ബെര്‍ലിന്‍: ഹെസെൻ സംസ്ഥാനത്തെ ഗീസെൻ നഗരത്തിൽ ബസ് സ്റ്റോപ്പിലേക്ക് കാര്‍ ഇടിച്ചുകയറ്റി മൂന്ന് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഭവം.
അമിതവേഗതയിലെത്തിയ ഔഡി കാർ ട്രാഫിക് സിഗ്നലിൽ രണ്ട് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം ആളുകൾ കാത്തുനിന്നിരുന്ന ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ഗീസെനിൽ താമസിക്കുന്ന 32 വയസുകാരനായ അസർബൈജാനി പൗരനാണ് കാർ ഓടിച്ചിരുന്നത്. ട്രാഫിക് സിഗ്നലിൽ കാറുകളെ ഇടിച്ച ശേഷം ഇയാൾ വാഹനം നിർത്താതെ നടപ്പാതയിലൂടെ ഓടിച്ചുപോയി. ഇതിനിടെ രണ്ട് കാൽനടയാത്രക്കാരെ കൂടി ഇടിച്ചുതെറിപ്പിച്ചു.
ഒടുവിൽ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരിൽ 64 വയസുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ 29 വയസുള്ള ഒരു യുവാവ് തടഞ്ഞുവയ്ക്കുകയും തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇതൊരു ആസൂത്രിതമായ ആക്രമണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഭീകരവാദ ബന്ധമുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിയുടെ അപ്പാർട്മെന്റിൽ പോലീസ് പരിശോധന നടത്തി.
അവിടെ നിന്നും മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.