District News
ഈരാറ്റുപേട്ട: വന്യജീവിപ്രശ്നം കർഷകരുടേതു മാത്രമല്ലെന്നും സത്യഗ്രഹത്തെ മുഴുവൻ ജനങ്ങളും പിന്തുണയ്ക്കണമെന്നും വെള്ളരിക്കുണ്ട് കർഷകസ്വരാജ് സത്യഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട.
ഈരാറ്റുപേട്ടയിൽ നടന്നുവരുന്ന കർഷകസ്വരാജ് സത്യഗ്രത്തിന്റെ മൂന്നാം ദിവസം വെള്ളരിക്കുണ്ട് കർഷകസ്വരാജ് സത്യഗ്രഹികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സായാഹ്ന സത്യഗ്രഹം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. ബിനോയി മങ്കത്താനം, ഒ.ഡി. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Business
ന്യൂഡൽഹി: അടുത്തയാഴ്ച യാഥാർഥ്യമാകുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണി അടക്കമുള്ള വെല്ലുവിളികൾക്കും സമ്മർദങ്ങൾക്കുമുള്ള ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മറുപടിയാകും. കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ചകൾ ആരംഭിച്ച ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ വഴിമുട്ടി നിൽക്കുകയുമാണ്.
ഇന്ത്യക്കെതിരായ തീരുവ മുതൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നടപടികളാണ് ഇന്ത്യ- ഇയു കരാർ വേഗത്തിലാക്കിയത്. ഇന്ത്യയിൽനിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 50 ശതമാനം തീരുവ ചുമത്തുകയും യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് 20 ശതമാനം അടിസ്ഥാന തീരുവ ചുമത്തുകയും ചെയ്തിരുന്നു.
ചൈനയുടെ വെല്ലുവിളിയും പ്രധാന ഘടകമായിരുന്നു. ഉത്പാദനമേഖലകളിലെ ചൈനയുടെ ആധിപത്യത്തെക്കുറിച്ച് ഇയു കൂടുതൽ ആശങ്കാകുലരാണ്. ചൈനീസ് എതിരാളികളുമായി മത്സരിക്കുക ഇന്ത്യക്കും യൂറോപ്യൻ യൂണിയനും പ്രയാസമാണ്.
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ വരുന്ന സ്വതന്ത്ര വ്യാപാര കരാർ വൻകിട വ്യവസായങ്ങൾക്ക് കരുത്തേകും. എന്നാൽ കൃഷി, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയിൽ ഇന്ത്യക്കു ഭീഷണിയുണ്ട്. കേരളത്തിലെ കർഷകർക്ക് പ്രത്യേകിച്ചു ക്ഷീര കർഷകർക്ക് കരാർ തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിലെ പാൽ, ചോക്ലേറ്റ് ഉത്പന്നങ്ങളും അനിയന്ത്രിതമായി ഇന്ത്യൻ വിപണികളിലേക്ക് ഒഴുകിയാൽ ഇന്ത്യയിലെ കൊക്കോ, ക്ഷീര കർഷകർക്ക് ആരു സംരക്ഷണം നൽകുമെന്നതിൽ വ്യക്തതയില്ല. ലോകത്തിലെതന്നെ ഏറ്റവും മികച്ച പാൽ, ചോക്ലേറ്റ്, ബിസ്കറ്റ് നിർമാതാക്കൾ യൂറോപ്യൻ രാജ്യങ്ങളാണ്.
എന്നാൽ ഫാർമസ്യൂട്ടിക്കൽസ്, എൻജിനിയറിംഗ് സാധനങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുന്നത് ഇന്ത്യക്കു നേട്ടമാകും. അമേരിക്കൻ തീരുവ ബാധിച്ച തുണിത്തരങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ തുടങ്ങിയവയ്ക്ക് 27 വികസിത രാജ്യങ്ങളിൽ ബദൽ വിപണി തുറക്കും. നിലവിൽ ബംഗ്ലാദേശി തുണിത്തരങ്ങൾക്ക് പൂജ്യം തീരുവയുള്ളപ്പോൾ ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഇയുവിൽ പത്തു ശതമാനം തീരുവയുണ്ട്. കരാർ നടപ്പായാൽ ഇന്ത്യക്കും തീരുവയില്ലാതാകും.
ഇന്ത്യൻ ഐടി, സേവന കയറ്റുമതിക്കും വിദഗ്ധ പ്രഫഷണലുകളുടെ കുടിയേറ്റത്തിനും കരാർ സഹായകമാകും. അമേരിക്കയെ ആശ്രയിക്കുന്നത് കുറയുകയും ചെയ്യും. സോളാർ അടക്കം പുനരുപയോഗ ഊർജഘടകങ്ങൾ പോലുള്ള ഇന്ത്യൻ വ്യവസായങ്ങൾക്കും അനുകൂല വിപണി ലഭിക്കും.
വിമാനം, ഓട്ടോമൊബൈൽസ്, ഇലക്ട്രിക്കൽ മെഷിനറികൾ, പാനീയങ്ങൾ, കെമിക്കൽസ് തുടങ്ങിയവയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. വിമാനഭാഗങ്ങൾ, വജ്രങ്ങൾ, ആഡംബരവസ്തുക്കൾ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ പുതിയ വിപണി കണ്ടെത്താനാകും.
ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ തീരുവ ഇല്ലാതാകുകയോ തീർത്തും കുറയുകയോ ചെയ്യുന്നതോടെ വിദേശമദ്യവും വൈനുകളും മുതൽ ആഡംബര കാറുകൾ വരെയുള്ളവയിൽ യൂറോപ്യൻ യൂണിയന് കാര്യമായ നേട്ടമുണ്ടാകും.
Leader Page
കേരള കർഷക ക്ഷേമനിധി ബോർഡിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കുകയാണ്. കടുത്ത നിരാശയോടെയാണ് പടിയിറക്കം. സംസ്ഥാനത്തെ കർഷകരുടെ ക്ഷേമത്തിനുവേണ്ടി നയാപൈസ ചെലവഴിക്കാൻ ബോർഡിനു കഴിഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഇനി ഒരു പ്രവർത്തനവും നടത്താൻ കഴിയുമെന്ന പ്രതീക്ഷ ബോർഡംഗങ്ങൾക്കുമില്ല. കഴിഞ്ഞദിവസം ചേർന്ന ബോർഡ് യോഗത്തിൽ അംഗങ്ങൾ പരസ്പരം നിരാശ പങ്കുവച്ചാണ് പിരിഞ്ഞത്.
സംസ്ഥാനത്ത് കാർഷികവൃത്തികൊണ്ട് ഉപജീവനം കഴിക്കുന്ന കർഷകന്റെ ക്ഷേമം, പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ നൽകൽ, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ എന്നിവയാണ് ബോർഡിന്റെ ലക്ഷ്യം. 2019 ഡിസംബർ 20നു നിലവിൽ വന്ന കേരള കർഷക ക്ഷേമനിധി ആക്ടിന്റെ തുടർപ്രവർത്തനമായാണ് 2020 ഒക്ടോബർ 14ന് കേരള കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ച് ഉത്തരവായത്. ഒക്ടോബർ 15നുതന്നെ ചെയർമാനും ബോർഡ് അംഗങ്ങളും ചുമതലയേറ്റു. തൃശൂർ ചെന്പൂക്കാവ് കേന്ദ്രീകരിച്ച് ക്ഷേമനിധി ബോർഡ് ഓഫീസ് 2021 ഫെബ്രുവരി 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
2021 ഡിസംബർ ഒന്നു മുതൽ കർഷകരെ ക്ഷേമനിധിയിലേക്ക് അംഗങ്ങളാക്കിത്തുടങ്ങി. അഞ്ചു സെന്റിൽ കുറയാതെയും 15 ഏക്കറിൽ കൂടാതെയും കൃഷി ചെയ്യുകയും വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ കൂടാതെയുമുള്ള ഏതൊരാൾക്കും പദ്ധതിയിൽ അംഗമാകാൻ വ്യവസ്ഥയുണ്ടായി. ഒരു വർഷത്തിനിടെ 20 ലക്ഷത്തോളം പേരെ അംഗങ്ങളാക്കാമെന്നു ലക്ഷ്യമിട്ട പദ്ധതിയിൽ അഞ്ചുവർഷംകൊണ്ട് 12,022 പേർ മാത്രമാണ് അംഗത്വമെടുത്തത്. കർഷകർ രജിസ്ട്രേഷൻ ഫീസായി 100 രൂപ നൽകണം. രജിസ്റ്റർ ചെയ്ത കർഷകന് 250 രൂപ വീതം സർക്കാർ നിക്ഷേപമായി നൽകണമെന്നുണ്ടായിരുന്നു. അതും ലഭിച്ചില്ല.
