Representational image
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ യുവാവിനെ ഓടുന്ന ട്രെയിനിൽ നിന്നു തള്ളിയിട്ട് ഫോൺ മോഷ്ടാവ്. ബദ്‌ലാപുർ സ്വദേശിയായ റിതേഷ് രാകേഷ് യെരുങ്കറാണ് ആക്രമണത്തിനിരയായത്. ട്രെയിനിന്‍റെ ചക്രങ്ങൾ കയറി കാൽ അറ്റുപോയ റിതേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൈലാഷ് ബാലകൃഷ്ണ ജാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
താനെയിലെ സ്വകാര്യ മാളിൽ ജോലി ചെയ്യുന്ന റിതേഷ് ജോലി കഴിഞ്ഞ് ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. അംബർനാഥ് സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ, റിതേഷിന്‍റെ അടുത്തിരുന്ന കൈലാഷ് പെട്ടെന്ന് ഫോൺ തട്ടിയെടുക്കുകയായിരുന്നു. ചെറുത്തുനിന്ന റിതേഷിനെ ട്രെയിനിന്‍റെ വാതിലിനടുത്തേക്ക് തള്ളിയിട്ടു.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് വീണ റിതേഷിന്‍റെ ഇടതു കാലിനു മുകളിലൂടെ ട്രെയിനിന്‍റെ ചക്രങ്ങൾ കയറി ഇറങ്ങുകയും കാൽമുട്ടിന് താഴേക്ക് അറ്റുപോകുകയും ചെയ്തു. തലയുടെ പിൻഭാഗത്തും മുഖത്തും ഗുരുതരമായ പരിക്കുകളുണ്ട്. ഉടൻ തന്നെ റെയിൽവേ പോലീസ് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Robber Phone Snatch Train