അബഹ: സൗദി അറേബ്യയിലെ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാർ മരിച്ചു. കാസർഗോഡ് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), കർണാടക ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തോടെ അബഹയിൽ നിന്നു 80 കിലോമീറ്റർ അകലെ ജീസാൻ റൂട്ടിലെ ദർബിന് സമീപം മർദയിലായിരുന്നു അപകടം. സെൻട്രൽ പോയിന്റ് ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായ ഇവർ, അബഹയിലെ റീജിയണൽ ഓഫീസിൽ സ്റ്റാഫ് മീറ്റിംഗിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാർ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ വാഹനത്തിന് പിറകിൽ സൗദി പൗരന്റെ വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചു.
ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സഹയാത്രികരായ മംഗലാപുരം സ്വദേശി തമീം, നേപ്പാൾ സ്വദേശി ബിഷാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർഗോഡ് വലിയപറമ്പ സ്വദേശി മുബറാക് - റംലത്ത് ദമ്പതികളുടെ മകനാണ് റിയാസ്. ഉഡുപ്പി കുന്ദാപുര കോട്ടേശ്വര സ്വദേശികളായ ഇർഷാദ് അഹമ്മദ് - നജീന പർവീൻ ദമ്പതികളുടെ മകനാണ് അമ്മാർ.