിലവിലുള്ള എല്ലാ ഒഴിവുകളും നികത്തണം. സമയബന്ധിതമായി വേതനം നൽകണം. മുൻനിര വനിതാതൊഴിലാളികളുടെ വേതനത്തിൽ കേന്ദ്രസർക്കാരിന്റെ സംഭാവന ഇരട്ടിയാക്കണം. 2,500ൽ കൂടുതൽ ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ ഒരു അധിക ആശാ വർക്കറെ നിയമിക്കണം. പോഷകാഹാര, ആരോഗ്യ സേവനങ്ങളും ബാല്യകാല വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിന് അങ്കണവാടി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കണമെന്നും സോണിയ ഗാന്ധി ആവശ്യ പ്പെട്ടു.
Tags : Sonia Gandhi ASHA worker Anganwadi workers Salary doubled