ന്യൂഡൽഹി: അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം അഞ്ചു ഘട്ടങ്ങളായാണു ഭീകരർ പദ്ധതികൾ ആസൂത്രണം ചെയ്തത്.
ആദ്യഘട്ടത്തിൽ ജയ്ഷ് ഇ മുഹമ്മദ്, അൻസാർ ഗസ്വത്ത് ഉൽ ഹിന്ദ് എന്നീ തീവ്രവാദ സംഘടനകളുമായി ചേർന്ന് ഭീകരപ്രവർത്തനങ്ങൾക്കുള്ള ശൃംഖല രൂപപ്പെടുത്തുകയായിരുന്നു ലക്ഷ്യം. രണ്ടാമതായി നൂതന സ്ഫോടകവസ്തുക്കൾ (ഐഇഡി) നിർമാണത്തിനായി അസംസ്കൃത വസ്തുക്കൾ ശേഖരിക്കുകയെന്നതായിരുന്നു. മൂന്നാംഘട്ടത്തിൽ ഐഇഡികൾ നിർമിക്കുന്നതും ലക്ഷ്യസ്ഥാനങ്ങൾ നിരീക്ഷിക്കുന്നതും ഉൾപ്പെടുത്തി.
നാലാമതായി മോഡ്യൂളിൽ ഉൾപ്പെട്ട അംഗങ്ങൾക്കിടയിൽ നിർമിച്ച ഐഇഡികൾ വിതരണം ചെയ്യുകയെന്നതായിരുന്നു. അവസാനഘട്ടത്തിൽ ലക്ഷ്യസ്ഥാനങ്ങളിൽ ഒരേസമയം സ്ഫോടനങ്ങൾ നടത്താനുമായിരുന്നു ആസൂത്രണം നടത്തിയത്.
ഓഗസ്റ്റിൽ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ സാങ്കേതിക തടസങ്ങൾ നിമിത്തം മാറ്റിവയ്ക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ അറസ്റ്റുണ്ടായേക്കും.
ഡൽഹി സ്ഫോടനത്തിൽ ഫരീദാബാദിൽ അറസ്റ്റിലായ ഡോക്ടർമാരുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ചുവരികയാണ്. ഇതോടൊപ്പം ഇവരുടെ സാന്പത്തിക ശൃംഖലയെയും പ്രവർത്തനരീതികളെയും കുറിച്ചുള്ള വ്യക്തമായ സൂചന ചോദ്യം ചെയ്യലിൽനിന്നു ലഭിച്ചതായും സൂചനയുണ്ട്.
Tags : The terrorist attack Delhi terrorist attack Delhi blast Red Fort blast Chenkota blast