ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പുകൾ തടയുന്നതിനായി വാട്ട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ 'സിം ബൈൻഡിംഗ്' നടപ്പിലാക്കാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഈ സുപ്രധാന വിവരം ഉള്ളത്.
വാട്ട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കുന്ന ഫോണിൽ തന്നെ ആ നമ്പറിലുള്ള സിം കാർഡും ഉണ്ടായിരിക്കണം എന്ന് നിർബന്ധമാക്കുന്ന സാങ്കേതിക വിദ്യയാണിത്. നിലവിൽ ബാങ്കിംഗ് ആപ്പുകൾ സുരക്ഷയ്ക്കായി ഈ രീതിയാണ് ഉപയോഗിക്കുന്നത്. ഇത് നടപ്പിലാക്കുന്നതോടെ, മറ്റൊരാളുടെ നമ്പറോ ഒടിപിയോ ഉപയോഗിച്ച് ദൂരസ്ഥലത്തിരുന്ന് വാട്ട്സ്ആപ്പ് വഴി തട്ടിപ്പ് നടത്തുന്നത് തടയാനാകും.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കായി പ്രധാനമായും വാട്ട്സ്ആപ്പ് ആണ് ഉപയോഗിക്കപ്പെടുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന കോളുകൾ ഇന്ത്യൻ നമ്പറുകളായി കാണിക്കുന്ന സ്പൂഫിംഗ് രീതി തടയാൻ അന്താരാഷ്ട്ര ഗേറ്റ്വേകളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇതുവഴി കോടിക്കണക്കിന് വ്യാജ കോളുകൾ ഇതിനോടകം തടയാൻ സാധിച്ചതായി സർക്കാർ അറിയിച്ചു.
2023-ലെ ടെലികമ്മ്യൂണിക്കേഷൻ നിയമം അനുസരിച്ച് സിം കാർഡ് എടുക്കുന്നതിന് ബയോമെട്രിക് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നതിനുള്ള ചട്ടങ്ങൾ അവസാന ഘട്ടത്തിലാണ്. ഒരാൾക്ക് ഒരു ദിവസം ഒരു ടെലികോം സേവനദാതാവിൽ നിന്ന് പരമാവധി മൂന്ന് സിം കാർഡുകൾ മാത്രമേ എടുക്കാൻ സാധിക്കൂ എന്നും സർക്കാർ കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയാൻ ബാങ്കുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായം തേടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബറിൽ മുതിർന്ന ദമ്പതികളിൽ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്ത സംഭവത്തെത്തുടർന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രത്തിന്റെ ഈ മറുപടി.
Tags : WhatsApp SIM binding Supreme Court Central government