ന്യൂഡൽഹി: കഴിഞ്ഞ തിങ്കളാഴ്ച ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം കാർ പൊട്ടിത്തെറിച്ച് ഉണ്ടായ സ്ഫോടനത്തിൽ സംഭവസ്ഥലത്തുനിന്ന് 9 എംഎമ്മിന്റെ രണ്ട് വെടിയുണ്ടകളും ഒരു ഷെല്ലും കണ്ടെത്തിയതായി റിപ്പോർട്ട്.
സുരക്ഷാ സേനയ്ക്ക് മാത്രം അനുവദിച്ചിരിക്കുന്ന തോക്കിലെ ബുള്ളറ്റ് എങ്ങനെ സംഭവസ്ഥലത്ത് എത്തി എന്നതാണ് അന്വേഷണ സംഘം കണ്ടെത്താൻ ശ്രമിക്കുന്നത്. എന്നാൽ, സംഭവസ്ഥലത്തുനിന്നു തോക്കോ അതിന്റെ ബാക്കി ഭാഗങ്ങളോ കണ്ടെത്തിയിട്ടില്ല. പൊട്ടിത്തെറിച്ച കാർ ഓടിച്ച ഡോ. ഉമർ നബിയുടേതാണോ ലഭിച്ച ബുള്ളറ്റ് എന്നതടക്കമുള്ള കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം സ്ഫോടനത്തിൽ ക്രിമിനൽ ഗൂഢാലോചന പ്രകാരം പുതിയ എഫ്ഐആർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് അടച്ച റെഡ് ഫോർട്ട് വീണ്ടും തുറന്നെങ്കിലും ഈ പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തെത്തുടർന്ന് അടച്ച ലാൽ കില മെട്രോ സ്റ്റേഷനിലെ ഗേറ്റുകൾ തുറന്നതായും അധികൃതർ അറിയിച്ചു.
ചെങ്കോട്ട സ്ഫോടനത്തിനായി ഭീകരവാദികൾ 30 മുതൽ 40 കിലോ വരെ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കാർ ഓടിച്ചിരുന്ന ഉമർ ബോംബ് നിർമാണത്തിൽ വിദഗ്ധനായിരുന്നു എന്ന നിഗമത്തിലേക്കും അന്വേഷണസംഘം എത്തിയതായി റിപ്പോർട്ടുണ്ട്.
ഡൽഹി സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന, പോലീസ് കസ്റ്റഡിയിലുള്ള ഡോ. മുസാഫർ അഹമ്മദ്, ഡോ. അദീൽ അഹമ്മദ് റാത്തർ, ഡോ. മുസമിൽ ഷക്കീൽ, ഡോ. ഷഹീൻ സയീദ് എന്നിവരുടെ മെഡിക്കൽ രജിസ്ട്രേഷൻ നാഷണൽ മെഡിക്കൽ കമ്മീഷൻ റദ്ദാക്കിയതായും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
ശനിയാഴ്ച ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിന് തീവ്രവാദ ബന്ധമില്ലെന്ന് ജമ്മു കാഷ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വ്യക്തമാക്കി. സാന്പിൾ ശേഖരണത്തിനിടെ ഉണ്ടായ അപകടമാണിതെന്നാണ് പ്രാഥമിക വിവരങ്ങളിൽനിന്ന് വ്യക്തമാകുന്നെന്നും സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം വ്യക്തമാക്കി.
Tags : Red Fort blast