ബെർലിൻ: യൂറോപ്പിന്റെ "ഡിജിറ്റൽ പരമാധികാര രാജ്യമായി' മാറാനുള്ള ലക്ഷ്യത്തോടെ ജർമനി 11 ബില്യൺ യൂറോ മൂല്യമുള്ള പുതിയ ഡാറ്റാ സെന്റർ നിർമിക്കുന്നതിന് തറക്കല്ലിട്ടു. കിഴക്കൻ ജർമനിയിലെ ലുബെനൗവിൽ, ഡിസ്കൗണ്ട് റീട്ടെയിലർമാരായ ലിഡലിന്റെയും കൗഫ്ലാൻഡിന്റെയും ഉടമകളായ ഷ്വാർസ് ഡിജിറ്റ്സ് ഗ്രൂപ്പിനു വേണ്ടിയാണ് ഈ മെഗാ ഡാറ്റാ സെന്റർ ഉയരുന്നത്.
ഡിജിറ്റലൈസേഷൻ, സ്റ്റേറ്റ് മോഡേണൈസേഷൻ വകുപ്പുകളുടെ മന്ത്രി കാർസ്റ്റൺ വൈൽഡ്ബെർഗർ, ഷ്വാർസ് ഡിജിറ്റ്സിന്റെ സഹ സിഇഒമാരായ ക്രിസ്ത്യൻ മുള്ളർ, റോൾഫ് ഷുമാൻ, ബ്രാൻഡൻബെർഗ് സ്റ്റേറ്റ് ഇക്കണോമി മന്ത്രി ഡാനിയേൽ കെല്ലർ എന്നിവർ ചേർന്നാണ് തറക്കല്ലിട്ടത്.
ബർലിനിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ലുബെനൗ പട്ടണത്തിലെ ഈ കേന്ദ്രം, അമേരിക്കയുമായും ചൈനയുമായും മത്സരിക്കാൻ കഴിയുന്ന ഒരു യൂറോപ്യൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയ്ക്ക് തുടക്കമാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
ജർമനിയുടെ ഡിജിറ്റൽ പരമാധികാരത്തിന്റെ നട്ടെല്ലായി ഈ പ്രദേശം മാറുമെന്ന് ചടങ്ങിൽ സംസാരിച്ച ഡിജിറ്റലൈസേഷൻ മന്ത്രി കാർസ്റ്റൺ വൈൽഡർഗർ അഭിപ്രായപ്പെട്ടു. നാല് ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള ഡാറ്റാ സെന്ററിൽ ആറ് മൊഡ്യൂളുകൾ ഉണ്ടാകും.
2027 അവസാനത്തോടെ മൂന്ന് ഡാറ്റാ സെന്ററുകൾ പ്രവർത്തനക്ഷമമാകുമെന്നാണ് കണക്കുകൂട്ടൽ. ഈ കേന്ദ്രത്തിന് 100,000 പ്രധാന കംപ്യൂട്ടർ പ്രോസസറുകളെ വരെ ഉൾക്കൊള്ളാൻ സാധിക്കും. പുതിയ ഡാറ്റാ സെന്റർ പ്രത്യക്ഷമായും പരോക്ഷമായും പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിലൂടെ, യുഎസിലെ നിയന്ത്രണങ്ങൾ കുറഞ്ഞ പരിരക്ഷകൾ നൽകുന്ന ഡാറ്റാ സെന്ററുകളിൽ സൂക്ഷിക്കാതെ തന്നെ, കമ്പനികൾക്ക് അവരുടെ സ്വന്തം ഡാറ്റയും യൂറോപ്യൻ ഉപഭോക്താക്കളുടെ ഡാറ്റയും ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയും.
മൈക്രോചിപ്പ് നിർമാണം, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ പ്രധാന മേഖലകളിൽ യൂറോപ്പ് എഐ മത്സരത്തിൽ പിന്നിലായ സാഹചര്യത്തിൽ, ഡിജിറ്റൽ നയത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള ജർമനിയുടെ ശ്രമമാണിത്.
Tags : Germany Digital Sovereignty Initiative