ന്യൂഡൽഹി: തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ അപര്യാപ്തമെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ നീക്കം ചെയ്യാൻ ചെയ്യുന്നതിന് സംസ്ഥാനങ്ങൾ മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിൽ വാദം തുടരുന്നതിനിടയിലാണു നിരീക്ഷണം. നായപ്രേമികളുടെയും സംസ്ഥാനങ്ങളുടെയും അതിക്രമം നേരിട്ടവരുടെയും ഉൾപ്പെടെ വിശദമായ വാദമാണ് മൂന്നംഗ ബെഞ്ചിന് മുന്നിൽ നടക്കുന്നത്.
സംസ്ഥാന സർക്കാരുകൾ സമർപ്പിച്ച ചില കണക്കുകളിലും സുപ്രീംകോടതി ഇന്നലെ ആശ്ചര്യം പ്രകടിപ്പിച്ചു. ആസാമിൽ മാത്രം 2024ൽ നായ്ക്കളുടെ കടിയേറ്റ ഒന്നര ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും തെരുവുനായ സംരക്ഷണത്തിനായി ഒരു സെന്റർ മാത്രമാണ് സംസ്ഥാനത്തുള്ളതെന്ന കാര്യം ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു.
ഗുജറാത്തിൽ ഇത്തരം സെന്റർ ഉണ്ട് എന്നത് സംബന്ധിച്ച യാതൊരു വിവരവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ജാർഖണ്ഡിൽ 1.6 ലക്ഷം തെരുവുനായ്ക്കളെ വന്ധ്യകരണം നടത്തിയെന്ന കണക്ക് സംസ്ഥാനം പെരുപ്പിച്ച കാണിക്കുന്നതായിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.
കേരളത്തിലെയും ഗോവയിലെയും ബീച്ചുകളിലെ തെരുനായ്ക്കളുടെ സാന്നിധ്യം വാദത്തിനിടയിൽ അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ ചൂണ്ടിക്കാട്ടി. ആത്യന്തികമായി വിനോദസഞ്ചാര മേഖലയെ ഇത് ബാധിക്കുമെന്ന് കോടതിയും വ്യക്തമാക്കി. കേസിൽ വാദം ഇന്നും തുടരും.
Tags : Street dog Supreme Court inadequate states