ന്യൂഡൽഹി: ചരിത്രമേറെയുള്ള സൗത്ത് ബ്ലോക്കിൽനിന്നും സെൻട്രൽ വിസ്തയുടെ ഭാഗമായി നിർമാണം പൂർത്തിയായ സേവ തീർഥിലേക്ക് (സേവനത്തിന്റെ പുണ്യസ്ഥലം) പ്രധാനമന്ത്രിയുടെ ഓഫീസ് മാറുന്പോൾ ആധുനികതയിലേക്കുള്ള ഒരു കാൽവയ്പാണത്.
പതിറ്റാണ്ടുകളായി രാജ്യത്തിന്റെ അധികാരത്തിന്റെയും അധികാര ശ്രേണിയുടെയും പ്രതീകമായിരുന്നു ബ്രിട്ടീഷ് ഭരണകാലത്തു പണികഴിപ്പിച്ച സൗത്ത് ബ്ലോക്ക്. ഇടുങ്ങിയ ഇടനാഴികളും അടച്ചിട്ട ഉദ്യോഗസ്ഥചേംബറുകളും സൗത്ത് ബ്ലോക്കിന്റെ പ്രത്യേകതയായിരുന്നു.
എന്നാൽ ഇതിൽനിന്നെല്ലാം ഒരു മാറ്റം സേവാതീർഥിൽ പ്രതീക്ഷിക്കാം. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് അടച്ചിട്ട കാബിനുകൾക്കും ഉദ്യോഗസ്ഥ ചേംബറുകൾക്കും പകരം തുറന്നിട്ട ആധുനിക ഓഫീസ് മാതൃകയിലാണു പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് നിർമിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർക്കിടയിൽ ഔപചാരികത ഒഴിവാക്കി പരസ്പര സഹകരണവും ഏകോപനവും വേഗത്തിലാക്കാനും വളർത്താനും ഇത്തരമൊരു മാതൃക സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ.
സൗത്ത് ബ്ലോക്കിൽ ഇന്ത്യ-യൂറോപ്പ് വാസ്തുവിദ്യ പ്രതിഫലിക്കുന്പോൾ ആധുനിക രൂപകല്പനയുടെയും ഇന്ത്യൻ നാഗരികയുടെയും സംയോജനമാണു സേവാ തീർഥിൽ നിഴലിക്കുക.
ഇന്ത്യൻ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വാസ്തുശില്പങ്ങൾ അകത്തെ കാഴ്ചയുടെ മാറ്റ് കൂട്ടും. വിദേശനേതാക്കളെയും അന്താരാഷ്ട്ര പ്രതിനിധികളെയും ഉൾക്കൊള്ളാൻ സാധിക്കുംവിധം സമ്മേളനമുറികളും പ്രധാനമന്ത്രിയുടെ സ്വകാര്യ ഓഫീസും സേവ തീർഥിൽ ഒരുക്കിയിട്ടുണ്ട്.
ഭൂകന്പത്തെ പ്രതിരോധിക്കുന്നതുൾപ്പെടെ ഏതൊരു പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാൻ സാധിക്കുംവിധമാണ് സേവ തീർഥിന്റെ നിർമാണം. അടിത്തറ മുതൽ എല്ലാ മേഖലയിലും നൂതന സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിൽ ‘ഇന്ത്യ ഹൗസ്’ എന്നറിയപ്പെടുന്ന ആധുനികരീതിയിൽ നിർമിച്ച കോണ്ഫറൻസ് റൂം മറ്റൊരു പ്രത്യേകതയാണ്. ഉന്നതതല ഉഭയകക്ഷി യോഗങ്ങൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ, തുടങ്ങി പ്രധാന യോഗങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്തും. ഏകദേശം 1200 കോടി രൂപയോളം ചെലവഴിച്ചാണ് സേവ തീർഥിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
Tags : PM modi Prime Minister modernity new office