ന്യൂഡൽഹി: ക്രിസ്മസ് കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്ന്ത്രിയെ ഉത്കണ്ഠതവർക്കു നേരേ നടന്ന ആക്രമണങ്ങളിലുള്ള ഉത്കണ്ഠ സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അറിയിച്ചു. നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്തും ക്രൈസ്തവർക്കെതിരേ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ അങ്ങേയറ്റത്തെ വേദനയും ആശങ്കയുമുണ്ടെന്ന് ആർച്ച്ബിഷപ് പറഞ്ഞു. വിശുദ്ധ ക്രിസ്മസ് കാലത്ത് ഇത്തരം വാർത്തകൾ കേൾക്കുന്നത് ഞങ്ങളെ വേദനിപ്പിക്കുന്നു.
സമാധാനപരമായി കരോൾ പാടിയവർക്കും പള്ളികളിലും പുൽക്കൂടുകൾക്ക് മുന്നിലും പ്രാർഥനയ്ക്കായി ഒത്തുചേർന്നവർക്കും നേരേ ഉണ്ടായ ആക്രമണങ്ങൾ, സമാധാനത്തോടെ തങ്ങളുടെ വിശ്വാസം ആചരിക്കാൻ ആഗ്രഹിക്കുന്ന, നിയമം അനുസരിക്കുന്ന പൗരന്മാരിൽ ഭയവും വിഷമവും ഉണ്ടാക്കിയിരിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും ഭയമില്ലാതെ തന്റെ വിശ്വാസം ആചരിക്കാനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയെ ഇത്തരം സംഭവങ്ങൾ ആഴത്തിൽ മുറിവേൽപ്പിക്കുന്നു- അദ്ദേഹം പറഞ്ഞു.
നിയമം കർശനമായി നടപ്പാക്കണമെന്നും രാജ്യത്തുടനീളമുള്ള ക്രൈസ്തവ സമൂഹങ്ങൾക്ക് സംരക്ഷണം നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരോട് അദ്ദേഹം അഭ്യർഥിച്ചു.
ക്രിസ്മസിന്റെ സമാധാനവും സ്നേഹവും ഐക്യവും നിറഞ്ഞ സന്ദേശം സുരക്ഷിതമായ അന്തരീക്ഷത്തിലും പരസ്പരബഹുമാനത്തോടെയും ആഘോഷിക്കാൻ ഇത് സഹായിക്കും.
നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നതുപോലെ, നാനാത്വത്തിലെ ഏകത്വത്തിലും എല്ലാ പൗരന്മാരോടുമുള്ള സ്നേഹത്തിലുമാണ് ഇന്ത്യയുടെ കരുത്ത് എന്നും നിലകൊള്ളുന്നതെന്ന കാര്യവും മാർ താഴത്ത് ഓർമിപ്പിച്ചു.
Tags : Violence against Christians