മനാമ: സംഘ്പരിവാറിന്റെ പൗരത്വ നിഷേധ പദ്ധതി വളഞ്ഞ വഴിയിൽ നടപ്പിലാക്കാനുള്ള നീക്കമാണ് എസ്ഐആറിലൂടെ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നടത്തുന്നത് എന്ന് പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.
എസ്ഐആർ പ്രവാസികൾ എന്തു ചെയ്യണം എന്ന പേരിൽ പ്രവാസി സെന്ററിൽ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ചോരിയിലൂടെയും മണ്ഡല പുനക്രമീകരണം എന്ന ഓമനപ്പേരിട്ടും തെരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിച്ച് അധികാരം പിടിക്കുന്ന പ്രക്രിയയുടെ തുടർച്ചയാണ് എസ്ഐആർ.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ എസ്ഐആർ നീട്ടിവയ്ക്കണമെന്ന് ഭരണ പ്രതിപക്ഷ പാർട്ടികളും കേരള ഇലക്ഷൻ കമ്മീഷനും ആവശ്യപ്പെട്ടിട്ടും കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അത് അംഗീകരിക്കാത്തത് ഗൂഢ ഉദ്ദേശത്തോടെയാണ്.
രാജ്യവ്യാപക എസ്ഐആറിലൂടെ യഥാർഥത്തിൽ നടപ്പിലാക്കപ്പെടുക പൗരത്വനിഷേധവും പുറന്തള്ളപ്പെടുന്നത് പിന്നാക്ക ജനവിഭാഗങ്ങൾ മാത്രവുമായിരിക്കും. എസ്ഐആർ നീട്ടിവെക്കാൻ മാഹാരാഷ്ട്രക്ക് കിട്ടുന്ന ഇളവ് കേരളത്തിന് കിട്ടാത്തതതിന്റെ കാരണം ദുരൂഹമാണ്.
ആസാമിൽ എസ്ഐആറിന് ശേഷം ഉണ്ടായ പൗരത്വ നിഷേധവും ബീഹാറിൽ ലക്ഷക്കണക്കിന് വോട്ടർമാർ ലിസ്റ്റിൽ നിന്നും പുറത്തായതും സംഘ്പരിവാർ ഗൂഢാലോചനയുടെ ഭാഗമാണ്. രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും ശക്തമായ ജനകീയ പ്രതിരോധത്തിലൂടെ ഇതിനെ ചെറുക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പുനഃപ്പരിശോധനക്ക് തുടക്കം കുറിച്ചിട്ടുള്ളതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ വോട്ടവാകാശം ഉറപ്പുവരുത്തുന്നതിനു വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുകയും പേരില്ലാത്തവർ തങ്ങളുടെ പേര് ഉൾപ്പെടുത്തുവാനാവശ്യമായ നടപടിക്രമങ്ങൾ ചെയ്യണമെന്ന് എസ്ഐആർ പ്രവാസികൾ എന്തു ചെയ്യണം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം സജീദ് ഖാലിദ് പറഞ്ഞു.
2002നുശേഷം വോട്ടവകാശം ലഭിച്ചവരും നിലവിൽ പട്ടികയിൽ സ്ഥലം പിടിച്ചവരുമാണെങ്കിലും ആവശ്യമായ രേഖകൾ സഹിതം യഥാസമയം നിശ്ചിത ഫോറത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ സമയം കണ്ടെത്തണമെന്നും സാമൂഹിക പ്രവർത്തകർ അക്കാര്യത്തിൽ പൂർണ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളും സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന പുതുതായി വോട്ടവകാശം ലഭിക്കുന്ന യുവജനങ്ങളും ഓൺലൈൻ വഴി അപേക്ഷിച്ചാൽ മതിയെങ്കിലും ബന്ധപ്പെട്ടവരുടെ ഇടപെടലില്ലെങ്കിൽ വെറും വോട്ടുനഷ്ടം മാത്രമല്ല ഭാവിയിൽ പൗരത്വ നഷ്ടം പോലുള്ള നിയമപരമായ പല വെല്ലുവിളികളും ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ ആക്ടിംഗ് ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതവും അനസ് കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു. സദസിൽ നിന്നും വന്ന എസ്ഐആർ സംബന്ധമായ അന്വേഷണങ്ങൾക്ക് സജീദ് ഖാലിദ് മറുപടി നൽകി.
Tags : Pravasi Welfare SIR Gulf News