പുട്ടപർത്തി: സത്യസായി ബാബ എന്ന ആത്മീയഗുരുവിന്റെ പ്രബോധനങ്ങൾ 140 രാജ്യങ്ങളിലെ ലക്ഷക്കണക്കിനാളുകൾക്ക് വെളിച്ചമേകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പുട്ടപർത്തിയിലെ ആശ്രമത്തിൽ സംഘടിപ്പിച്ച സത്യസായിബാബയുടെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മോദി. ഏതെങ്കിലും ആശയമോ ആദർശമോ അടിച്ചേൽപ്പിക്കാനല്ല സത്യസായി ബാബ ശ്രമിച്ചത്. എല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക എന്നതായിരുന്നു ബാബയുടെ സന്ദേശം.
കേന്ദ്ര സർക്കാരിന്റെ സുകന്യ സമൃദ്ധി പദ്ധതിയിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ ഇരുപതിനായിരത്തിലധികം ശ്രീ സത്യസായി കുടുംബാംഗങ്ങൾ മുന്നോട്ടുവന്നു. ദരിദ്ര കുടുംബങ്ങൾക്ക് നൂറു പശുക്കളെ നൽകിയ ട്രസ്റ്റിന്റെ ഗോ ദാൻ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. 2014ൽ കേന്ദ്രത്തിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ 25 കോടി പൗരന്മാരാണ് പങ്കാളികളായതെങ്കിൽ ഇന്നത് നൂറുകോടിയില്‍ എത്തിനിൽക്കുന്നു.
വികസിത രാഷ്ട്രത്തിലേക്കു രാജ്യം വളരുകയാണ്. തദ്ദേശീയമായി നിർമിക്കുന്ന ഉത്പന്നങ്ങൾ കൂടുതൽ വിറ്റഴിക്കുന്നതുവഴി ആത്മനിർഭർ ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകുമെന്നും മോദി കൂട്ടിച്ചേർത്തു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ, ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചൻ, ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആർ.ജെ. രത്നാകർ എന്നിവർ പങ്കെടുത്തു. സത്യസായിബാബയുടെ ജീവിതത്തെ ആദരിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ നൂറു രൂപ നാണയവും സ്റ്റാംപും മോദി ചടങ്ങിൽ പ്രകാശനം ചെയ്തു.
Tags : PM Modi Sathya Sai Baba's teachings Sathya Sai Baba