ന്യൂഡല്‍ഹി: കോല്‍ക്കത്തയിലെ ഇഡി റെയ്ഡുകളെത്തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിന് മുന്നില്‍ ടിഎംസി (തൃണമൂല്‍ കോണ്‍ഗ്രസ്) എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ ഡെറക് ഒബ്രയന്‍, മഹുവ മൊയ്ത്ര തുടങ്ങിയവരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടു ടിഎംസി എംപിമാരാണ് അമിത് ഷായുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധം ആരംഭിച്ചത്.
'ബംഗാളില്‍ മോദി-ഷാ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു എന്നുള്ള പ്ലക്കാര്‍ഡുകളുമായാണ് എംപിമാര്‍ ധര്‍ണയിരുന്നത്. പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് മഹുവ മൊയ്ത്രയെയും ഡെറക് ഒബ്രയനെയും ഉള്‍പ്പെടെ പോലീസ് വാഹനത്തിലേക്ക് ബലം പ്രയോഗിച്ച് നീക്കി. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐ-പാക് (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) ഓഫീസിലും സ്ഥാപകന്‍ പ്രതീക് ജെയിന്‍റെ വസതിയിലും ഇഡി റെയ്ഡ് നടന്നതാണ് പ്രതിഷേധത്തിന് കാരണം.
പഴയ കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട പണമിടപാട് അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്‌ഡെന്നാണ് ഇഡി അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്‌ട്രീയ പകപോക്കലാണെന്നാണ് ടിഎംസിയുടെ ആരോപണം. റെയ്ഡിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട് സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു.
ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, സ്ഥാനാര്‍ഥി പട്ടിക തുടങ്ങിയ രഹസ്യ രേഖകള്‍ ഇഡി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച മമത ബാനര്‍ജി അമിത് ഷായ്ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. എന്നാല്‍, റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലെന്നും അന്വേഷണം നിയമാനുസൃതമാണെന്നുമാണ് ഇഡി അവകാശപ്പെടുന്നത്.
Tags : TMC Protest Amit Shah Derek Obrein Mahua Moitra