നോയിഡ: ഇൻഡോർ മാലിന്യ ജലദുരന്തത്തിന് പിന്നാലെ നോയിഡയിലും സമാനസംഭവം റിപ്പോർട്ട് ചെയ്യുന്നു. മലിന ജലം കുടിച്ച നിരവധി പേർ രോഗബാധിതരായെന്നാണ് റിപ്പോർട്ട്.
പൈപ്പ് വെള്ളം കുടിച്ച പ്രദേശവാസികൾക്ക് ചർദ്ദി, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സതേടി. കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പിൽ മലിന ജലം കലർന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.
മലിനജലം കവിഞ്ഞൊഴുകുന്നതും പൈപ്പ് ലൈനുകളിലെ ചോർച്ചയുമാണ് പ്രശ്നത്തിന് കാരണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് റിഷിപാൽ ഭാട്ടി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ഈ ആരോപണം ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥർ നിഷേധിച്ചു. ജലവകുപ്പ് സംഘം ദുരിതബാധിത വീടുകൾ സന്ദർശിച്ച് ജലസാമ്പിളുകൾ പരിശോധിച്ചുവെന്നും പരിശോധനകളിൽ വെള്ളം ശുദ്ധമാണെന്ന് കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പ് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഇൻഡോറിൽ മലിനജലം കുടിച്ചതിനെ തുടർന്ന് നിരവധിപേർ മരിച്ചതിനെ തുടർന്ന് ജലസുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിച്ച സാഹചര്യത്തിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
Tags : Noida Contaminated Water Ill water