ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ടെന്നും തന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും ടിവികെയ്ക്ക് വോട്ട് ചെയ്യുന്നതിനെ ആര്‍ക്കും തടുക്കാനാവില്ലെന്നും പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. വോട്ടെടുപ്പ് ദിവസം തമിഴ്നാട്ടിലെ ഓരോ വീടുകളില്‍ നിന്നും ഓരോ വിജയ് വോട്ടര്‍ ഐഡിയുമായി ഇറങ്ങിവരുമെന്നും തമിഴ് ജനതയുടെ കണ്ണീര് തുടയ്ക്കാനാണ് തമിഴക വെട്രി കഴകം ആരംഭിച്ചതെന്നും വിജയ് പറഞ്ഞു.
ടിവികെ രണ്ടാം വാര്‍ഷികദിനത്തില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിജയ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ പരാജയപ്പെടുത്താന്‍ തമിഴക വെട്രി കഴകത്തിന് മാത്രമേ സാധിക്കുകയുളളുവെന്നും വിജയ് അവകാശപ്പെട്ടു.
"1977-ല്‍ എംജിആര്‍ ഒരു അഭിമുഖം കൊടുത്തു. അതില്‍ പറഞ്ഞത് അണ്ണാ ഇരുന്ന സ്ഥലത്ത് ഇങ്ങനെയുളളവര് ഇരിക്കുന്നതോര്‍ത്ത് ഞാന്‍ കരഞ്ഞു. ആ കണ്ണീര് തുടയ്ക്കാന്‍ ഞാന്‍ ആരംഭിച്ചതാണ് എഐഎഡിഎംകെ എന്നാണ്. അതുപോലെ 2017-നും 2021-നും ശേഷം തമിഴ്നാടിനെക്കുറിച്ചോര്ത്ത് തമിഴ് ജനത കരഞ്ഞു. ആ കണ്ണീര് തുടയ്ക്കാന്‍ ആരംഭിച്ചതാണ് തമിഴക വെട്രി കഴകം.'-വിജയ് പറഞ്ഞു.
ഡിഎംകെയെ പരാജയപ്പെടുത്താന്‍ നമുക്ക് മാത്രമേ കഴിയൂ. വിജയ് വീട്ടില്‍ നിന്ന് പുറത്തിറങ്ങൂ എന്ന് പറയുന്നവര്‍ കാണും, വോട്ടെടുപ്പ് ദിവസം ഓരോ വീട്ടില്‍ നിന്നും ഓരോ വിജയ് വോട്ടര്‍ ഐഡിയുമായി ഇറങ്ങിവരും. എന്തിനാണ് വിജയ്യെ വിളിച്ചതെന്ന് ഓര്‍ത്ത് അവര്‍ പശ്ചാത്തപിക്കും.
തമിഴ്നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ട്. അതെങ്ങനെ ഉണ്ടാവും എന്ന് ചോദിച്ചാല്‍, വിസില്‍ ചിഹ്നം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ടിവികെ ഉണ്ട്. എന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും ടിവികെയ്ക്ക് വോട്ട് ചെയ്യുന്നതിനെ ആര്‍ക്കും തടുക്കാനാവില്ല. നമ്മള് രക്തബന്ധമാണെന്ന് കരുതുന്ന ജനങ്ങളെ എത്ര പണംകൊടുത്തും വാങ്ങാന്‍ പറ്റില്ല. ടിവികെ മാത്രമാണ് ജനങ്ങളുടെ ഏക ഓപ്ഷനെന്നും വിജയ് പറഞ്ഞു.
Tags : thalapathy vijay tvk assembly election tamil nadu people