വിയന്ന: നഴ്സിംഗ് തൊഴിലിനെ കഠിനാധ്വാനം വേണ്ടുന്ന തൊഴിലായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളും സാമൂഹിക സംഘടനകളും വര്‍ഷങ്ങളോളം നടത്തിയ പോരാട്ടം വിജയത്തില്‍.
നഴ്സിംഗ് തൊഴിലിലെ സാധ്യതകളും വെല്ലുവിളികളും ഒരുവശത്തു നിന്നും നോക്കി കാണുമ്പോള്‍, ആ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ചെയ്യാന്‍ പോകുന്നവര്‍ക്കും ആശ്വാസമാകുന്ന വിധിയാണ് 2026 ജനുവരി മുതല്‍ ഓസ്ട്രിയയില്‍ പ്രാബല്യത്തില്‍ വരുന്നത്.
നഴ്സുമാരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് പുതിയ നിയമ പരിഷ്ക്കരണം. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ഇതോടെ അന്ത്യമാവുകയാണ്. ആതുരശുശ്രൂഷ അതിപ്രധാനമായ ഒരു സേവന - തൊഴില്‍ രംഗമാണെന്നും ശാരീരികമായും വൈകാരികമായും മാനസികമായും വെല്ലുവിളികള്‍ സ്വീകരിച്ചാണ് ഈ തൊഴില്‍ രംഗം മുന്നോട്ടുപോകുന്നതെന്ന തിരിച്ചറിവാണ് ഓസ്ട്രിയ എന്ന രാജ്യം ഔദ്യോഗികമായി നിയമാക്കിയത്.
ഇതോടെ സാമൂഹ്യ- തൊഴില്‍ രംഗത്തു വീണ്ടും ലോകരാജ്യങ്ങള്‍ക്കെല്ലാം മാതൃകയായി യൂറോപ്പിലെ ഈ കൊച്ചുരാജ്യം വീണ്ടും മാറുകയാണ്. യൂറോപ്പിലെ ഏറ്റവും പഴയതും ഫലപ്രദവുമായ സാമൂഹിക സുരക്ഷാ സംവിധാനം നിലനില്‍ക്കുന്ന ഓസ്ട്രിയയില്‍ 1977-ല്‍ "രാത്രി ഷിഫ്റ്റ് - കഠിനാധ്വാന നിയമം' പ്രാബല്യത്തില്‍ വന്നു.
രാത്രിയില്‍ കടുത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരെ കഠിന ജോലിക്കാരായി കണക്കാക്കി പ്രത്യേക സംരക്ഷണം നല്കി. ഖനിത്തൊഴിലാളികള്‍, നിര്‍മാണ, വ്യവസായ തൊഴിലാളികള്‍, അതീവ ചൂടിലും തണുപ്പിലും ജോലി ചെയ്യുന്നവര്‍ എന്നിവര്‍ ഈ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് രോഗികളെ പരിചരിക്കുന്നവരും മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരും കഠിനാധ്വാനികളാണെന്ന ചിന്തയും ചര്‍ച്ചയായി.
ആദ്യകാലത്ത് രാത്രി ഷിഫ്റ്റ് ജോലിയും കഠിന തൊഴിലും വേറിട്ടായിരുന്നു കണക്കാക്കപ്പെട്ടത്. പക്ഷേ 1977-ല്‍ പ്രാബല്യത്തില്‍ വന്ന "രാത്രി ഷിഫ്റ്റ് - കഠിനാധ്വാന നിയമം' ഈ രണ്ടിനെയും ഒരുമിപ്പിച്ചു.
1990-ല്‍ പദപ്രയോഗം മാറ്റി നിയമം "കഠിനജോലിനിയമം' (Schwerarbeitsgesetz) എന്നായി. ഇനി രാത്രി ജോലി വേറെ വിഭാഗമായി പരിഗണിക്കേണ്ടതില്ല. പകരം, ജോലി ഏതു സമയത്തായാലും ശാരീരികമായോ മാനസികമായോ അതീവ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണോ എന്നതാണ് പ്രധാന്യം.
ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് നഴ്സുമാര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇതിനെല്ലാം പുറമെ വൈകാരിക സമ്മര്‍ദവും നിറഞ്ഞതാണ് ആതുരശുശ്രൂഷാരംഗം.
ഓര്‍മശക്തി നഷ്ടപ്പെട്ടവര്‍, ബുദ്ധിഭ്രമമുള്ളവര്‍, തീരാരോഗികള്‍, ചലന സാധ്യത തീർത്തും കുറവുള്ളവര്‍ എന്നിങ്ങനെ വിവിധ രീതിയിലുള്ള രോഗികളുമായുള്ള ഇടപെടലും സഹവാസവും നഴ്സിംഗ് മേഖലയെ കൂടുതൽ അധ്വാനം വേണ്ട ജോലിയാക്കുന്നു.
50 ശതമാനമോ അതിലധികമോ ജോലി സമയമുള്ള പാര്‍ട്ട് ടൈം നഴ്സുമാരെയും ഭാവിയില്‍ ഈ ഗണത്തിൽ പരിഗണിക്കും. പുതിയ നിയമ പ്രകാരം ഒരു മാസത്തില്‍ ആവശ്യമായ കഠിനാധ്വാന ദിനങ്ങളുടെ എണ്ണം 15ല്‍ നിന്ന് 12 ആയി കുറയ്ക്കും.
അതായത്, ഒരു മാസത്തില്‍ 12 ദിവസം നഴ്സിംഗ് ജോലി ചെയ്താല്‍ ആ മാസം പൂര്‍ണമായ ഒരു കഠിനജോലി ഇന്‍ഷുറന്‍സ് മാസമായി കണക്കാക്കും. പുതിയ നിയമപ്രകാരം, ജോലിക്കാലം മുഴുവന്‍ നഴ്സിംഗില്‍ തുടരുകയും 45 സോഷ്യല്‍ ഇന്‍ഷുറന്‍സ് വര്‍ഷങ്ങള്‍ പൂർത്തിയാക്കുകയും ചെയ്യുന്നവര്‍ക്ക് 60 വയസില്‍ വിരമിക്കാന്‍ കഴിയും.
അതേസമയം, ആരെങ്കിലും മറ്റൊരു മേഖലയില്‍ ജോലി ചെയ്തിരുന്നാലും അവസാന 20 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 10 വര്‍ഷം നഴ്സിംഗ് ചെയ്താല്‍ മതിയാൽ ഈ നിയമം ഉപകാരപ്പെടുത്താം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓസ്ട്രിയയില്‍ പുരുഷന്മാര്ക്ക് പെന്ഷന് പ്രായം 65 ആണെങ്കിലും സ്ത്രീകള്‍ക്കുള്ളത് ക്രമാനുഗതമായി 2035 ഓടെ 65 ആക്കിയേക്കും.
നിലവിൽ ഓസ്ട്രിയയിൽ ജോലിചെയ്യുന്ന ഭൂരിപക്ഷം മലയാളികൾക്കും (നന്നേ ചെറുപ്പത്തിൽ ജോലിയിൽ പ്രേവേശിച്ച കുറച്ചു പേരൊഴികെ) പുതിയ നിയമത്തിന്റെ മുഴുവൻ ആനുകൂല്യം ലഭിച്ചില്ലെങ്കിലും ചെറുപ്പത്തിൽ തന്നെ നഴ്സിംഗ് തെരഞ്ഞെടുക്കുന്ന പുതിയ തലമുറയ്ക്ക് നിയമം സഹായമാകും.
Tags : Austria Nursing Job Nurse