ബോർഡിന്റെ പ്രവർത്തനങ്ങളിലേക്ക് ചട്ടങ്ങൾ തയാറാക്കി നൽകിയത് സർക്കാർ അംഗീകരിച്ചു. എന്നാൽ, പദ്ധതി അംഗീകരിച്ചില്ല. കർഷക പെൻഷൻ, കുടുംബ പെൻഷൻ, അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, ഒറ്റത്തവണ ആനുകൂല്യം, മരണാനന്തര ആനുകൂല്യം എന്നിവ പദ്ധതിയിൽ ചട്ടപ്രകാരം അംഗമാകുന്ന കർഷകർക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അംഗത്വമെടുത്ത ഒരാൾക്കുപോലും ഒരു ആനുകൂല്യവും ലഭ്യമാക്കാനായില്ല. രജിസ്ട്രേഷനിൽനിന്നുള്ള വരുമാനമല്ലാതെ ബോർഡിനു മറ്റു വരുമാനങ്ങളുണ്ടായില്ല. പ്രവർത്തന മൂലധനമായി സർക്കാർ ഫണ്ട് നൽകിയതുമില്ല. ഫണ്ട് കണ്ടെത്താനുള്ള മാർഗങ്ങളെക്കുറിച്ച് നിർദേശങ്ങളുണ്ടായെങ്കിലും ഇതു സംബന്ധമായ ഉത്തരവുകളുമുണ്ടായില്ല.
കേരള കാർഷിക സർവകലാശാലാ മുൻ വൈസ് ചാൻസലർ കൂടിയായ ഡോ. പി. രാജേന്ദ്രൻ ചെയർമാനായ ബോർഡിൽ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ അംഗങ്ങളായുണ്ട്. അഞ്ചുവർഷത്തിനിടെ 17 തവണ ബോർഡ് യോഗം ചേർന്നു. സിഇഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടേഷനിൽ ക്ഷേമനിധി ബോർഡിലേക്കു നിയമിച്ചിരുന്നു. ഉദ്യോഗസ്ഥരുൾപ്പെടെ 22 പേരാണ് ഡയറക്ടർ ബോർഡിലുള്ളത്. ഓഫീസ് ചെലവിനും ജീവനക്കാരുടെ ശന്പളത്തിനും ചെയർമാന്റെ യാത്രയ്ക്കുമുള്ള പണം സർക്കാർ നൽകി. എന്നാൽ, കർഷകക്ഷേമത്തിനായി ഒരു നടപടിയും ബോർഡ് മുഖേന നടപ്പാക്കിയില്ല.
ബോർഡ് യോഗങ്ങൾ ചേർന്ന് ഓരോ തവണയും പദ്ധതി അംഗീകാരത്തിനായി സർക്കാരിലേക്ക് കത്തെഴുതി. 2022 നവംബർ 28ന് കർഷക ക്ഷേമനിധി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേർന്നു. മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന്റെ തുടർച്ചയായി പദ്ധതിരേഖകൾ പുതുക്കി സർക്കാരിനു സമർപ്പിച്ചതാണ്.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും ബോർഡ് അംഗവുമായ അഡ്വ. സുരേഷ് കോശിയുടെ അഭിപ്രായത്തിൽ, കർഷക ക്ഷേമനിധി ബോർഡ് വെറും തട്ടിപ്പായിരുന്നു. ഗവർണറുടെ നയപ്രഖ്യാപന വേളയിൽ ബോർഡിനെ സംബന്ധിച്ചു നടത്തിയ വീരവാദങ്ങൾ പൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു വർഷത്തിനിടെ യോഗങ്ങൾ ചേർന്നതല്ലാതെ യാതൊരു തീരുമാനവും നടപ്പാക്കാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
കോട്ടയം: ലോകബാങ്കിന്റെ സഹകരണത്തോടെ സംസ്ഥാന കാര്‍ഷിക-കര്‍ഷകക്ഷേമ വകുപ്പും വ്യവസായവകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന കേരളാ കാലാവസ്ഥാ അതിജീവന കാര്‍ഷിക മൂല്യ വര്‍ധക വിപണന ശൃംഖല നവീകരണ പദ്ധതി (കേര) സഹായത്തിന് റബര്‍ കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
കുറഞ്ഞത് 25 സെന്റില്‍ കൃഷി ചെയ്യണം. രണ്ട് ഹെക്ടറിലേക്ക് വരെ സഹായം ലഭിക്കും. അപേക്ഷകര്‍ റബര്‍ ബോര്‍ഡ് നല്കുന്ന പരിശീലനത്തില്‍ നിര്‍ബന്ധമായി പങ്കെടുക്കണം. അപേക്ഷിക്കുന്ന ഭൂമി സ്വകാര്യ ഉടമസ്ഥയിലുളളതായിരിക്കണം.
പാടശേഖരങ്ങള്‍ പദ്ധതിക്ക് അര്‍ഹമല്ല. റബര്‍ ബോര്‍ഡ് സര്‍ട്ടിഫൈഡ് നഴ്സറികളില്‍നിന്ന് റബര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന ഇനം തൈകള്‍ നടണം. ഒരു ഹെക്ടറിന് 75,000 രൂപ സഹായം ലഭിക്കും. ആദ്യഗഡു 55,000 രൂപ.
രണ്ടാം ഗഡു ഒരു വര്‍ഷം പൂര്‍ത്തിയായ തൈകളുടെ വളര്‍ച്ച വിലയിരുത്തിയശേഷം ശേഷിക്കുന്ന 20,000 രൂപ. ആധാറുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറും. ആധാര്‍ കാര്‍ഡ്, പ്ലോട്ടിന്റെ സ്കെച്ച്, റബര്‍ തൈ വാങ്ങിയ ബില്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ഭൂമിയുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ വേണം.
ജില്ലയില്‍ ഈ വര്‍ഷം റബര്‍ നടുന്നവര്‍ക്കും കഴിഞ്ഞ ജൂണ്‍ -ജൂലൈ മാസങ്ങളില്‍ പുനര്‍നടീല്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 9633280760.
Kerala
കോതമംഗലം: ഏത്തക്കായ വില കുത്തനേ ഇടിഞ്ഞതോടെ കർഷകർ കൃഷിയിൽനിന്ന് പിന്തിരിയുന്നു. മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച് ഏത്തവാഴ കൃഷി ചെയ്ത നിരവധി കർഷകർ വിലയിടിവുമൂലം പ്രതിസന്ധിയിലാണ്.
സ്ഥലം പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷിയിലിറങ്ങിയവരാണ് നഷ്ടത്തിൽ നട്ടംതിരിയുന്നത്. മുൻ വർഷങ്ങളിൽ ലഭിച്ചിരുന്ന വിലയിൽനിന്നു വളരെ കുറഞ്ഞ വിലയാണ് ഏത്തക്കായ്ക്ക് വിപണിയിൽ ലഭിക്കുന്നത്. നാടൻ ഏത്തക്കായുടെ വില ഇടിക്കാനായി ഇതരസംസ്ഥാന ലോബികളടക്കം രംഗത്തുണ്ട്.
കർഷകവിപണികളിൽ ഒരു കിലോ ഏത്തക്കായ്ക്ക് പരമാവധി 25 - 30 രൂപയാണു ലഭിക്കുന്നത്. കർഷകവിപണികളിൽ 20 രൂപ മുതലാണു ലേലം തുടങ്ങുന്നത്. ഏത്തപ്പഴം കിലോയ്ക്ക് 30 രൂപ മുതൽ ലഭ്യമാണ്. 100 രൂപയ്ക്ക് മൂന്നു കിലോഗ്രാം വിൽക്കുന്നവരുമുണ്ട്. ചിലയിടങ്ങളിൽ നാടൻ ഏത്തപ്പഴം കിലോഗ്രാമിന് 40 രൂപവരെ ചില്ലറ വില്പന നടക്കുന്നുമുണ്ട്.
ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ കിലോഗ്രാമിന് 40-45 രൂപയ്ക്കു മുകളിലെങ്കിലും വില കിട്ടണം. മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഇക്കുറി കൃഷി കൂടുതലുള്ളതായും പറയുന്നു. നാടൻ ഏത്തക്കുലയുടെ വരവ് കൂടിയതും വിലയിടിവിന് ഇടയാക്കിയിട്ടുണ്ട്. കർണാടകയിലും തമിഴ്നാട്ടിലും മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഏത്തവാഴകൃഷി കൂടിയിട്ടുണ്ട്. ഇതു കേരളവിപണിയിലേക്ക് എത്തുന്നതും വിലയിടിവിനു കാരണമാകുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
തറവിലയിൽ കാര്യമില്ലെന്ന് കർഷകർ
കഴിഞ്ഞവർഷം 85 രൂപവരെ കർഷകർക്കു ലഭിച്ചിരുന്നു. ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ വില ഇടിയുന്നത് കർഷകർക്കു തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ പുതുകൃഷിയിൽനിന്ന് ചെറുകിട കർഷകർ ഉൾവലിയുകയാണെന്ന് ഏത്തവാഴ വിത്ത് വിൽക്കുന്ന വ്യാപാരികൾ പറയുന്നു. ഈ സീസണിന്റെ തുടക്കത്തിൽ അത്യാവശ്യം വില ലഭിച്ചിരുന്നുവെങ്കിലും കുറഞ്ഞ വിലയ്ക്കു പുറമേനിന്ന് ഏത്തക്കുല എത്തിത്തുടങ്ങിയതോടെ വിപണിയിൽ നാടൻ കുലയ്ക്ക് ഡിമാൻഡില്ലാതായി.
ഏത്തക്കുലയ്ക്ക് 30 രൂപ തറവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മൂല്യവർധിത ഉത്പന്ന നിർമാണത്തിനും ചെറുകിട കർഷകർക്കു സൗകര്യങ്ങളില്ല. ഇക്കാരണത്താൽ കിട്ടുന്ന വിലയ്ക്കു വിൽക്കാതെ തരമില്ലെന്നായി. വിലയിടിവ് കാരണം ഏത്തവാഴ കൃഷിയോടുള്ള താത്പര്യവും കുറഞ്ഞുതുടങ്ങി.
