ന്യൂഡൽഹി: ലോകത്ത് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും സ്ഥിരം താൽപ്പര്യങ്ങൾ മാത്രമേയുള്ളൂവെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. യുഎസുമായി ബന്ധം വഷളാവുകയും ചൈനയോട് ഇന്ത്യ കൂടുതൽ അടുക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
ഇന്ത്യയുടെ നയവും തന്ത്രവും സ്വാശ്രയത്വവും ശക്തമണ്. ഏത് ആഗോള സമ്മർദ്ദത്തെയും അതിജീവിച്ച് രാജ്യം കൂടുതൽ ശക്തമായി ഉയർന്നുവരുമെന്നും ഇന്ത്യയ്ക്കെതിരെ യുഎസ് ചുമത്തിയ അധിക തീരുവകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യ ആരെയും ശത്രുവായി കാണുന്നില്ല. ഞങ്ങളുടെ കർഷകരുടെയും സംരംഭകരുടെയും താൽപ്പര്യമാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം. രാജ്യത്തിന്റെ ക്ഷേമത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയാറല്ല.
എത്ര വലിയ സമ്മർദ്ദമുണ്ടായാലും ഇന്ത്യ അതിന്റെ കർഷകർ, ചെറുകിട വ്യവസായികൾ, കടയുടമകൾ, കന്നുകാലി വളർത്തുന്നവർ, സാധാരണ പൗരന്മാർ എന്നിവരുടെ താൽപ്പര്യങ്ങൾക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത് തുടരും.
കൂടുതൽ മർദ്ദം പ്രയോഗിക്കുന്തോറും പാറ കൂടുതൽ ശക്തമാകുമെന്ന് നമ്മളെല്ലാവരും ഭൂമിശാസ്ത്രത്തിൽ പഠിക്കുന്നുണ്ട്. ഇന്ത്യയുടെ മേൽ എത്രത്തോളം സമ്മർദ്ദം ചെലുത്തുന്നുവോ അത്രയധികം അത് ശക്തമായ പാറയായി മാറുമെന്ന് ഉറപ്പാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Tags : Rajnath Singh no permanent enemies or friends