ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനം ചാവേർ ആക്രമണമാണെന്നാണു ഡൽഹി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ജമ്മു കാഷ്മീരിലെ പുൽവാമയിൽനിന്നുള്ള ഡോ. ഉമർ നബി ചാവേറായി സ്വയം പൊട്ടിത്തെറിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. കാറിനുള്ളിൽ ഉണ്ടായിരുന്നത് ഉമർ തന്നെയാണോയെന്നു സ്ഥിരീകരിക്കാൻ പുൽവാമയിലുള്ള അദ്ദേഹത്തിന്റെ അമ്മയുടെ ഡിഎൻഎ സാന്പിൾ പരിശോധിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചാൽ മാത്രമേ കാറിനുള്ളിൽ ഉണ്ടായിരുന്നത് ഉമർതന്നെയാണെന്നു സ്ഥിരീകരിക്കാൻ സാധിക്കൂ. കാറിനുള്ളിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്ഫോടനമുണ്ടായ കാർ ഹരിയാനയിലെ ഫരീദാബാദിൽനിന്നാണ് ഡൽഹിയിലേക്ക് എത്തിയതെന്നു സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഫരീദാബാദിൽനിന്നു കഴിഞ്ഞദിവസം കണ്ടെത്തിയ സ്ഫോടകവസ്തുക്കളുമായി സ്ഫോടനത്തിനു ബന്ധമുണ്ടോ എന്നതടക്കം അന്വേഷണസംഘം പരിശോധിക്കുകയാണ്.
ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയ്ക്കു കീഴിലുള്ള ആശുപത്രിയിൽ പ്രവർത്തിക്കുന്ന മുസമ്മിൽ അഹമ്മദിന്റെ വാടകവീട്ടിൽനിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. മുസമ്മലിന്റെ കൂട്ടാളിയായ ഉമർ പിടിക്കപ്പെടുമെന്നായതോടെയും ആസൂത്രണം ചെയ്ത പദ്ധതി നടപ്പാക്കാതെ വന്നതോടെയും ചാവേർ ആകുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
അമോണിയം നൈട്രേറ്റ്, ഇന്ധന എണ്ണ, ഡിറ്റണേറ്ററുകൾ എന്നിവയാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണു പ്രാഥമിക കണ്ടെത്തൽ. എന്നാൽ, ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം സർക്കാർ ഏജൻസികളോ അന്വേഷണസംഘങ്ങളോ നൽകിയിട്ടില്ല. അതേസമയം, ജമ്മു കാഷ്മീരിൽ ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചാവേറായി പൊട്ടിത്തെറിച്ചുവെന്നു കരുതുന്ന ഉമറിന്റെ ബന്ധുക്കളാണിവർ.
Tags : suicide attack Dr. Umar Nabi Delhi blast Chenkota blast Red fort blast