ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന എസ്ഐആർ നടപടികളുടെ സമയപരിധി നീട്ടുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി.
സമയപരിധി നീട്ടാൻ ആവശ്യപ്പെടുന്നതിന് കാരണങ്ങൾ വ്യക്തമാക്കി സംസ്ഥാന സർക്കാർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് വൈകുന്നേരത്തിനുള്ളിൽ കത്ത് നൽകണം. ഇക്കാര്യങ്ങൾ പരിഗണിച്ച് വെള്ളിയാഴ്ചയ്ക്കുള്ളിൽ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ തീരുമാനം കൈക്കൊള്ളാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് കമ്മീഷനോടു നിർദേശിച്ചു.
കേരളത്തിന്റെ ആവശ്യം ന്യായയുക്തമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണന ആവശ്യമെന്നും വാദത്തിനിടയിൽ ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവും ഒരുമിച്ചു നടക്കുന്നതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും നേരിടുന്നില്ല എന്ന നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ സ്വീകരിച്ചത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ എസ്ഐആർ നടപടിക്ക് നിയോഗിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. 1.76 ലക്ഷം ജീവനക്കാരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുണ്ട്. 25,468 ഉദ്യോഗസ്ഥരെ എസ്ഐആർ നടപടിക്കായി നിയോഗിച്ചതായും കമ്മീഷൻ കോടതിയെ അറിയിച്ചു. 98.8 ശതമാനം ഫോമുകൾ വിതരണം ചെയ്തു. 80 ശതമാനം ഫോമുകൾ ഡിജിറ്റൈസ് ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
എസ്ഐആർ നടപടികൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഈ വിഷയത്തിൽ നേരിട്ട് ഇടപെടാൻ വിസമ്മതിച്ച കോടതി, തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനു വിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ, നിലവിൽ തുടരുന്ന നടപടികൾക്ക് തടസമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
താഴെത്തട്ടിൽ സ്ഥിതി മോശമെന്ന് ഹർജിക്കാർ
തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന കണക്കുകൾ പ്രകാരമല്ല താഴെതട്ടിൽ കാര്യങ്ങൾ നടക്കുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. നടപടികൾ ഇതേ രീതിയിൽ തുടർന്നാൽ നിരവധി വോട്ടുകൾ വെട്ടിമാറ്റപ്പെടുമെന്ന് ഹർജിക്കാർ ആരോപിച്ചു. പുതുപ്പള്ളിയിലെ രണ്ടായിരം വീടുകൾ കയറിയപ്പോൾ കണ്ട സാഹചര്യം വ്യത്യസ്തമായിരുന്നുവെന്ന് ചാണ്ടി ഉമ്മനുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
സമാനമായി നിരവധി പ്രവാസികളുടെ പേരുകൾ വെട്ടി മാറ്റപ്പെടുമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാരിസ് ബീരാൻ വ്യക്തമാക്കി. ഓണ്ലൈനിലൂടെ ഫോമുകൾ പൂരിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയെങ്കിലും നേരിട്ടുള്ള വെരിഫിക്കേഷൻ പ്രവാസികളുടെ കാര്യത്തിൽ പ്രായോഗികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യം ഹർജിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി.
Tags : Supreme Court SIR Election Commission