പൂനെ: വായുവിൽ ഏതാനും നിമിഷം ചാഞ്ഞുംചരിഞ്ഞും നിന്നശേഷം താഴേക്കുപതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു- ബാരാമതി വിമാനത്താവളത്തിനു സമീപം കഴിയുന്ന ഒരു സ്ത്രീ അപകടത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ.
വിമാനം താഴെ വീണയുടൻ തീനാളങ്ങൾകൊണ്ടുമൂടിയെന്ന് മറ്റൊരു ദൃക്സാക്ഷിയും ഓർത്തെടുത്തു. നാലോ അഞ്ചോ തവണ സ്ഫോടനവും ഉണ്ടായെന്നും ഇരുവരും പറഞ്ഞു.
വിമാനത്താവളത്തെ വട്ടമിട്ടു പറന്ന വിമാനം ശ്രദ്ധിച്ചിരുന്നതായി സമീപവാസിയായ മറ്റൊരു സ്ത്രീ പറഞ്ഞു. തീപിടിച്ചയുടൻ വിമാനഭാഗങ്ങൾ സമീപ വീടുകളിലേക്കുവരെ തെറിച്ചു. നിയന്ത്രണം നഷ്ടമായ രീതിയിലാണു വിമാനം താഴെവീണത്. റൺവേയിൽനിന്ന് ഏതാണ്ട് നൂറടിയോളം മുകളിൽ നിന്നും വീഴുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
തകർന്നൂ വീണ് നിമിഷങ്ങൾക്കകം ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ള യാത്രക്കാരെക്കുറിച്ച് വിവരം ലഭിച്ചു. ആളുകളെ ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും നിരാശയായിരുന്നു ഫലമെന്ന് പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗിൽ പറഞ്ഞു.
രാവിലെ 8.43 ന് വിമാനത്തിന് ഇറങ്ങാന്‍ അനുമതി ലഭിച്ചു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ച് പൈലറ്റിന്റെ സന്ദേശം എയര്‍ ട്രാഫിക് കണ്ട്രോളില് എത്തിയിട്ടില്ല. 8.44 നാണ് തീ കണ്ടെത്തിയത്. വിമാനം ഇടിച്ചിറങ്ങിയ സമയം 8.45 ഉം.
വിമാനത്തിനു പെട്ടെന്ന് സാങ്കേതിക തകരാര്‍ ഉണ്ടായോ എന്ന സംശയമാണ് ഇതുമൂലം ഉയരുന്നത്. ഇറങ്ങാന്‍ അനുമതി ലഭിച്ചശേഷം നിയന്ത്രണം നഷ്ടമായതാകാം. അല്ലെങ്കില്‍ കോക്പിറ്റില്‍ അവസാന നിമിഷം അസാധാരണമായ പിഴവുകള്‍ ഉണ്ടായിരിക്കാം.
അവ്യക്തമായി റണ്‍വേയില്‍ ഇറങ്ങാനുള്ള ശ്രമം
വിമാനം ഇറങ്ങാന്‍ അനുമതി ലഭിക്കുമ്പോള്‍ റണ്‍വേ വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നില്ല. റണ്‍വേ വ്യക്തമല്ലാത്തതിനാല്‍ വിമാനം അല്പസമയം വട്ടമിട്ടു പറന്നിരുന്നു. ബാരാമതി വിമാനത്താവളത്തിലെ ഗതാഗതനിയന്ത്രണം മറ്റു പൈലറ്റുമാരും സമീപത്തെ പൈലറ്റ് പരിശീലന കേന്ദ്രവുമാണ് നിര്‍വഹിക്കുന്നത്.
കാലാവസ്ഥയും റണ്‍വേയിലെ സാഹചര്യവും ഇറങ്ങുന്നതിന് പൂര്‍ണമായും അനുയോജ്യമായിരുന്നോ എന്ന സംശയവുമുണ്ട്.
സന്ദേശങ്ങള്‍ നിലച്ചത് എന്തുകൊണ്ട്?
ഇറങ്ങാന്‍ അനുമതി ലഭിക്കുംവരെ വിമാനത്തില്‍ നിന്ന് വ്യക്തമായ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. കാറ്റിന്റെയും കാഴ്ചയുടെയും വിവരങ്ങള്‍ നിരന്തരം പൈലറ്റ് ചോദിക്കുകയും ചെയ്തിരുന്നു. ഇറങ്ങാനുള്ള അന്തിമ അനുമതിക്കുശേഷം ഇവ നിലയ്ക്കുകയായിരുന്നു.
സാങ്കേതിക തകരാറോ ഇന്ധന ചോര്‍ച്ചയോ?
റണ്‍വേയോടു ചേര്‍ന്നാണ് വിമാനം കത്തിയത്. വിമാനത്തിന്റെ സാങ്കേതികമായ രേഖകളും മുൻകാല ലാൻഡിംഗും കൃത്യമായിരുന്നു. ഈ സാഹചര്യത്തില്‍ എൻജിൻ തകരാര്‍, പക്ഷി വിമാനത്തില്‍ ഇടിക്കല്, ഇന്ധനം ചോരുന്ന അവസ്ഥ, വൈദ്യുതിചോര്ച്ച എന്നിവയും സംശയിക്കാം.
Tags : Plane crash Ajith pawar death