തിരുവനന്തപുരം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവന്ന പ്രവാസികൾക്കായി "നോർക്ക കെയർ' മാതൃകയിൽ പ്രത്യേക ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കാമെന്നും ഇതിനുള്ള പ്രൊപ്പോസൽ ഉടനെ സർക്കാരിന് സമർപ്പിക്കാമെന്നും നോർക്ക റൂട്സ് സിഇഒ അജിത് കൊളശേരി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഡിസംബറിൽ തന്നെ ഇൻഷുറൻസ് കമ്പനികളിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോർക്ക കെയറിന്റെ അതേ നിബന്ധനകളും വ്യവസ്ഥകളുമാകും മടങ്ങിവന്നവരുടെ ഇൻഷുറൻസ് പദ്ധതിക്കും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോർക്ക കെയർ പദ്ധതിയിൽ മടങ്ങിവന്നവരെ ഉൾപ്പെടുത്തണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ ഹർജിയിൽ 2025 സെപ്റ്റംബർ 26ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ നിർദ്ദേശപ്രകാരം പിഎൽസിയുമായി നടത്തിയ ഹീയറിംഗിലാണ് നോർക്ക റൂട്സ് സിഇഒ ഇത് പറഞ്ഞത്.
ഈ വിഷയത്തിൽ പ്രവാസി ലീഗൽ സെൽ നൽകിയ നിവേദനം എത്രയും വേഗം സർക്കാരുമായി കൂടിയാലോചിച്ച് നോർക്ക റൂട്ട്സ് ഉത്തരവ് ഇറക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ സർക്കാരോ നോർക്ക റൂട്സോ വിഷയത്തിൽ വേണ്ട താത്പര്യം കാണിക്കാത്തതിനെത്തുടർന്ന് പ്രവാസി ലീഗൽ സെൽ നോർക്ക പ്രത്യേക സെക്രട്ടറി ടി.വി. അനുപമ ഐഎഎസിനെ നവംബർ ആറിന് കണ്ട് പരാതി പറഞ്ഞിരുന്നു.
വിഷയത്തിൽ ഉടനെ നടപടി എടുക്കണം എന്ന സ്പെഷ്യൽ സെക്രട്ടറിയുടെ നിർദ്ദേശമാണ് മടങ്ങിവന്നവർക്ക് നോർക്ക കെയറിന്റെ മാതൃകയിൽ പുതിയ പദ്ധതി ആകാമെന്ന നിലപാടിലേക്ക് എത്താൻ നോർക്ക റൂട്സ് തയാറാകുന്നത്.
നോർക്ക റൂട്സ്, മഹിന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സ്, ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി എന്നീ മൂന്ന് സ്ഥാപനങ്ങൾ ചേർന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് നോർക്ക കെയറിന്റെ വ്യവസ്ഥകളും നിബന്ധനകളും നിർണയിച്ചിരിക്കുന്നത്.
നോർക്ക ഐഡി അല്ലങ്കിൽ സ്റ്റുഡന്റസ് ഐഡി എന്നിവ ഉള്ളവർക്ക് മാത്രമാണ് ഈ പദ്ധതിയിൽ അംഗത്വം എടുക്കാൻ കഴിയുക. മറുനാടൻ മലയാളികൾക്കും വിദേശ മലയാളികൾക്കും മാത്രമാണ് ഇതിന് കഴിയുന്നത്. കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികൾക്ക് ഇതിന് കഴിയാത്തതിനാൽ പദ്ധതിയുടെ ഭാഗമാകാനും സാധ്യതയില്ല.
അതുകൊണ്ടാണ് കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും നിലവിൽ വിദേശത്തുള്ള പ്രവാസികൾക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകൾ, പ്രീമിയം, ആനുകൂല്യങ്ങൾ എന്നിവയിൽ ചേരാൻ അനുമതി നൽകണമെന്ന് പ്രവാസി ലീഗൽ സെൽ നിർവഹണ ഏജൻസിയായ നോർക്ക റൂട്സിനോടും കേരള സർക്കാരിനോടും അഭ്യർഥിച്ചത്.
വിദേശങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് റസിഡന്റ് ഐഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്. എന്നാൽ വിദേശത്തുനിന്ന് മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ പ്രവാസികളാണ് കേരളത്തിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുന്നത്, പ്രത്യേകിച്ച് 60 - 70+ പ്രായത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള മുതിർന്നവർ.
പല വിദേശ പ്രവാസികൾക്കും അവരുടെ ആതിഥേയ രാജ്യത്തിൽ ഇന്ഷുറൻസ് നിലവിലുണ്ടാകാറുണ്ട്. അതിനാൽ യഥാർഥ ആവശ്യം മടങ്ങിയെത്തിയ പ്രവാസികൾക്കാണ് കൂടുതൽ.
അതുകൊണ്ട് സർക്കാർ മടങ്ങിയെത്തിയ പ്രവാസികളും നോർക്ക കെയറിൽ ചേരാമെന്നത് വ്യക്തമാക്കുന്ന ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്നും നോർക്ക റൂട്സും ഇന്ഷുറൻസ് കമ്പനിയുമായി ചേർന്ന് പോളിസി ഷെഡ്യൂൾ ഭേദഗതി ചെയ്ത് ആപ്പിലും പോർട്ടലിലും വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും പിഎൽസി അഭ്യർഥിച്ചിരുന്നു.
ഇതൊരു ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ആയതിനാൽ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാൽ നോർക്ക റൂട്ട്സിനോ സർക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല.
പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് അഡ്വ. ആർ. മുരളീധരൻ (ജനറൽ സെക്രട്ടറി), എം.എ. ജിഹാംഗിർ (വൈസ് പ്രസിഡന്റ്), റോഷൻ പുത്തൻപറമ്പിൽ (ട്രെഷറർ), ഷെരിഫ് കൊട്ടാരക്കര, നന്ദഗോപകുമാർ (എക്സി. അംഗം) എന്നിവർ ഹീയറിംഗിൽ പങ്കെടുത്തു.
.