ന്യൂഡൽഹി: ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിൽ വംശീയാധിക്ഷേപത്തിനു വിധേയമായി ത്രിപുര സ്വദേശിയായ എയ്ഞ്ചൽ ചക്മ എന്ന വിദ്യാർഥി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകുന്നു.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ത്രിപുരയിൽ ഇന്നലെയും പ്രതിഷേധ പരിപാടികൾ നടന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി നേപ്പാളിലേക്കു രക്ഷപ്പെട്ടതായി സൂചനയുണ്ട്. ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്ക് സർക്കാർ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
വംശീയാധിക്ഷേപത്തെത്തുടർന്നുള്ള ആറംഗ സംഘത്തിന്റെ ക്രൂരമർദനത്തിനിരയായി 17 ദിവസം ആശുപത്രിയിൽ മരണത്തോടു മല്ലിട്ടശേഷം ക്രിസ്മസിനു പിറ്റേന്നാണ് എയ്ഞ്ചൽ ചക്മ (24)മരിച്ചത്. സഹോദരൻ മൈക്കിളിനൊപ്പം ഡെറാഡൂണിൽ എംബിഎയ്ക്ക് പഠിക്കുകയായിരുന്നു എയ്ഞ്ചൽ.
കഴിഞ്ഞ ഒന്പതിന് ഡെറാഡൂണിലെ സെലാക്വിയിലുള്ള മാർക്കറ്റിൽ അക്രമികൾ എയ്ഞ്ചലിനെയും സഹോദരനെയും തടഞ്ഞുവച്ചെന്നും ചൈനീസെന്നും മോമോയെന്നും അധിക്ഷേപിച്ച് ആക്രമിച്ചുവെന്നുമാണ് റിപ്പോർട്ട്. താൻ ചൈനക്കാരനല്ലെന്നും ഇന്ത്യക്കാരനാണെന്നും എയ്ഞ്ചൽ പറഞ്ഞെങ്കിലും അക്രമികൾ പിൻവാങ്ങിയില്ല. ബിഎസ്എഫ് കോൺസ്റ്റബിളിന്റെ മകനാണ് എയ്ഞ്ചൽ ചക്മ.
അതേസമയം, വിദ്യാർഥി ഡെറാഡൂണിൽ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രതിപക്ഷനേതാക്കൾ രംഗത്തെത്തി. ഭരണകക്ഷിയായ ബിജെപിയുടെ വെറുപ്പ് വമിപ്പിക്കുന്ന നേതൃത്വം വെറുപ്പിനെ സാധാരണവത്കരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
വെറുപ്പ് ഒരു രാത്രികൊണ്ടു സംഭവിക്കുന്നതല്ലെന്നും വർഷങ്ങളായി, പ്രത്യേകിച്ചു നമ്മുടെ യുവാക്കൾക്ക് വിഷമയമായ ഉള്ളടക്കങ്ങളിലൂടെയും നിരുത്തരവാദപരമായ വ്യാഖ്യാനങ്ങളിലൂടെയും ദിവസേന പകർന്നുനൽകുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ ബഹുമാനത്തിലും ഐക്യത്തിലും പടുത്തുയർത്തിയതാണ്. ഭയത്തിലും അധിക്ഷേപത്തിലുമല്ല. നമ്മുടെ രാജ്യം സ്നേഹത്തിന്റെയും വൈവിധ്യത്തിന്റേതുമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Tags : Student killed Dehradun Protests continue Tripura Rahul Gandhi BJP