ന്യൂഡൽഹി: വിവാഹത്തിനുമുന്പുള്ള ശാരീരികബന്ധങ്ങളോടു വിയോജിച്ച് സുപ്രീംകോടതി. ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ഒരുപക്ഷേ നമ്മൾ പഴയ രീതിയിലുള്ളവരായിരിക്കാമെന്ന് ജസ്റ്റീസ് നാഗരത്ന വാക്കാൽ പറഞ്ഞു.
വിവാഹത്തിനുമുന്‍പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണ്. അവരുടെ ബന്ധത്തിന്റെ സ്വഭാവം എന്തുതന്നെയായാലും, വിവാഹത്തിനുമുന്‍പ് അവർക്കെങ്ങനെ ശാരീരികബന്ധത്തിൽ ഏർപ്പെടാൻ കഴിയുമെന്ന് മനസിലാകുന്നില്ല. ഒരുപക്ഷേ നമ്മൾ പഴയ ഫാഷനിലുള്ളവരായിരിക്കാം. നിങ്ങൾ വളരെ ശ്രദ്ധിക്കണം. വിവാഹത്തിനു മുന്‍പ് ആരും ആരെയും വിശ്വസിക്കരുത്.- ജസ്റ്റീസ് നാഗരത്ന നിരീക്ഷിച്ചു.
വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് വിവാഹപൂർവ ബന്ധങ്ങളെക്കുറിച്ച് രണ്ടംഗ ബെഞ്ച് ശക്തമായ വാക്കാലുള്ള പരാമർശങ്ങൾ നടത്തിയത്. വിവാഹം കഴിക്കുമെന്ന് ഉറപ്പുനൽകി ഡൽഹിയിലും ദുബായിലും വച്ച് പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായി പ്രോസിക്യൂഷൻ ആരോപിച്ചു.
വിവാഹിതനാണെങ്കിലും പിന്നീട് മറ്റൊരു സ്ത്രീയെ 2024 ജനുവരിയിൽ പഞ്ചാബിൽ വച്ച് പ്രതി വിവാഹം കഴിച്ചതായി പ്രോസിക്യൂഷൻ പറയുന്നു. എന്നിട്ടും 30 വയസുള്ള മൂന്നാമതൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്ന് ഉറപ്പു നൽകി ശാരീരികബന്ധത്തിലേക്ക് ആകർഷിച്ചുവെന്നാണ് കുറ്റാരോപണം.
2022ൽ ഒരു മാട്രിമോണിയൽ വെബ്സൈറ്റിൽ കണ്ടുമുട്ടിയെന്നും വിവാഹവാഗ്ദാനം നൽകി ഡൽഹിയിലും ദുബായിലും പ്രതി പലതവണ ശാരീരികബന്ധം നടത്തിയെന്നും ഹർജിക്കാരി പറയുന്നു. സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിന്റെ വീഡിയോകൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും എതിർത്താൽ അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ വാദിച്ചു.
വിവാഹത്തിനുമുന്‍പ് ദുബായിലേക്കു പോകാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ജസ്റ്റീസ് നാഗരത്ന ചോദിച്ചു. ഇരുവരും ഒരു വിവാഹസ്ഥലത്ത് കണ്ടുമുട്ടിയെന്നും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വിവാഹത്തെക്കുറിച്ചു താത്പര്യമുണ്ടെങ്കിൽ, അവൾ അതിനുമുന്‍പ് പോകരുതായിരുന്നുവെന്ന് ജഡ്ജി നിരീക്ഷിച്ചു. പരസ്പരസമ്മതത്തോടെയുള്ള ബന്ധങ്ങളിൽ പുരുഷനെ ശിക്ഷിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Tags : Supreme Court disagrees premarital sex