ന്യൂഡൽഹി: പരിമിത സർവീസുകളുമായി നോയിഡ രാജ്യാന്തര വിമാനത്താവളം ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. തുടക്കത്തിൽ പകൽ മാത്രമുള്ള ആഭ്യന്തര സർവീസുകളാണ് നടത്തുക. ക്രമേണ രാത്രിയും സർവീസ് തുടങ്ങും. അന്താരാഷ്ട്ര സർവീസുകൾ 2026 മധ്യത്തോടെയാണ് തുടങ്ങുകയെന്ന് വിമാനത്താവളത്തിന്റെ സിഇഒ ക്രിസ്റ്റോഫ് ഷ്നെൽമാൻ അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയുമാണ് തുടക്കത്തിൽ സർവീസുകൾ നടത്തുന്നത്. വിമാനത്താവളത്തിന്റെ സർട്ടിഫിക്കേഷനു വേണ്ടിയുള്ള പരിശോധനകൾ ഡിജിസിഎ ആരംഭിച്ചിട്ടുണ്ട്. റണ്‍വേ ഉൾപ്പെടെ എല്ലാ ഘടകങ്ങളുടെയും പ്രവർത്തനസജ്ജത പരിശോധിച്ച് തിട്ടപ്പെടുത്തും.
പ്രവർത്തന ലൈസൻസ് ലഭിക്കാനുള്ള അവസാന പ്രക്രിയയാണ് ഈ പരിശോധനകൾ. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന് പ്രതിവർഷം 1.2 കോടി യാത്രക്കാരെ സ്വീകരിക്കാൻ ശേഷിയുണ്ട്. ആദ്യവർഷത്തിൽ 65 ലക്ഷത്തോളം പേർ ഈ വിമാനത്താവളം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.