കാട്ടാനയുടെയും കുരങ്ങിന്റെയും വിവിധയിനം പക്ഷികളുടെയും വവ്വാലിന്റെയും ശല്യം കാരണം ഏറെ ബുദ്ധിമുട്ടുന്ന മലയോരകർഷകർ വളരെ കഷ്ടപ്പെട്ടാണു വാഴക്കൃഷിയെ സംരക്ഷിച്ചുവരുന്നത്. ഇതിനിടയിൽ കനത്ത കാറ്റും മഴയും ഉൾപ്പെടെയുള്ള കാലാവസ്ഥാകെടുതിയും പ്രതിസന്ധിയുണ്ടാക്കാറുണ്ട്. വിള ഇൻഷ്വറൻസുകൾ എടുക്കാറുണ്ടെങ്കിലും യഥാർഥനഷ്ടത്തിനു പരിഹാരമാകാറില്ല.
തൊഴിലാളികളുടെ അഭാവവും കൂലി, വളം, കീടനാശിനി എന്നിവയുടെ വിലവർധനയും ഉത്പാദനച്ചെലവ് കൂട്ടി. തദ്ദേശസ്ഥാപനങ്ങളോ കൃഷിവകുപ്പോ ഇടപെട്ട് ഉയർന്ന വിലയ്ക്ക് ഏത്തക്കായ് സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി കയറ്റുമതിസാധ്യതകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി വിപണനം നടത്തണം.
District News
മാനന്തവാടി: കൊയിലേരിയിൽ സപ്ലൈകോയുടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് ആശങ്ക.
ഉണക്കി സൂക്ഷിച്ച നെല്ല് തുറന്ന സ്ഥലത്ത് ദിവസങ്ങളോളം സൂക്ഷിക്കേണ്ടി വരുന്നതിനാൽ ഈർപ്പം തട്ടുന്നതായാണ് പരാതിയുയരുന്നത്. നെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ജലസേചന സൗകര്യം ഉള്ളതിനാൽ വർഷത്തിൽ പുഞ്ചയും നഞ്ചയും കൃഷിയിറക്കുന്ന വിശാലമായ പാടശേഖരങ്ങളിലൊന്നാണ് കൊയിലേരി. സപ്ലൈകോയുടെ നെല്ല് സംഭരണം കർഷകർക്ക് ഇവിടെ ആശ്വാസകരമാണ്. എന്നാൽ ഇത്തവണ സംഭരണം സമയബന്ധിതമായി പൂർത്തിയാകാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൊയ്ത്തിനുശേഷം വാഹനത്തിന് എത്താവുന്ന വിധത്തിൽ വഴിയരികിലാണ് നെല്ല് ചാക്കുകളിൽ സൂക്ഷിച്ചിരിക്കുന്നത്.
സപ്ലൈകോ അധികൃതർ നെല്ലെടുക്കാൻ എത്തുന്പോൾ നെല്ല് ഈർപ്പം തട്ടിയ അവസ്ഥയിലാകും. ഈർപ്പത്തിന്റെ സാന്നിധ്യമുള്ളതിനാൽ നെല്ലെടുക്കാനാകില്ലെന്നും വീണ്ടും ഉണക്കണമെന്നുമാണ് അധികൃതർ ആവശ്യപ്പെടുന്നത്.
ഇത് അധികച്ചെലവിന് ഇടയാക്കുന്നതായാണ് കർഷകർ പറയുന്നത്. പ്രദേശവാസിയായ സന്തോഷ് അഞ്ച് ഏക്കറിൽ കൃഷി ഇറക്കിയിരുന്നു. വിളവെടുത്ത് 230 ചാക്കുകളിൽ സൂക്ഷിച്ച 140 കിന്റൽ നെല്ല് വീണ്ടും പുറത്തെടുത്ത് ഉണക്കാനിടേണ്ടി വന്നതായി ഇദ്ദേഹം പറഞ്ഞു. സപ്ലൈകോ നെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് ആവശ്യമുയരുന്നത്.
Business
കഴിഞ്ഞ ഏതാനും മാസമായി നാളികേര ഉത്പാദനം വർധിച്ചുവരുന്നത് ദക്ഷിണേന്ത്യയിലെ കർഷർക്കിടയിൽ വിലയിടിവ് ആശങ്കൾക്കു കാരണമാകുന്നു.
ഉത്പാദനം വർധിക്കുന്നതോടെ നാളികേരത്തിന്റെ വിലയിടിയുമോ എന്ന ആശങ്കയിലാണ് കർഷകർ. സെപ്റ്റംബറിൽ ചില്ലറവിൽപ്പനയിൽ നാളികേരവില കിലോയ്ക്ക് 90 രൂപവരെയെത്തിയതാണ്. പിന്നീടിത് ഇടിഞ്ഞ് ജനുവരി ആദ്യയആഴ്ച 55 മുതൽ 60 രൂപ വരെയെത്തി. വരും മാസങ്ങളിൽ നാളികേര ഉത്പാദനം ഗണ്യമായി ഉയരുമെന്നാണ് കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ് (സിഡിബി) അഭിപ്രായപ്പെട്ടത്. നാളികേരത്തിന്റെ ഉത്പാദനത്തിലുണ്ടാകുന്ന വർധന വിലത്തകർച്ചയ്ക്കു കാരണമാകുമോയെന്ന ആശങ്കയിലാണ് കർഷകർ.
കർഷകരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ രണ്ടുമാസമായി നാളികേര വില താഴുകയാണ്. ശബരിമല സീസണിൽ നാളികേരത്തിനുണ്ടായ ആവശ്യകതയാണ് വിലത്തകർച്ച രൂക്ഷമാക്കാതെ സഹായിച്ചത്. ശബരിമല തീർഥാടനം ഈ മാസം 20ന് അവസാനിക്കുന്നതോടെ വില ഇനിയും കുറയുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ, ശിവരാത്രി വരെ നാളികേര ആവശ്യകത ഉണ്ടാകുമെന്നാണ് സിഡിബി പറയുന്നത്.
യൂറോപ്പിൽ ആവശ്യം വർധിക്കുന്നു
അതേസമയം, വ്യാവസായിക മേഖലയിൽ നാളികേരോത്പന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത കർഷകർക്ക് ആശ്വാസം നൽകുന്നു. ചിരട്ടയിൽനിന്നുള്ള ആക്ടിവേറ്റഡ് കാർബണ്‍, ഡെസികേറ്റഡ് കോക്കനട്ട്, തേങ്ങാപ്പാൽ എന്നിവയുടെ കയറ്റുമതി വർധിച്ചുവരുകയാണ്. ഇന്ത്യൻ തേങ്ങയ്ക്ക് യൂറോപ്പ് ഒരു പ്രധാന വിപണിയായി വളർന്നുവരുന്നതും ആശ്വാസം നൽകുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നാളികേരോത്പന്നങ്ങളുടെ ആവശ്യകതയിൽ യൂറോപ്പിൽ ശ്രദ്ധേയമായ മുന്നേറ്റം നടന്നിട്ടുണ്ട്. ആഹാരത്തിനു മാത്രമായി ഉപയോഗിക്കുന്നതു കൂടാതെ സൗന്ദര്യവർധക വസ്തുക്കൾ, പേഴ്സണൽ കെയർ പ്രോഡക്ട്സ്, മരുന്നുകൾ എന്നിവയിലും തേങ്ങയുടെ ഉപയോഗം വർധിച്ചു.
യൂറോപ്യൻ അടുക്കളകളിൽ പാചകത്തിലും ബേക്കിംഗിനും വറുക്കുന്നതിനും സാധാരണ ഉപയോഗിക്കുന്ന എണ്ണകൾക്കു പകരമായി വെളിച്ചെണ്ണ വലിയ പ്രചാരം നേടിയിട്ടുണ്ട്. തേങ്ങയുടെ ആരോഗ്യഗുണങ്ങളും ഉയർന്ന സ്മോക്ക് പോയിന്റുമാണ് യൂറോപ്പിൽ വെളിച്ചെണ്ണയ്ക്കു പ്രചാരം നൽകുന്നത്. കൂടാതെ, ഇതിന്റെ ഈർപ്പം നിലനിർത്താനുള്ള കഴിവ് ചർമസംരക്ഷണത്തിനും കേശസംരക്ഷണത്തിലും ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത വസ്തുവാക്കി മാറ്റി.
2029 ആകുന്പോഴേക്കും യൂറോപ്പിലെ നാളികേരോത്പന്ന വിപണി ഏകദേശം രണ്ടു ബില്യണ്‍ ഡോളർ വളർച്ച കൈവരിക്കുമെന്നാണു പ്രതീക്ഷ. സസ്യാഹാര ശീലങ്ങൾ, വീഗൻ, ഫ്ളെക്സിറ്റേറിയൻ ആഹാരശീലങ്ങളിലേക്ക് ആളുകൾ തിരിയുന്നതാണ് ഈ വളർച്ചയ്ക്കു കാരണം.
