ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ അന്തരിച്ച ആലപ്പുഴ തത്തംപള്ളി കുഴുവേലിക്കത്തുചിറയിൽ ജോബി കുര്യന്റെ (40) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ വെള്ളിയാഴ്ചയോടെ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി.
മൃതദേഹം ഫ്രാങ്ക്ഫർട്ടിൽ നിന്നും ശനിയാഴ്ച രാത്രി 8.30ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹി വഴി ഞായറാഴ്ച രാത്രി നെടുമ്പാശേരിയിൽ എത്തിച്ചു. തുടർന്ന് വീട്ടുകാർ ഏറ്റുവാങ്ങി തത്തംപള്ളിയിലെ സ്വഭവനത്തിൻ കൊണ്ടുവന്നു. ഭാര്യയും മകളും നാട്ടിലെത്തിയിട്ടുണ്ട്.
സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തത്തംപള്ളി സെന്റ് മൈക്കിൾ ദേവാലയത്തിൽ നടക്കും. മൂന്നു മാസം മുമ്പാണ് ജോബി, മകൾ ജോവാനയ്കൊപ്പം ജർമനിയിൽ എത്തിയത്. ഫ്രാങ്ക്ഫർട്ടിന് സമീപം ലാംഗനിനാണ് കുടുംബമായി താമസിച്ചിരുന്നത്. നഴ്സായ ഭാര്യ നിവിയ ചമ്പക്കുളം കാരിക്കാട് കുടുംബാംഗമാണ്.
കഴിഞ്ഞ ശനിയാഴ്ച വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ജോബിയെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ച് പരിചരണം നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കുടുംബത്തിന്റെ ആഗ്രഹപ്രകാരം ജോബിയുടെ അവയവങ്ങൾ ദാനം ചെയ്തു.
കുഴിവേലിക്കകത്ത് ചിറയിൽ പരേതനായ എം.ജെ. കുര്യൻ (ജോയിച്ചൻ) - ത്രേസ്യാമ്മ (കണ്ണോട്ടുതറ) ദമ്പതികളുടെ മകനാണ് ജോബി. ജോതി (ആലപ്പുഴ), ജോയിസ് (ഓസ്ട്രേലിയ) എന്നിവരാണ് സഹോദരങ്ങൾ.
Tags : Joby Kurian ObitNews Germany