ചെന്നൈ: ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപയുടെ പിഴ ചോദ്യം ചെയ്ത് നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
2015-16 സാമ്പത്തിക വർഷത്തില്‍ 15 കോടി രൂപയുടെ അധിക വരുമാനം സ്വമേധയാ വെളിപ്പെടുത്തിയില്ലെന്ന് കാട്ടിയാണ് ആദായനികുതി വകുപ്പ് പിഴ ചുമത്തിയത്.
ജസ്റ്റീസ് സെന്തില്‍കുമാർ രാമമൂർത്തിയാണ് വിജയിയുടെ ഹർജി തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ചത്. പിഴ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് നിയമപരമായ സമയപരിധിക്കുള്ളില്‍ തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. നികുതി വകുപ്പിന്റെ നടപടി നിയമപരമാണെന്നും ഇതില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കിയ കോടതി, വേണമെങ്കില്‍ അപ്പീല്‍ അതോറിറ്റിയെ സമീപിക്കാൻ വിജയിക്ക് അനുമതി നല്‍കുകയും ചെയ്തു.
2015-ല്‍ വിജയ് നായകനായ പുലി എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് നടന്റെ വസതിയിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് അഞ്ച് കോടി രൂപ പണമായി കൈപ്പറ്റിയെന്നും ഇത് നികുതി റിട്ടേണില്‍ കാണിച്ചില്ലെന്നുമായിരുന്നു പ്രധാന കണ്ടെത്തല്‍
Tags : vijay penalty madras highcourt tax case