യൂറോപ്യൻ വിപണിയിൽ നാളികേരോത്പന്നങ്ങളുടെ ആവശ്യകത വർധിക്കുന്നത് പ്രതീക്ഷ നൽകുന്നതാണ്. പാലുത്പന്നങ്ങൾക്കു പകരം തേങ്ങാപ്പാൽ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. മാലിന്യമുക്തവും പ്രകൃതിദത്തമായി ലയിച്ചുചേരുന്നതും ആരോഗ്യപരവുമായ ഉത്പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കൾ ബോധവാന്മാരായി. വിലയേക്കാൾ ഗുണമേന്മയ്ക്കു മുൻഗണന നല്കുന്ന ഇത്തരം ഉപഭോക്താക്കൾക്കിടയിൽ ഇന്ത്യൻ നാളികേരോത്പന്നങ്ങൾക്ക് യൂറോപ്പിൽ വലിയ ആവശ്യകതയുണ്ട്. കൂടാതെ, ഇന്ത്യയിൽനിന്നുള്ള ആക്ടിവേറ്റഡ് കാർബണിന് (ചിരട്ടക്കരിക്ക്) യുഎസിൽ വലിയ ആവശ്യകതയാണുള്ളതെന്ന് ഒരു സിഡിബി ഉദ്യോഗസ്ഥൻ പറയുന്നു.
കയറ്റുമതി ഉയരുന്നു
ഇന്ത്യൻ സ്ഥാപനങ്ങൾ 2025-26 സാന്പത്തികവർഷത്തിലെ ആദ്യ ഏഴുമാസം 3793 കോടി രൂപയുടെ നാളികേരോത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഈ വർഷം ആകെ 6000 കോടി രൂപയ്ക്കു മുകളിലുള്ള കയറ്റുമതി പ്രതീക്ഷിക്കുന്നുണ്ട്. ഈ കണക്കാണെങ്കിൽ കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം കൂടുതലായിരിക്കും.
ഉത്പാദനം കൂടും
2024ൽ എൽനിനോ മൂലമുണ്ടായ കഠിനമായ ഉഷ്ണതരംഗവും വരൾച്ചയും മറ്റ് ഘടകങ്ങളും ദക്ഷിണേഷ്യയിലെ നാളികേരോത്പാദനത്തിൽ വൻതോതിൽ ഇടിവുണ്ടാക്കി. ഇത് വിപണിയിൽ നാളികേര ദൗർലഭ്യമുണ്ടാക്കുകയും ചെയ്തു. 2025ൽ സെപ്റ്റംബറിൽ നാളികേരം വില കിലോയ്ക്ക് 90 രൂപയിലെത്തുകയും വെളിച്ചെണ്ണവില എക്കാലത്തെയും ഉയർന്ന വിലയിലെത്തുകയും ചെയ്തു. എന്നാൽ, നാളികേരോത്പാദനം സാധാരണ നിലയിലെത്തിയതോടെ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില താഴുകയും ചെയ്തു.
വരുന്ന മാസങ്ങളിൽ നാളികേരോത്പാദനം ഉയർന്നാൽ വിലത്തകർച്ചയുണ്ടാകുമോയെന്ന ആശങ്കയിലാണ് കർഷകർ. എന്നാൽ, ഈ ആശങ്ക അനാവശ്യമാണെന്നാണ് സിഡിബി ഉദ്യോഗസ്ഥൻ പറഞ്ഞത്.
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന 60 ശതമാനം നാളികേരവും വ്യവസായ സ്ഥാപനങ്ങളാണ് സംഭരിക്കുന്നത്. കയറ്റുമതി വിപണിയിൽ ഇന്ത്യയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ ആവശ്യകത വർധിക്കുന്നുമുണ്ട്. തമിഴ്നാട്ടിലെ ചില സ്ഥാപനങ്ങൾ ഇന്തോനേഷ്യയിൽനിന്ന് കൊപ്ര ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും അത് ഇന്ത്യൻ വിപണിയെ ബാധിക്കുന്നില്ല. സർക്കാർ നിയമപ്രകാരം എത്ര അളവ് കൊപ്രയാണോ ഇറക്കുമതി ചെയ്യുന്നത് അത്ര അളവ് മൂല്യവർധിത ഉത്പന്നങ്ങൾ തിരികെ കയറ്റുമതി ചെയ്യേണ്ടതുണ്ട്- സിഡിബി ഉദ്യോഗസ്ഥൻ പറഞ്ഞു.
സെപ്റ്റംബറിൽ തമിഴ്നാട്ടിൽ കൊപ്ര സംഭരണവില കിലോയ്ക്ക് 285 രൂപ ആയിരുന്നിടത്ത് ജനുവരിയിൽ ഇടിഞ്ഞ് 164 രൂപയിലെത്തിയെന്ന് കേരഫെഡ് മാനേജിംഗ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ പറഞ്ഞു. കേരഫെഡ് സംസ്ഥാനത്തുനിന്ന് നേരിട്ടു തേങ്ങ സംഭരിക്കുന്നില്ല. പകരം കുറ്റ്യാടി, ചെറുപുഴ, നീലേശ്വരം എന്നിവിടങ്ങളിൽനിന്ന് വിപണിവിലയേക്കാൾ രണ്ടു രൂപ കൂടുതൽ നല്‍കിയാണ് നാളികേരം സംഭരിക്കുന്നത്. വർഷം മുഴുവനുമുള്ള ശരാശരി സംഭരണ നിരക്കിന്റെ അടിസ്ഥാനത്തിലാണ് കേരഫെഡ് വെളിച്ചെണ്ണയുടെ വിപണി വില നിശ്ചയിക്കുന്നത്.
District News
നിലന്പൂർ: മൂലേപ്പാടത്ത് കർഷകരുടെ ഉറക്കംകെടുത്തി കാട്ടാനകൾ. രാത്രിയോടെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കണ്ണാടത്ത് മോഹന്റെ നേന്ത്രവാഴ തോട്ടത്തിലാണ് കാട്ടാന വ്യാപകമായി കൃഷി നാശം വിതച്ചത്. രാത്രിയോടെ പന്തീരായിരം വനമേഖലയിൽ നിന്നെത്തുന്ന കാട്ടാനക്കൂട്ടം മൂലേപ്പാടം - തറമുറ്റം ഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് ഭീഷണിയാണ്.\
ഒരു മാസത്തിലേറെയായി കാട്ടാനശല്യം പതിവാണ്. രാത്രികാലങ്ങളിൽ നിലന്പൂർ - നായാടംപൊയിൽ റൂട്ടിലുള്ള യാത്രക്കാരും കാട്ടാനശല്യം കാരണം ആശങ്കയിലാണ്. കാട്ടാനകൾ കൃഷി നശിപ്പിക്കുന്പോൾ നഷ്ടപരിഹാരം പോലും നൽകാൻ വനം വകുപ്പ് തയാറാകാത്തതിൽ നിരാശയിലാണ് കർഷകർ
District News
സുൽത്താൻ ബത്തേരി: കൊട്ടടയ്ക്കക്കും പൈങ്ങയ്ക്കും വിപണിയിൽ ഉയർന്ന വിലയിൽ വ്യാപാരം തുടരുന്പോഴും ജില്ലയിലെ അടയ്ക്ക കർഷകർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല.
രോഗബാധയും മഹാളി, മഞ്ഞളിപ്പ് രോഗങ്ങൾ വ്യാപകമായതിനെത്തുടർന്ന് ജില്ലയിലെ നിരവധി കമുക് തോട്ടങ്ങൾ ഇതിനകം തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്.
നാമമാത്രമായി അവശേഷിക്കുന്ന തോട്ടങ്ങളിൽ പോലും ഈ വർഷം അടയ്ക്ക ഉത്പാദനം വളരെ കുറവാണെന്ന് കർഷകർ പറയുന്നു. വിളവ് കുറഞ്ഞതിനാൽ പാട്ടത്തിനെടുത്ത് അടയ്ക്ക പറിക്കുന്ന പലരും കനത്ത സാന്പത്തിക നഷ്ടത്തിലാണ്. ഉയർന്ന വിപണിവില ഉണ്ടായിട്ടും ആവശ്യത്തിന് വിളവ് ലഭിക്കാത്തതാണ് കർഷകരെ വലയ്ക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥയിലെ വ്യതിയാനം, അമിതമഴ, നീണ്ട ഈർപ്പം എന്നിവയാണ് മഞ്ഞളിപ്പ് രോഗം ശക്തമാകാൻ പ്രധാന കാരണങ്ങളായി കർഷകർ ചൂണ്ടിക്കാട്ടുന്നത്.
രോഗം പിടിപെട്ട കമുകുകൾ പെട്ടെന്ന് ഉണങ്ങി നശിക്കുകയാണ്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ഏതാനും വർഷങ്ങൾക്കുള്ളിൽ ജില്ലയിൽ അടയ്ക്ക കൃഷി ഇല്ലാതാകമെന്നും കർഷകർ ആശങ്കപ്പെടുന്നു. കൃഷിവകുപ്പും അധികാരികളും അടിയന്തരമായി ഇടപെട്ട് രോഗനിയന്ത്രണ മാർഗങ്ങൾ ശക്തിപ്പെടുത്തണമെന്നും നഷ്ടം നേരിടുന്ന കർഷകർക്ക് സാന്പത്തിക സഹായവും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
Kerala
കോട്ടയം: സപ്ലൈകോയുടെ ചുമതലയില്‍ സഹകരണസംഘങ്ങള്‍ വഴി നെല്ല് സംഭരിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനമെന്ന് കര്‍ഷകര്‍. മുന്‍പ് രണ്ടു തവണ പരീക്ഷിച്ച് പരാജയപ്പെട്ട ഈ സംഭരണ രീതി കുറ്റമറ്റതായി നടത്താനുള്ള സാഹചര്യം ഇപ്പോഴുമില്ല.
