ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി.
തെരുവുനായ്ക്കളുടെ വന്ധ്യംകരണം, വിരമരുന്ന്, പ്രതിരോധ കുത്തിവയ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഓരോ സംസ്ഥാനവും കേന്ദ്രഭരണ പ്രദേശങ്ങളും സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് (ആനിമൽ ബർത്ത് കണ്ട്രോള്- എബിസി) സമർപ്പികക്കല് പരാജയപ്പെട്ടതിനെത്തുടർന്നാണ് ഉദ്യോഗസ്ഥരോട് നേരിട്ടു ഹാജരാകാൻ സുപ്രീംകോടതി കഴിഞ്ഞദിവസം നിർദേശിച്ചത്.
എന്നാൽ നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കി ഓണ്‍ലൈനായി ഹാജരാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണു ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിനെ സമീപിച്ചത്. രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഈ ആവശ്യം ബെഞ്ച് നിഷേധിച്ചത്. സംസ്ഥാന സർക്കാരുകളും മുനിസിപ്പൽ കോർപറേഷനും പരിഹരിക്കേണ്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതി സമയം ചെലവഴിക്കേണ്ട സാഹചര്യം വരുത്തിവച്ചത് വളരെ നിർഭാഗ്യകരമാണെന്ന് ബെഞ്ച് വിമർശിച്ചു.
പാർലമെന്റ് നിയമങ്ങൾ പാസാക്കുന്നു.എന്നാൽ, അതു നടപ്പാക്കേണ്ടവർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അനുസരണ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതും പാലിക്കുന്നതില്‍ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. കോടതിയുടെ ഉത്തരവിനെ ബഹുമാനിച്ചില്ല.
അനുസരണ സത്യവാങ്മൂലം സമർപ്പിക്കാതിരുന്നതിന്റെ കാരണം നേരിട്ടു ഹാജരായി ഉദ്യോഗസ്ഥർ വിശദീകരിക്കണം. തുടർന്ന് സത്യവാങ്മൂലം സമർപ്പിക്കണമെന്നും രൂക്ഷഭാഷയിൽ ബെഞ്ചിലെ അധ്യക്ഷൻ ജസ്റ്റീസ് വിക്രം നാഥ് വ്യക്തമാക്കി.
സംസ്ഥാനങ്ങൾ അനുസരണ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞെങ്കിലും കോടതി നിർദേശിച്ച സമയത്തിനുശേഷമായിരിക്കണം അതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വിഷയത്തിൽ അവസാനം വാദം കേട്ടപ്പോൾ മൂന്ന് സത്യവാങ്മൂലം മാത്രമാണു ലഭിച്ചതെന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു.
പശ്ചിമ ബംഗാൾ, തെലുങ്കാന, ഡൽഹി ഒഴികെയുള്ള സംസ്ഥാങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നവംബർ മൂന്നിന് കോടതിയിൽ ഹാജരായി കാരണങ്ങൾ വിശദീകരിക്കണം.
Tags : Supreme Court stray dogs