പാറ്റ്ന: വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയത്.
സംഭവത്തിൽ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. അതേസമയം ഈ സ്ലിപ്പുകൾ കഴിഞ്ഞ വ്യാഴാഴ്ചത്തെ യഥാർത്ഥ വോട്ടെടുപ്പിന് മുൻപ് നടത്തിയ മോക്ക് പോളിൽ നിന്നുള്ളതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മോക്ക് പോളിന് ശേഷം അധികമുള്ള സ്ലിപ്പുകൾ മുറിച്ചു നീക്കിയിരുന്നു. എന്നാൽ ചിലത് കീറി നശിപ്പിക്കാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സമസ്തിപൂർ ജില്ലാ മജിസ്ട്രേറ്റ് റോഷൻ കുശ്വാഹ പറഞ്ഞു.
ഇത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ നിന്ന് പുറത്തുവന്ന സ്ലിപ്പുകളാണെന്ന് ആര്‍ജെഡി ആരോപിച്ചു. അശ്രദ്ധയുടെ പേരിൽ എആർഒയെ സസ്പെൻഡ് ചെയ്തെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ പറഞ്ഞു.
Tags : bihar election vvpat slips road controversy rjd