വേണ്ടിടത്തോളം സഹകരണ സ്ഥാപനങ്ങളില്ലെന്നതും പലതും സാമ്പത്തിക ഞെരുക്കത്തിലാണെന്നതുമാണ് പ്രധാന പ്രശ്നം. സംഭരിക്കുന്ന നെല്ല് സൂക്ഷിക്കാനുള്ള ഗോഡൗണുകളും അത് കുത്തി അരിയാക്കാനുമുള്ള മില്ലുകളും മിക്ക ജില്ലകളിലുമില്ല. ആകെ വിളയുന്ന നെല്ലിന്റെ അഞ്ചിലൊന്നുപോലും സംഭരിക്കാനുള്ള ഗോഡൗണ്‍ സംവിധാനം സംസ്ഥാനത്ത് നിലവിലില്ല.
തകഴിയിലും വെച്ചൂരിലും പ്രവര്‍ത്തനരഹിതമായിക്കിടക്കുന്ന വന്‍കിട മില്ലുകള്‍ വീണ്ടും തുറക്കാനോ കിടങ്ങൂരിലെ പുതിയ മില്ലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനോ സാധിച്ചിട്ടില്ല. സമയബന്ധിതമായി യന്ത്രങ്ങള്‍ എത്തിച്ച് കൊയ്ത്ത് പൂര്‍ത്തിയാക്കുകയെന്നതും മറ്റൊരു പരിമിതിയാണ്. പിആര്‍എസ് അധിഷ്ഠിത ബാങ്ക് വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ നെല്ലിന്റെ വില കര്ഷകന് നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
ഒരുമ വേണം
വരമ്പത്ത് വേതനം എന്ന സാഹചര്യം പ്രായോഗികമായി നടപ്പാകണമെങ്കില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് പണവും നെല്ല് സംഭരണത്തിന് സംവിധാനവും സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഒരുമയും ആവശ്യമാണ്. മാത്രവുമല്ല സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് വേണ്ടത്ര ഫണ്ട് മുന്‍കൂര്‍ നല്‍കുകയും വേണം. നിലവില്‍ സപ്ലൈകോവഴി സ്വകാര്യ മില്ലുകാര്‍ നെല്ല് കൊണ്ടുപോകുമ്പോള്‍ നേരിടുന്ന ചൂഷണം അവസാനിക്കുമെന്നാണ് അവകാശവാദം. എന്നാല്‍ ഇത് ഇലക്ഷന് മുന്നില്‍ കണ്ടുള്ള അപ്രായോഗിക നീക്കമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പുതിയ സംവിധാനത്തില്‍ കേരള ബാങ്കിനെ ഉള്‍പ്പെടുത്തിയത് സഹകരണ ബാങ്കുകളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പറയുന്നു. എന്നാല്‍ കേരള ബാങ്ക് നെല്ല് സംഭരണത്തിനുള്ള തുക ലോണായി അനുവദിച്ചാല്‍ അത് കേരളബാങ്കിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കും.
എവിടെ സൂക്ഷിക്കും?
കേരള ബാങ്കു വഴി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുമാനമെങ്കിലും സംഭരിക്കുന്ന നെല്ല് എവിടെ സൂക്ഷിക്കുമെന്നതില്‍ വ്യക്തത വന്നിട്ടല്ല. അരിക്കമ്പനികള്‍ വഴി സംഭരണം നടത്താനാണ് തീരുമാനമെങ്കില്‍ അവര്‍ പദ്ധതിയോട് സഹകരിക്കാനിടയില്ല. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നെല്ല് കുത്തി മറിച്ചു വിറ്റു കിട്ടുന്ന ലാഭത്തിനു പുറമെ പൊടിയരി, ഉമി, തവിട് തുടങ്ങിയവയും മില്ലുകാരുടെ വരുമാനമായിരുന്നു.
നോഡല്‍ സംഘം
ജില്ലാ, താലൂക്ക് തലങ്ങളില്‍ സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കര്‍ഷകരുടെയും ഓഹരി പങ്കാളിത്തത്തില്‍ നോഡല്‍ സഹകരണ സംഘം രൂപീകരിക്കാനാണ് നീക്കം. നോഡല്‍ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ വാടകയ്ക്കെടുക്കുന്ന മില്ലുകളിലോ സ്വകാര്യ മില്ലുകള്‍ വഴിയോ നെല്ല് സംസ്കരണം നടത്തുമെന്ന് പറയുന്നു. നെല്ല് സംഭരണം, തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റല്‍ പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്. അടുത്ത കൊയ്ത്ത് തുടങ്ങാന്‍ രണ്ടര മാസം മാത്രം ശേഷിക്കേ ഇത്രയും സംവിധാനമൊരുക്കുക എളുപ്പമല്ല.
Kerala
തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ എട്ടിനു തിരുവനന്തപുരം ജില്ലയിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് നേരിട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് ഓൺലൈനായും നടത്തും.
ആനയറ വേൾഡ് മാർക്കറ്റ് കാമ്പസിലെ കർഷക കടാശ്വാസ കമ്മീഷൻ ഓഫീസിൽ നടത്തുന്ന സിറ്റിംഗിൽ ചെയർമാൻ ജസ്റ്റീസ് (റിട്ട.) കെ. ഏബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
രാവിലെ 9ന് ആരംഭിക്കുന്ന സിറ്റിംഗിൽ പങ്കെടുക്കുന്നതിന് ഹിയറിംഗ് നോട്ടീസ് ലഭിച്ചവർ മതിയായ രേഖകൾ സഹിതം ഹാജരാകണം.
Business
ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കി. ഈ വർഷം ചൈനയെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയുടെ അരി കയറ്റുമതി ഏകദേശം ഇരട്ടിയായി. ഈ സാന്പത്തിക വർഷം 20 മെട്രിക് ടണ്‍ അരിയാണ് രാജ്യം കയറ്റുമതി ചെയ്തത്.
അരിയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും രാജ്യം മുന്നിലെത്തിയെങ്കിലും നെൽ കർഷകർക്ക് ആഘോഷിക്കാനുള്ള അവസ്ഥയല്ല ഉള്ളത്.
കർഷകർ, സർക്കാർ ഉദ്യോഗസ്ഥർ, കാർഷിക ശാസ്ത്രജ്ഞർ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളും ഭൂഗർഭജല കണക്കുകളുടെ അവലോകനവും വലിയൊരു ആശങ്കയാണ് പങ്കുവയ്ക്കുന്നത്. നെൽകൃഷിക്ക് വളരെയേറെ ജലം ആവശ്യമാണ്. ഈ ആവശ്യത്തിനുള്ള ജലം ഇല്ലെന്ന കാര്യമാണ് ഇവർ പങ്കുവയ്ക്കുന്നത്. നെൽക്കൃഷി ഇപ്പോൾതന്നെ ഇന്ത്യയിൽ നിലവിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ഭൂഗർഭജല സ്രോതസുകളെ അമിതമായി ചൂഷണം ചെയ്യുന്നു. ഇതിനാൽ കൂടുതൽ ആഴത്തിലുള്ള കുഴൽക്കിണറുകൾ കുഴിക്കുന്നതിനും വൻ തോതിൽ കടമെടുക്കുന്നതിനും കർഷകരെ നിർബന്ധിതരാക്കുന്നു.
വൻതോതിൽ നെല്ലുത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കാർഷികമേഖലകളിൽ ഏകദേശം ഒരു ദശാബ്ദം മുന്‍പ് 30 അടി താഴ്ചയിൽ ഭൂഗർഭജലം ലഭ്യമായിരുന്നുവെന്ന് കർഷകരും കൃഷി-ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഭൂഗർഭജലത്തിന്റെ അളവ് അതിവേഗമാണ് താഴ്ന്നു. ഇപ്പോൾ കുഴൽക്കിണറുകൾ 80 അടി മുതൽ 200 അടി വരെ താഴ്ത്തേണ്ടിയും വരുന്നുവെന്ന് കർഷകർ പറയുന്നു. കർഷകരുടെ വാക്കുകളെ ശരിവയ്ക്കുന്നതാണ് സർക്കാർ കണക്കുകളും പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ പഠനങ്ങളും.
അതേസമയം, നെൽകൃഷിക്ക് പ്രോത്സാഹനം നൽകുന്ന സർക്കാർ സബ്സിഡികൾ, കുറഞ്ഞ അളവിൽ മാത്രം ജലം ആവശ്യമായ കൃഷിയിലേക്ക് മാറുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നു.
കഴിഞ്ഞ പതിറ്റാണ്ടിനിടെ ഏകദേശം 70 ശതമാനത്തോളം വർധിച്ച നെല്ലിന്റെ മിനിമം താങ്ങുവിലയും കൃഷിക്കാവശ്യമായ വെള്ളം പന്പ് ചെയ്യാൻ കർഷകരെ സഹായിക്കുന്ന വൈദ്യുത സബ്സിഡികളും ഇതിൽപ്പെടുന്നു. ഈ നയം കർഷകരെ വെള്ളം കുറച്ച് ആവശ്യമുള്ള കൃഷിക്കു പകരം നെൽകൃഷിയിൽ തുടരാൻ പ്രേരിപ്പിക്കുന്നു.
