ബെർലിൻ: ജർമനിയിലെ തൊഴിലാളികൾക്ക് ആശ്വാസകരമായ തീരുമാനവുമായി ഫ്രെഡറിക് മെർസിന്റെ നേതൃത്വത്തിലുള്ള സർക്കാർ. രാജ്യത്തെ മിനിമം വേതനം നിലവിലെ തുകയിൽ നിന്ന് ഗണ്യമായി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
മിനിമം വേതനം മണിക്കൂറിന് 14.60 യൂറോയായി ഉയർത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർധനവ് രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക.
2026 ജനുവരി ഒന്ന് മുതൽ നിലവിലുള്ള 12.82 യൂറോയിൽ നിന്ന് 13.90 ആയും 2027 ജനുവരി ഒന്ന് മുതൽ മണിക്കൂറിന് 14.60 യൂറോയായും വർധിപ്പിക്കും.
ഒരു ദശാബ്ദം മുമ്പ് രാജ്യം മിനിമം വേതനം അംഗീകരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ വർധനവാണിതെന്ന് തൊഴിൽമന്ത്രി ബേർബെൽ ബാസ് അഭിപ്രായപ്പെട്ടു. ദശലക്ഷക്കണക്കിന് ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
വർധനവിലൂടെ 2026 മുതൽ പ്രതിമാസം 190 യൂറോയുടെ വർധന പ്രതിമാസം ലഭിക്കുമെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്പനികൾക്ക് വർധിച്ചുവരുന്ന ചെലവുകൾ ഉത്തരവാദിത്തത്തോടെ വിതരണം ചെയ്യാൻ സാധിക്കുമെന്നും തൊഴിൽ മന്ത്രി വ്യക്തമാക്കി.
ജർമനിയിലെ ഏകദേശം 6.6 ദശലക്ഷം തൊഴിലാളികൾക്ക് ഈ വർധനവിന്റെ പ്രയോജനം ലഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം പറഞ്ഞു. ജർമനിയുടെ മിനിമം വേതനത്തിന് മേൽനോട്ടം വഹിക്കുന്ന സ്വതന്ത്ര കമ്മീഷൻ ജൂണിൽ രണ്ട് ഘട്ടങ്ങളായുള്ള ഈ വർധനവ് ശുപാർശ ചെയ്തിരുന്നു.
ഈ വർഷം ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ ഭരണകക്ഷിയിലെ പാർട്ടികൾ മിനിമം വേതനം 15 യൂറോയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രഖ്യാപിച്ച തുകയിൽ നിന്ന് കക്ഷികൾ ഇപ്പോൾ പിന്നോട്ട് പോയിരിക്കുകയാണ്.
ചാൻസലർ മെർസിന്റെ സിഡിയു - സിഎസ്യു ബ്ലോക്കിന്റെ ജൂണിയർ സഖ്യ പങ്കാളിയായ മധ്യ-ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകളുടെ മുന്നണി സർക്കാരാണ് നിലവിൽ ഭരണം നടത്തുന്നത്.
Tags : Germany Minimum Salary