ന്യൂഡൽഹി: പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഏഴാണ്ട്. ഭീകരാക്രമണങ്ങളോട് സർക്കാർ എങ്ങനെയാണു പ്രതികരിക്കുന്നതെന്ന് ലോകം കണ്ടുവെന്ന് പുൽവാമ ആക്രമണത്തെ അനുസ്മരിച്ച് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സൈനികരുടെ ജീവത്യാഗം രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്നായിരുന്നു ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ പ്രതികരണം. പുതുച്ചേരിയിൽ നടന്ന റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഭീകരവിരുദ്ധ നടപടികളെക്കുറിച്ച് വിശദീകരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും സൈനികരുടെ ജീവത്യാഗത്തെ അനുസ്മരിച്ചു.
2019 ഫെബ്രുവരി 14നാണ് സ്ഫോടകവസ്തു നിറച്ച വാഹനവുമായി ചാവേർ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇടിച്ചുകയറിയത്. ഏതാനുംദിവസങ്ങൾക്കുശേഷം ബാലാകോട്ടിൽ മിന്നലാക്രമണം നടത്തിയായിരുന്നു ഇന്ത്യയുടെ ആദ്യ പ്രതികരണം.