ഈ സബ്സിഡികളിൽ പലതും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഒരു ദേശീയ ആശങ്കയായിരുന്ന കഴിഞ്ഞ ദശകങ്ങളിൽ രൂപകല്പന ചെയ്തതാണ്. ഇതിപ്പോൾ വിള വൈവിധ്യവത്കരണത്തിനു തടസമായിരിക്കുന്നുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ലോകത്തിൽ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ വിലയേറിയ ഭൂഗർഭജലം വൻതോതിൽ ഉപയോഗിക്കുന്നതിനായി കർഷകർക്കു പണം നൽകുന്നു എന്നതാണ് ഇതിന്റെ ആകെത്തുകയെന്ന് വാഷിംഗ്ടണിലെ ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അവിനാഷ് കിഷോർ പറഞ്ഞു.
ലോകത്തെ മൊത്തം അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിൽനിന്നാണ്. അതിൽ ഇന്ത്യയുടെ ഉത്പാദനത്തിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്ന് അവിനാഷ് കിഷോർ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾക്ക് ആഹാരം നൽകാൻ ആവശ്യമായതിലും കൂടുതൽ അരി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെ കർഷകർ ഉപരിതല, ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ നെല്ലുത്പാദിപ്പിക്കുന്ന പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് ഇരകളാകുന്നു. മണ്‍സൂണ്‍ ദുർബലമായാൽ ഭൂഗർഭജലസ്രോതസുകൾ നിറയാതിരിക്കും.
ജല ചൂഷണവും അധികച്ചെലവും
കഴിഞ്ഞ രണ്ടു വർഷമായി ശക്തമായി മഴ ലഭിച്ചിട്ടുണ്ടെങ്കിലും കർഷകർ വൻതോതിൽ ജലം ഉൗറ്റിയെടുക്കുന്നതുമൂലം പഞ്ചാബിലെയും ഹരിയാനയിലെയും വലിയൊരു ഭാഗം ഭൂർഗർഭജലസ്രോതസുകളെയും ഇന്ത്യൻ സർക്കാർ അമിതമായി ചൂഷണം ചെയ്യപ്പെട്ടവ എന്നോ അല്ലെങ്കിൽ അപകടകരമായ അവസ്ഥയിലുള്ളതെന്നോ തരംതിരിച്ചിരിക്കുന്നു.
2024ലെയും 2025ലെയും കണക്കുകൾ പ്രകാരം ഈ രണ്ടു സംസ്ഥാനങ്ങളും ഭൂഗർഭജലസ്രോതസുകളിൽ സ്വാഭാവികമായി റീചാർജ് ചെയ്യപ്പെടുന്നതിനേക്കാൾ 35 ശതമാനം മുതൽ 57 ശതമാനം വരെ അധിക ജലം ഉൗറ്റിയെടുക്കുന്നു.
ഈ സാഹചര്യം പരിഹരിക്കാനായി 2023ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതിതീവ്രമായി ജലചൂഷണം നേരിടുന്ന മേഖലകളിൽ പുതിയ കുഴൽക്കിണറുകൾ കുഴിക്കുന്നത് നിരോധിച്ചു.
പുതിയ കുഴൽക്കിണറുകൾ കുഴിക്കാൻ അനുവാദമില്ലാത്തതിനാൽ നിലവിലുള്ള കിണറുകളിൽനിന്ന് താഴേക്കു പോയി ജലമെത്തിക്കാൻ കർഷകർക്കു നീളമുള്ള പൈപ്പുകളും ശക്തമായ മോട്ടോർ പന്പുകളും ഉപയോഗിക്കേണ്ടിയും വരുന്നു.
ഇന്ത്യയിൽ ഒരു കിലോഗ്രാം അരി ഉത്പാദിപ്പിക്കാൻ 3000 മുതൽ 4000 ലിറ്റർ വരെ ജലം ആവശ്യമാണെന്നും അത് ആഗോള ശരാശരിയേക്കാൾ 20 മുതൽ 60 ശതമാനം വരെ കൂടുതലാണെന്നും കാർഷിക സാന്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി പറഞ്ഞു.
നയങ്ങളിൽ മാറ്റം
നെല്ലിനുള്ള സബ്സിഡിയും ഭൂഗർഭജല ചൂഷണവും ഇല്ലാതാക്കാനുള്ള നയങ്ങൾ നടപ്പിലാക്കാനുള്ള ലക്ഷണങ്ങൾ കണ്ടുവരുന്നു. വെള്ളം കുറച്ച് ആവശ്യമുള്ള കൃഷിയിലേക്കു കടക്കാൻ ഹരിയാന സർക്കാർ സബ്സിഡികൾ വാഗ്ദാനം ചെയ്യുന്നു. മില്ലറ്റുകളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ വാഗ്ദാനം ഒരു കൃഷിക്കാലത്തേക്കു മാത്രമാണ്. അതുകൊണ്ടുതന്നെ വലിയതോതിൽ കർഷകർക്കിടയിൽ ഇതിനു പ്രചാരം ലഭിച്ചില്ല.
നെൽക്കൃഷി ചെയ്യുന്ന ഓരോ ഹെക്ടറിനും വളം, വൈദ്യുതി സബ്സിഡിയായി പഞ്ചാബ് 39,000 രൂപയാണ് ചെലവാക്കുന്നത്. ഈ സബ്സിഡിയുടെ ഒരു ഭാഗമുപയോഗിച്ച് കുറഞ്ഞ അളവിൽ വെള്ളം ആവശ്യമുള്ള വിള ഉത്പാദനം പ്രോത്സാഹിക്കാൻ കഴിയുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കർഷകരുടെ വരുമാനം നിലനിർത്താനും സർക്കാരിന് സാന്പത്തിക ലാഭത്തിനും കാരണമാകും.
National
മന്ദ്സോർ: മധ്യപ്രദേശിൽ ഉള്ളിയുടെ പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തി കർഷകർ. മധ്യപ്രദേശിലെ മന്ദ്സോർ ജില്ലയിലെ ഉള്ളി കർഷകരാണ് ഉള്ളി വില ക്രമാധീതമായി കുറഞ്ഞതിന് പിന്നാലെ പ്രതിഷേധമായി പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തിയത്.
ഉത്പാദന ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് കർഷകർ പറയുന്നു. ഗ്രാമത്തിലെ ശ്മശാനത്തിന് സമീപം ബാൻഡ് വാദ്യങ്ങളോടെ പൂക്കൾകൊണ്ട് അലങ്കരിച്ച ശവപ്പെട്ടിയിലായിരുന്നു സംസ്കാര ചടങ്ങുകൾ.
കർഷകർക്ക് കിലോഗ്രാമിന് ഒരു രൂപ മുതൽ പത്ത് രൂപ വരെയാണ് നിലവിൽ ലഭിക്കുന്ന ഉയർന്ന വില. എന്നാൽ കൂടുതൽ പേർക്കും ഒരു രൂപ മുതൽ രണ്ട് രൂപ വരെയാണ് ലഭിക്കുന്നതെന്നും കർഷകർ വ്യക്തമാക്കി. ഉള്ളിക്ക് കയറ്റുമതി തീരുവ 25 ശതമാനമായി ഉയർത്തിയതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിലവിലെ കൃഷി മന്ത്രിയാണെങ്കിലും, തീരുവ സംബന്ധിച്ച് നിരവധി നിവേദനങ്ങൾ നൽകിയിട്ടും കയറ്റുമതി തീരുവ കുറയ്ക്കാൻ തയാറായിട്ടില്ലെന്നും കർഷകർ കൂട്ടിച്ചേർത്തു. സർക്കാർ താങ്ങുവില നൽകി ഉള്ളി വാങ്ങണമെന്നാണ് കർഷകരുടെ ആവശ്യം.
Kerala
കൂത്തുപറമ്പ്: സംസ്ഥാനതലത്തിൽ മികച്ച മാതൃകാ ക്ഷീരകർഷകനെയും ചെറുകിട മാതൃകാ ക്ഷീര സംരംഭകനെയും വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐവിഎ) പുരസ്കാരം നൽകി ആദരിക്കും.
കിടാരികളും പശുക്കളും ഉൾപ്പെടെ പത്തു പശുക്കളെ വരെ വളർത്തുന്ന മാതൃകാ ക്ഷീരകർഷകനെയും 11 മുതൽ 50 വരെ പശുക്കളെ വളർത്തുന്ന മാതൃകാ ക്ഷീരസംരംഭകനെയുമാണ് സംസ്ഥാനതല അംഗീകാരത്തിനായി പരിഗണിക്കുക. മാതൃക ക്ഷീരകർഷകന് ക്ഷീരരത്ന പുരസ്കാരവും മാതൃക ചെറുകിട ക്ഷീര സംരംഭകന് ക്ഷീരപ്രതിഭ പുരസ്കാരവും നൽകും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
പുരസ്കാരങ്ങൾ ഡിസംബർ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ഐവിഎ കേരളയുടെ വാർഷിക സമ്മേളനത്തിൽ സമ്മാനിക്കും. കർഷകർ പൂരിപ്പിച്ച അപേക്ഷകൾ സ്ഥലം വെറ്ററിനറി ഡോക്ടറുടെയോ അല്ലെങ്കിൽ ഫാമിന് ഉപദേശ നിർദേശങ്ങൾ നൽകുന്ന വെറ്ററിനറി ഡോക്ടറുടെയോ ശിപാർശയോടെ അയയ്ക്കണം.
