ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്ഫോടനം അബദ്ധത്തിലുണ്ടായതാണോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നു. ബോംബ് നിര്‍മാണം അപൂര്‍ണമായിരുന്നു എന്നതാണ് വാദത്തിനു ശക്തി പകരുന്നത്. ഫരീദാബാദില്‍നിന്നു സ്ഫോടകവസ്തുക്കള്‍ പിടികൂടിയതിനെത്തുടര്‍ന്ന് കാറിലുണ്ടായിരുന്ന ഉമര്‍ നബി പരിഭ്രാന്തിയിലായിരുന്നു.
ചാവേർ ആക്രമണത്തിന്റെ രീതിയല്ല ഇയാള്‍ പിന്തുടര്ന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് സ്ഥലത്തു ഗര്‍ത്തം രൂപപ്പെട്ടില്ല. ഇരുമ്പുചീളുകളോ പ്രൊജക്ടറുകളോ ഉണ്ടായിരുന്നില്ല എന്നതിനാല്‍ സ്ഫോടകവസ്തുവിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല എന്ന് അനുമാനിക്കേണ്ടിവരുമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നു.
നിരനിരയായി വാഹനങ്ങള്‍ നീങ്ങുന്നതിനിടെയാണ് ഐ 20 വാഹനത്തിലെ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചത്. വാഹനം ഒരിടത്തും ഇടിച്ചുകയറ്റാന്‍ ശ്രമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാൽ, ഈ നിഗമനങ്ങള്‍ ശരിയായാല്‍ ചാവേര്‍ ആക്രമണം എന്നതില്‍നിന്നു സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ അബദ്ധത്തിലുണ്ടായ പൊട്ടിത്തെറി എന്ന നിലയിലേക്ക് കേസ് മാറും.
Tags : explosion accidental? Delhi blast Chenkota blast Red Fort blast