ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ ഡെറി കൗണ്ടിയില്‍ മലയാളി കുടുംബത്തിന്റെ കാര്‍ അഗ്നിക്കിരയാക്കി. കൗണ്ടിയിലെ ലിമാവാഡിയില്‍ ഐറിഷ് ഗ്രീന്‍ സ്ട്രീറ്റ് പ്രദേശത്തു താമസിക്കുന്ന മലയാളി കുടുംബത്തിന്റെ കാറാണു വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ കത്തിച്ചത്.
കാര്‍ പൂര്‍ണമായും കത്തിനശിച്ചതായി പോലീസ് അറിയിച്ചു. സംഭവം വംശീയ അതിക്രമമാണെന്നാണു പോലീസിന്റെ നിഗമനം. സിസിടിവി, മൊബൈല്‍ ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.
സമാന പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മലയാളി കുടുംബങ്ങള്‍ക്കു വാട്സ്ആപ് ഗ്രൂപ്പ് അംഗങ്ങള്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മറ്റൊരു കുടുംബത്തിന്റെ കാറിന്റെ നാലു ടയറുകൾ കുത്തിപ്പൊട്ടിച്ച സംഭവവുമുണ്ടായിരുന്നു.
അതേസമയം ലണ്ടന്‍ഡെറി കൗണ്ടിയിലെ വിവിധ കേന്ദ്രങ്ങളില്‍ അടുത്തിടെയായി വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണു റിപ്പോര്‍ട്ട്. അടുത്തിടെ കോളറൈനില്‍ രാത്രിയിൽ ഭക്ഷണം കഴിക്കാനിറങ്ങിയ മലയാളിയുവാക്കള്ക്കുനേരേ ആക്രമണമുണ്ടായിരുന്നു.
കഴിഞ്ഞമാസം ആദ്യ ആഴ്ചയില്‍ ബെല്‍ഫാസ്റ്റ് സിറ്റി ആശുപത്രി റെയില്‍വേ സ്റ്റേഷനില്‍ മലയാളിയെ ഒരുപറ്റം യുവാക്കള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.