അപേക്ഷകൾ ivaaward @ gmail.com എന്ന മെയിലിലേക്കാണ് അയയ്ക്കേണ്ടത്. അവാർഡിനായുള്ള അപേക്ഷയും നിയമാവലിയും www.ivakerala.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഡോ.വി.കെ.പി. മോഹൻകുമാർ, ജനറൽ സെക്രട്ടറി, ഐവിഎ കേരള, വെങ്ങാലിൽ, തിരുന്നാവായ, മലപ്പുറം ജില്ല, പിൻ-676301 എന്ന വിലാസത്തിലാണ് തപാൽ വഴി അയയ്ക്കേണ്ടത്. അപേക്ഷകൾ ഈ മാസം പത്തിനകം ലഭിക്കണം. വിശദവിവരങ്ങൾ , 9447443167, 9895213500, 9495187522, 9895928881 എന്നീ വാട്ട്സാപ്പ് നമ്പറുകളിലും ലഭിക്കും.
District News
ചങ്ങനാശേരി: ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് വിവിധ പദ്ധതികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
1. എച്ച്ഡിപിഇ പോട്ടില്‍ പച്ചക്കറി കൃഷി വികസന പദ്ധതിക്കായി ഒരു വാര്‍ഡില്‍ നിന്നും 17 യൂണിറ്റിനു വരെ അപേക്ഷ സമര്‍പ്പിക്കാം. ഒരു യൂണിറ്റ് അഞ്ച് പോട്ടും പോട്ടിംഗ് മിക്ചറും പച്ചക്കറി തൈകളും അടങ്ങിയതാണ്. ഒരു അപേക്ഷകന് അഞ്ചു യൂണിറ്റിന് വരെ അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ഒരു യുണിറ്റിന്റെ ഗുണഭോക്തൃ വിഹിതം 250 രൂപയാണ്.
2. മണ്‍ചട്ടിയില്‍ കുറ്റികുരുമുളക് തൈ വിതരണം. ഒരു വാര്‍ഡില്‍നിന്നും 12 യൂണിറ്റിന് വരെ അപേക്ഷ വയ്ക്കാവുന്നതാണ്. ഒരു യൂണിറ്റിന് അഞ്ചു മണ്‍ചട്ടിയും പോട്ടിംഗ് മിക്ചറും അഞ്ചു കുറ്റിക്കുരുമുളക് തൈയും അടങ്ങിയതാണ്. ഒരു അപേക്ഷകന് അഞ്ച് യൂണിറ്റിന് വരെ അര്‍ഹത ഉണ്ടായിരിക്കും. ഒരു യൂണിറ്റിന്റെ ഗുണഭോക്തൃവിഹിതം 313രൂപയാണ്.
3. നടീല്‍ വസ്തുക്കളുടെ വിത്ത് വിതരണം. ഒരു വാര്‍ഡില്‍ ഗുണഭോക്തൃ ലിസ്റ്റിലെ ആദ്യത്തെ ആറ് കര്‍ഷകര്‍ക്ക് അപേക്ഷ വയ്ക്കാവുന്നതാണ്. ഗുണഭോക്തൃ വിഹിതം അടക്കേണ്ടതില്ല.
4. തെങ്ങിന് തൈ, തെങ്ങിനു ജൈവവള വിതരണം. തൈ ഒന്നിന് 25 രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കണം. തെങ്ങിനു ജൈവവളത്തിന് ഒരു തെങ്ങിന് 75 ഗുണഭോക്തൃ വിഹിതം അടയ്ക്കണം.
അപേക്ഷയോടൊപ്പം വസ്തുവിന്റെ കരം അടച്ച രസീതിന്റെ പകര്‍പ്പ് നല്‍കേണ്ടതാണ്. ഗുണഭോക്തൃ ലിസ്റ്റ് കൃഷി ഭവനില്‍ ലഭ്യമാണ്. താത്പര്യമുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ 15നു മുന്‍പ് അപേക്ഷ നല്‍കേണ്ടതാണ്.
District News
ചങ്ങനാശേരി: നിയോജകമണ്ഡലത്തിലെ പുഞ്ചകൃഷി ഒരുക്കം സംബന്ധിച്ച വിലയിരുത്തല്‍ യോഗത്തില്‍ ആശങ്കയുമായി പാടശേഖരസമിതി ഭാരവാഹികള്‍. പാടശേഖരങ്ങളുടെ ബണ്ടുകളുടെ ബലക്ഷയം, തകര്‍ന്ന ബണ്ടുകള്‍, പൊളിഞ്ഞ കല്‍ക്കെട്ടുകള്‍, പോളയും ചെളിയും തിങ്ങിയ തോടുകള്‍, പെരുമ്പുഴക്കടവിലെ ഓരുമുട്ട്, നക്രാല്‍ റോഡിലെ കലുങ്ക് തുടങ്ങിയവ സംബന്ധിച്ചാണ് കര്‍ഷകര്‍ ആശങ്കകള്‍ നിരത്തിയത്. വിത്തും വളവും കൊയ്തെടുത്ത നെല്ലുമായി സഞ്ചരിക്കാന്‍ സൗകര്യപ്രദമായ ഫാം റോഡുകളുടെ അപര്യാപ്തതയും യോഗത്തില്‍ ചര്‍ച്ചയായി.
നെല്‍കര്‍ഷക സമ്മേളനം മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് സംഘടിപ്പിച്ചത്. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള നെല്‍വിത്തിന്റെ ലഭ്യത, പാടശേഖരങ്ങളിലെ നിലവിലെ സാഹചര്യം ഇവയെല്ലാം പരിശോധിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍ദേശം നല്കി. പോള തിങ്ങി ഒഴുക്കു തടസപ്പെട്ട തോടുകള്‍ സംബന്ധിച്ച് അപേക്ഷ നല്കിയാല് പരിഹരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
കോട്ടയം കൃഷി അസിസ്റ്റന്റ് എഡിഎ കവിത, മാടപ്പള്ളി എഡിഎ ഗൗരി, വിവിധ പഞ്ചായത്തുകളിലെയും മുന്‍സിപ്പാലിറ്റിയിലെയും കൃഷി ഓഫീസര്‍മാര്‍, വിവിധ പാടശേഖരങ്ങളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെരുമ്പുഴക്കടവ് പാലം,നക്രാല്‍ കലുങ്ക് ഭാഗങ്ങളിലെ മുട്ടുകള്‍ കൃഷിക്ക് പ്രതിസന്ധി
പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് പാലത്തിനു സമീപം തോട്ടില്‍ മുട്ടിട്ടാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. തോട്ടില്‍ മുട്ടിട്ടതിനെത്തുടര്ന്ന് ഒഴുക്ക് തടസപ്പെട്ടിട്ട് 15 വര്‍ഷം പിന്നിട്ടു.
മുട്ടിന്റെ ഇരുവശങ്ങളും തമ്മില്‍ രണ്ടടിയുടെ കയറ്റിയിറക്കമുണ്ട്. മുട്ടിനു താഴത്തെ കുഴലുകളില്‍ പോളയും ചെളിയും തിങ്ങി ഒഴുക്കു തടസപ്പെട്ടിരിക്കുകയാണ്. പൂവം പ്രദേശത്തെ തോടുകളിൽ മുഴുവന്‍ പോള തിങ്ങിയതിനാല്‍ മഴ പെയ്യുമ്പോള്‍ ജലനിരപ്പുയര്‍ന്ന് പാടശേഖരങ്ങളിലും വീടുകളിലും വെള്ളം കയറി കൃഷിനാശം സംഭവിക്കുന്നതും ജനജീവിതം ദുരിതമാകുന്നതും പതിവാണ്.
പുതുതായി നിര്‍മിച്ച നക്രാല്‍ റോഡിലെ കലുങ്കും ഒഴുക്ക് തടസത്തിനു കാരണമാണ്.
മുട്ടുകള്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന പാടശേഖരങ്ങള്‍
പായിപ്പാട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍പ്പെടുന്ന കാപ്പോണപ്പുറം-500, ഊത്തക്കാട്ട്-കരിഞ്ചെമ്പ്-175, കൊല്ലത്ത്-ചാത്തങ്കരി-100, നന്നാട്ടുപറമ്പ്-90, ഉലക്കത്താനം-100 തുടങ്ങി ആയിരത്തോളം ഏക്കര്‍ പാടശേഖരങ്ങളിലെ കൃഷി ഏറെ പ്രതിസന്ധിയിലാണ്.
പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ചുകള്‍ ജനുവരിയില്‍ പൂര്‍ത്തിയാകും
പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ തുറന്നു കൊടുക്കുന്നതോടെ പാലത്തിനടിയിലെ ഓരുമുട്ട് പൊളിച്ചുമാറ്റാനാകും. ഇതോടെ പാടശേഖരങ്ങളിലെ പ്രതിസന്ധി പരിഹരിക്കപ്പെടും. നിര്‍മാണനടപടികള്‍ നടന്നുവരികയാണ്.
