കുവൈറ്റ് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസിന്റെ പ്രതിനിധി സംഘം കുവൈറ്റിലെ ഇന്ത്യയുടെ പുതിയ അംബാസിഡർ പരമിത ത്രിപാഠിയെ ഇന്ത്യൻ എംബസിയിൽ സന്ദർശിച്ചു.
വൈസ് പ്രസിഡന്റ് ഇസ്രാർ അഹമ്മദ്, സെക്രട്ടറി ജനറൽ സിദ്ദീഖ് വലിയകത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. ഹിദായത്തുള്ള, ട്രഷറർ ബഷീർ ബത്ത എന്നിവർ ഫിമയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന സിവിൽ ഐഡി പ്രോസസിംഗിൽ ഉണ്ടാകുന്ന കാലതാമസം, സിവിൽ ഐഡിയിൽ താമസസ്ഥലത്തിന്റെ വിലാസം പുതുക്കുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ഇന്ത്യയിലെ മെഡിക്കൽ ഫിറ്റ്നസ് നടപടികൾ സംബന്ധിച്ച ബുദ്ധിമുട്ടുകൾ, കാലതാമസങ്ങൾ, നിയമ - നയങ്ങളിൽ വ്യക്തത ഇല്ലായ്മ, കുവൈറ്റിൽ പുതുതായി എത്തുന്നവർക്കായി കൂടുതൽ സുഗമവും ലളിതവുമായ നടപടിക്രമങ്ങളുടെ ആവശ്യകത, വീട്ടുജോലിക്കാരുടെ ശമ്പളം നൽകുന്നതിൽ തൊഴിലുടമകൾ സൃഷ്ടിക്കുന്ന കാലതാമസം തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.
സോഷ്യൽ മീഡിയയുൾപ്പെടെയുള്ള ലഭ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും പ്രാദേശിക - ഇന്ത്യൻ നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം അംബാസിഡർ ഊന്നിപ്പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ, കുവൈറ്റിൽ കടക്കാനുള്ള നിയമവിരുദ്ധ വിസ ഉപയോഗം തുടങ്ങിയവ തടയുന്നതിന് ഇന്ത്യൻ-കുവൈറ്റി നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും അവർ എടുത്തു പറഞ്ഞു.
കൂടാതെ സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും എംബസിയിൽ വരുന്നതിന് മുൻപ് രജിസ്ട്രേഷൻ നടത്തുന്നതിന്റെ മൂല്യവും അംബാസിഡർ ഊന്നിപ്പറഞ്ഞു. ഫിമയുടെ അംഗ സംഘടനകളിലൂടെ സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എംബസിയെ അറിയിക്കുന്നതും എംബസി സർക്കുലറുകളും അറിയിച്ചു.
Tags : fima indian ambassador kuwait