ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിൽ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കസ്റ്റഡിയിൽ കഴിയുന്ന കുൽദീപ് സെൻഗാറിനെ വിട്ടയക്കരുതെന്നും കോടതി ഉത്തരവിട്ടു.
കേസ് അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും. ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതൽ വാദത്തിലേക്ക് കടക്കും. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
സിബിഐയുടെ വാദങ്ങളാണ് പ്രധാനമായും കോടതി കേട്ടത്. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഹീനമായ കുറ്റമാണ് പ്രതി ചെയ്തതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. വിചാരണക്കോടതി എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി.
പീഡനക്കുറ്റം സംശയാതീതമായി തെളിയിക്കാനായെന്ന് സിബിഐ കോടതിയെ അറിയിച്ചു. വകുപ്പിന്റെ സാങ്കേതികത്വത്തിലാണ് ഹൈക്കോടതി നടപടിയെന്നും സിബിഐ അഭിഭാഷകൻ പറഞ്ഞു.
Tags : unnao rape case supreme court high court bjp mla