ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഗാർഹിക പീഡന കേസുകൾ കോൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്ന ഹർജിയിൽ സുപ്രീംകോടതി ഷമിക്ക് നോട്ടീസ് അയച്ചു. നിലവിൽ കോൽക്കത്തയിലെ അലിപൂർ കോടതിയുടെ പരിഗണനയിലുള്ള കേസുകൾ ഡൽഹിയിലേക്ക് മാറ്റണമെന്നാണ് ഹസിൻ ജഹാന്റെ ആവശ്യം.
നിലവിൽ താൻ മകളോടൊപ്പം ഡൽഹിയിലാണ് താമസിക്കുന്നതെന്നും, മകളുടെ വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഡൽഹിയിൽ തുടരേണ്ടതുണ്ടെന്നും ഹസിൻ ജഹാൻ കോടതിയെ അറിയിച്ചു. ഓരോ തവണയും കേസിനായി കോൽക്കത്തയിലേക്ക് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഷമി ഒരു അന്താരാഷ്ട്ര താരമായതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യുന്ന വ്യക്തിയാണെന്നും, അതിനാൽ കേസ് ഡൽഹിയിലേക്ക് മാറ്റുന്നത് അദ്ദേഹത്തിന് തടസമാകില്ലെന്നും ഹർജിയിൽ പറയുന്നു. കൂടാതെ ഷമിയുടെ കുടുംബം ഉത്തർപ്രദേശിൽ ആയതിനാൽ അവർക്കും കോൽക്കത്തയെ അപേക്ഷിച്ച് ഡൽഹിയാണ് അടുത്തെന്നും ഹസിൻ ജഹാൻ വാദിച്ചു.
ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹസിൻ ജഹാന്റെ വാദം കേട്ട കോടതി ഷമിയോട് വിശദീകരണം തേടി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം ഷമി ഇതിന് മറുപടി നൽകണം.
Tags : Supreme Court Mohammed Shami; Hasin Jahan