ന്യൂഡൽഹി: ഉന്നാവോ കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതിയിൽ വിധിയിൽ അതൃപ്തി രേഖപ്പെടുത്തി അതിജീവിത. ഹൈക്കോടതി വിധി കുടുംബത്തിന്റെ മരണമാണ്. വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
അതിനിടെ വിധിയില്‍ പ്രതിഷേധിച്ച അതിജീവിതയും അമ്മയും ഡല്‍ഹിയില്‍ സിആർപിഎഫിന്റെ കൈയേറ്റത്തിന് ഇരയായി.
കോടതി വിധിക്കെതിരേ ഇന്ത്യാ ഗേറ്റിൽ നടന്ന പ്രതിഷേധത്തിന്റെ പേരിൽ അതിജീവിതയെയും അമ്മയും സാമൂഹ്യപ്രവർത്തക യോഗിത ഭയാനയെയും ചൊവ്വാഴ്ച അറസ്റ്റ്ചെയ്തിരുന്നു. തുടർന്ന് ഇന്നലെ ഇവരെ സിആർപിഎഫ് ബസിൽ പുറത്തേക്കുകൊണ്ടുവന്നപ്പോഴാണ് അതിക്രമം. ഇതിന്റെ ദൃശ്യങ്ങൾ യോഗിത ഭയാന സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അതിജീവതയുടെ അമ്മയെ സേനാംഗങ്ങൾ തടയുകയും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. അതിജീവിതയുടെ അമ്മ ബസിന്റെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോള്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൈമുട്ടു കൊണ്ട് തട്ടുകയും ബസില്‍നിന്ന് ചാടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇവർ പുറത്തുചാടിയതോടെ ബസ് നിര്‍ത്താതെ അതിജീവിതയുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോയി.
അഭിഭാഷകനെ കാണുന്നതിൽ നിന്ന് അതിജീവിതയെ സിആർപിഎഫ് വിലക്കുന്നതായി പറയപ്പെടുന്ന ഓഡിയോ സംഭാഷണവും യോഗിത ഭയാന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയാണു കുല്‍ദീപ് സെന്‍ഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചത്. 2017 മുതൽ തടവിൽക്കഴിയുന്ന സെൻഗാറിനു കോടതി കർക്കശ ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു.
Tags : Survival Supreme Court