ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഗവർണർ ഗ്രെഗ് ആബട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ അതിശൈത്യം ആരംഭിക്കുമെന്നാണ് പ്രവചനം.
വടക്ക്, വടക്കുപടിഞ്ഞാറൻ ടെക്സസ് മേഖലകളിലായിരിക്കും ശൈത്യം ഏറ്റവും കൂടുതൽ ബാധിക്കുക. തെക്കുകിഴക്കൻ ടെക്സസിൽ ശനിയാഴ്ചയോടെ ഇതിന്റെ ഫലങ്ങൾ കണ്ടുതുടങ്ങും.
ടെക്സസ് ഡിവിഷൻ ഓഫ് എമർജൻസി മാനേജ്മെന്റിനോടും നാഷനൽ ഗാർഡിനോടും സജ്ജമായിരിക്കാൻ ഗവർണർ നിർദേശിച്ചു. ഗതാഗതം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് സുരക്ഷാ നടപടികൾ സ്വീകരിക്കുന്നത്.
യാത്രയ്ക്ക് മുൻപായി "DriveTexas.org' വഴി റോഡ് സാഹചര്യങ്ങൾ പരിശോധിക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കാൻ സർക്കാർ ഒരുക്കിയിട്ടുള്ള വാമിംഗി സെന്ററുകൾ പ്രയോജനപ്പെടുത്തണമെന്നും ഗവർണർ അഭ്യർഥിച്ചു.
വൈദ്യുതി വിതരണത്തിൽ തടസമുണ്ടാകില്ലെന്ന് എർക്കോട്ട് ഉറപ്പുനൽകിയിട്ടുണ്ട്.