ന്യൂഡൽഹി: റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനിലെ (ഐആർസിടിസി) ഹോട്ടലുകൾ ലീസിന് നൽകിയതുമായി ബന്ധപ്പെട്ട സാന്പത്തിക ക്രമക്കേടുകളിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരായ വിചാരണനടപടികൾ സ്റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
കേസിന്റെ അന്വേഷണം ഈ നിലയിൽ എത്തിനിൽക്കുന്പോൾ അന്വേഷണ ഏജൻസിയുടെ പ്രതികരണം ആരായാതെ വിചാരണനടപടികൾ സ്റ്റേ ചെയ്യാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. ലാലുവിന്റെ ഹർജിയിൽ പ്രതികരണം അറിയിക്കാനായി അന്വേഷണ ഏജൻസിയായ സിബിഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
ഐആർസിടിസി അഴിമതിക്കേസിൽ മുൻ റെയിൽവേ മന്ത്രികൂടിയായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവർക്കെതിരേ കഴിഞ്ഞ വർഷം ഒക്ടോബർ 13നാണ് വിചാരണക്കോടതി കുറ്റങ്ങൾ ചുമത്തിയത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാലു പ്രസാദ് ഹൈക്കോടതിയെ സമീപിച്ചത്.
Tags : Lalu Prasad Yadav trial proceedings stay Delhi High Court RJD president IRCTC