ന്യൂയോർക്ക്: 2026ൽ വടക്കേ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ബുക്കിംഗിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ 50 കോടിയിലധികംഅപേക്ഷകൾ ലഭിച്ചതായി ഫിഫ ഔദ്യോഗികമായി അറിയിച്ചു.
കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് അപേക്ഷകളാണിത്. ശരാശരി ഒരു ദിവസം 1.5 കോടി അപേക്ഷകളാണ് ഫിഫയ്ക്ക് ലഭിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
ആതിഥേയ രാജ്യങ്ങളെ കൂടാതെ ജർമനി, ഇംഗ്ലണ്ട്, ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിക്കുന്നത്. അപേക്ഷകരുടെ എണ്ണം സീറ്റുകളേക്കാൾ വളരെ കൂടുതലായതിനാൽ നറുക്കെടുപ്പിലൂടെയായിരിക്കും ഭാഗ്യശാലികളെ തെരഞ്ഞെടുക്കുക.
ടിക്കറ്റ് ലഭിച്ചോ എന്ന് ഫെബ്രുവരി അഞ്ച് മുതൽ അപേക്ഷകരെ ഇമെയിൽ വഴി അറിയിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് മത്സരങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുൻപ് നടക്കുന്ന ലാസ്റ്റ് മിനിറ്റ് സെയിൽ ഘട്ടത്തിൽ വീണ്ടും ശ്രമിക്കാവുന്നതാണ്.
60 ഡോളർ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. എന്നാൽ ഉയർന്ന കാറ്റഗറിയിലുള്ള ടിക്കറ്റുകൾക്ക് ലക്ഷങ്ങൾ വിലവരും. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് ജൂൺ 11 മുതലാണ് ആരംഭിക്കുക. ജൂലെെ 19ന് ന്യൂജഴ്സി സ്റ്റേഡിയത്തിലാണ് ഫെെനൽ നടക്കുന്നത്.
Tags : FIFA World Cup Football 500 million Ticket Canada Mexico USA