ബെര്‍ലിന്‍: ജർമനിയുടെ പൊതു സാമ്പത്തിക ആരോഗ്യത്തിന്റെ സുപ്രധാന ബാരോമീറ്ററായി കണക്കാക്കപ്പെടുന്ന കെമിക്കൽ മേഖല നിലവിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ സംഘടന അറിയിച്ചു.
ബിഎഎസ്എഫ്, ബേയർ തുടങ്ങിയ പ്രമുഖ ജർമൻ കമ്പനികള്‍ ഉൾപ്പെടുന്ന ഈ മേഖല "എല്ലാ മേഖലകളിലും ബുദ്ധിമുട്ടനുഭവിക്കുകയാണ്' എന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ കെമിക്കൽ പ്ലാന്റുകളുടെ ശേഷിയുടെ 70 ശതമാനം മാത്രമാണ് ഉപയോഗത്തിലുള്ളത്.
കെമിക്കൽ ഉത്പാദനം 1995-ൽ കണ്ട നിലവാരത്തിലേക്ക് കുറഞ്ഞുവരികയാണ്. യുഎസിലേക്കുള്ള വിൽപ്പന ഈ പാദത്തിലെ വിൽപന ഏകദേശം 20 ശതമാനം കുറഞ്ഞു. ഏഷ്യയിലേക്കുള്ള വിൽപനയിൽ ഏകദേശം 12 ശതമാനം കുറവുണ്ടായി.
എന്നാൽ, കെമിക്കൽ മേഖലയെ അപേക്ഷിച്ച് ഫാർമസ്യൂട്ടിക്കൽ (ഔഷധ) മേഖല താരതമ്യേന മെച്ചപ്പെട്ട നിലയിലാണ്. ഉത്പാദനം ഒരു വർഷം മുമ്പത്തേതിനേക്കാൾ ഉയർന്നിട്ടുണ്ട്. എങ്കിലും, അമേരിക്കയുടെ പ്രവചനാതീതമായ താരിഫ് നയങ്ങൾ കാരണം ഈ മേഖലയിലും നിക്ഷേപകരുടെ ആത്മവിശ്വാസം കുറയാൻ കാരണമായിട്ടുണ്ട്.
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയ് മാസത്തിൽ അധികാരമേറ്റ ചാൻസലർ ഫ്രീഡ്രിഷ് മേർസിന്റെ കീഴിലുള്ള സഖ്യ സര്‍ക്കാര്‍, ഇതുവരെ "വ്യവസായത്തിൽ ശുഭാപ്തിവിശ്വാസം സൃഷ്ടിക്കുന്നതിൽ' പരാജയപ്പെട്ടുവെന്ന് വിമർശനം ഉയരുന്നുണ്ട്