ജോബ് മൈക്കിള്‍ എംഎല്എപെരുമ്പുഴക്കടവിലെ മുട്ട് വൃത്തിയാക്കി ഒഴുക്ക്തടസം പരിഹരിക്കണം
പെരുമ്പുഴക്കടവ് പാലത്തിനു സമീപത്തെ മുട്ടിന്റെ കുഴലുകള്‍ പോളയും പുല്ലും ചെളിയും തിങ്ങിനിറഞ്ഞ നിലയിലാണ്. ഇത് വൃത്തിയാക്കി ഒഴുക്കു തടസം അടിയന്തരമായി പരിഹരിക്കണം. കൃഷിയൊരുക്കം നടത്തുന്നതിനിടെ ഒന്നരയാഴ്ചയ്ക്കുള്ളിൽ കാപ്പോളപ്പുറത്ത് മൂന്നു മടവീഴ്ച നേരിട്ടു. ഇത് പരിഹരിക്കാന്‍ രണ്ടു ലക്ഷത്തോളം രൂപ ചെലവഴിക്കേണ്ടിവന്നു.
District News
കോട്ടയം: മികച്ച ലാഭമുണ്ടാക്കാൻ കഴിയുന്ന മേഖലയാണ് കൃഷിയെന്നും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ കർഷകരെ റീബ്രാൻഡ് ചെയ്യണമെന്നും ദീപികയും കർഷകൻ മാസികയും ചേർന്നൊരുക്കിയ ഗ്രീൻ ടോക്ക് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പലപ്പോഴും മാറ്റത്തിനും പരീക്ഷണത്തിനും തയാറാകാതെ വരുന്പോഴാണ് കൃഷി നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നത്. ഏതു കൃഷിയാണ് തെരഞ്ഞെടുക്കുന്നത് എന്നതു പ്രധാനമാണ്. പരന്പരാഗത കർഷകനിൽനിന്നു കർഷക സംരംഭകൻ എന്ന നിലയിലേക്കു മാറുന്നതാണ് ലാഭത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്.
വിപണിസാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തി, നൂതന സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിച്ചാണ് പുതുതലമുറയുടെ കൃഷി. കൃഷി ഒരു ഉദ്യോഗമായി കണ്ട് അധ്വാനിച്ചാൽ മാത്രമേ വിജയം ലഭിക്കൂ. പാർട്ട് ടൈം കൃഷി ലാഭകരമാകണമെന്നില്ല. വൈദഗ്ധ്യമുള്ള കർഷകത്തൊഴിലാളികൾക്കു നാട്ടിൽ മികച്ച വേതനമുണ്ടെന്നു ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ഇനി ഹൈടെക്
കൃഷിയുടെ കാലം
പരന്പരാഗത കൃഷിക്കൊപ്പം ഹൈടെക് കൃഷിയും പ്രോത്സാഹിപ്പിക്കണം. അയൽ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും വിജയിച്ച കൃഷി മാതൃകകൾ സംസ്ഥാനത്തു നടപ്പിലാക്കണം. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക പദ്ധതി രൂപീകരിക്കണം. ഏതു സീസണിലും കാർഷികോത്പന്നങ്ങൾക്കു മിനിമം വില ലഭിക്കാൻ കൂടുതൽ സംഭരണകേന്ദ്രങ്ങൾ സ്ഥാപിക്കണം.
വിള ഇൻഷ്വറൻസ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണം. കാർഷിക സർവകലാശാലകളിൽനിന്ന് അഗ്രിക്കൾച്ചർ കോഴ്സുകൾ പൂർത്തിയാക്കിയവർ കൂടുതലായി പ്രാക്ടിക്കൽ കൃഷിയിലേക്ക് ഇറങ്ങുന്നതിനുള്ള വഴി തുറക്കണം. കർഷക ഉത്പാദക സംഘങ്ങൾ (എഫ്പിഒ) കൂടുതൽ കാര്യക്ഷമാക്കണം. കർഷകരെ നോളജ് ബാങ്കുകളാക്കി പ്രതിഫലം നൽകി അവരുടെ അറിവുകൾ പങ്കുവയ്ക്കപ്പെടുന്ന അവസ്ഥയുണ്ടാകണം. വിജയഗാഥകൾ പ്രചരിക്കുന്നതിനൊപ്പംതന്നെ കാർഷിക അറിവും പ്രചരിക്കപ്പെടാൻ ഇതിലൂടെ അവസരം ലഭിക്കുമെന്നും ചർച്ച വിലയിരുത്തി.
കൃഷിയിൽ വിദ്യാഭ്യാസ- പരിശീലനം, സ്റ്റാർട്ടപ്പുകൾക്ക് മൂലധന സഹായം, ഉത്പന്നവിപണന സൗകര്യം എന്നിവ ശക്തിപ്പെടുത്തണം. കാർഷിക സാങ്കേതികവിദ്യ, വിപണിബന്ധം, നൂതന ഉത്പാദനരീതി, അഗ്രോ-എന്റർപ്രൈസുകൾ തുടങ്ങിയ മേഖലയിൽ യുവാക്കളുടെ മുന്നേറ്റം സാധ്യമാണെന്നും ചർച്ചയിൽ ചൂണ്ടിക്കാട്ടി. കൃഷിയോടുള്ള ആകർഷണം വർധിപ്പിച്ച് കാർഷിക മേഖലയിൽ പുതിയ തലമുറയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻ ടോക്ക് സംഘടിപ്പിച്ചത്.
അപു ജോണ്‍ ജോസഫ് (കർഷക സംരംഭകൻ, കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതി അംഗം), കെ.പി. പ്രശാന്ത് (കർഷകത്തൊഴിലാളി, സംസ്ഥാന സംസ്ഥാന സർക്കാർ ശ്രമശക്തി പുരസ്കാര ജേതാവ്), മനു മാത്യു (കർഷക സംരംഭകൻ) ജെഫിൻ കെ. അഗസ്റ്റിൻ (സമ്മിശ്ര കർഷകൻ), മാത്തുക്കുട്ടി ടോം (സമ്മിശ്ര കർഷകൻ), ടോം ഫിലിപ്പ് (ഫിലിപ്സ് നാച്ചുറൽ ബീ ഫാം, കുമളി), തോമസ് പി. മാണി (ദേശീയ ചെയർമാൻ യുഎഫ്പിഎ) എന്നിവർ ഗ്രീൻ ടോക്കിൽ പങ്കെടുത്തു.
District News
മൂവാറ്റുപുഴ: സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും വഞ്ചിച്ച പിണറായി സര്‍ക്കാരിനെ വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ കേരള ജനത തൂത്തെറിയുമെന്ന് കര്‍ഷകകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ്.
രക്ഷവേണം കര്ഷകന് എന്ന മുദ്രാവാക്യം ഉയര്‍ത്തി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസും, ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫും നേതൃത്വം നല്കിയ വാഹനപ്രചാരണജാഥയ്ക്ക് മൂവാറ്റുപുഴ നല്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജില്ലാപ്രസിഡന്റ് കെ.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ.എം. സലിം ഉദ്ഘാടനം ചെയ്തു.
Leader Page
1960ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന മിക്കവാറും ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്നത് ഭൂമി പതിച്ചുകൊടുക്കുന്നത് കൃഷിക്കും വീട് വയ്ക്കാനുമായിട്ടാണ് എന്നാണ്. അന്നത്തെ സാഹചര്യത്തിൽ കൃഷിയായിരുന്നു മുഖ്യ ജീവനോപാധി, അതുകൊണ്ടുതന്നെ അത്തരം ഒരു നിബന്ധനയിൽ അസാധാരണത്വമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, കർഷകർക്ക് കൃഷി ചെയ്യണമെങ്കിൽ ആ സ്ഥലത്തു ജീവിക്കുകയും സാധാരണ മനുഷ്യരുടെ സാമൂഹിക, സാംസ്കാരിക സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ട ബാങ്കുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ, പോസ്റ്റ് ഓഫീസുകൾ, പോലീസ് സ്റ്റേഷൻ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ എന്നിവ കൂടിയേ തീരൂ എന്നത് പ്രത്യേകം എടുത്തുപറയേണ്ടാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ കൃഷിക്കും വീടുവയ്ക്കാനും എന്ന് നിബന്ധനയോടുകൂടെ പതിച്ചു നൽകപ്പെട്ട ഭൂമിയിൽ കേരളത്തിൽ എല്ലാ ജില്ലകളിലും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ ഉയരുകയും പഞ്ചായത്തും റവന്യു വകുപ്പും അത്തരം കെട്ടിടങ്ങൾക്കു പ്രത്യേകം ഫീസ് വാങ്ങുകയും ചെയ്തിരുന്നു.
അത്തരം വാണിജ്യകെട്ടിടങ്ങളിൽ യാതൊരു നിയമവിരുദ്ധതയും 1960 മുതൽ 2016 വരെയുള്ള 65 വർഷക്കാലം കേരളം ഭരിച്ചിരുന്ന ഒരു സർക്കാരുകളും കണ്ടിരുന്നില്ല. എന്നാൽ, 2016ൽ കേരള ഹൈക്കോടതിയിൽ വന്ന ഒരു കേസുമായി ബന്ധപ്പെട്ട് അന്നത്തെ പിണറായി വിജയൻ സർക്കാരാണ് ആദ്യമായി അത്തരം വാണിജ്യകെട്ടിടങ്ങൾ നിയമവിരുദ്ധമാണെന്ന വിചിത്ര വാദം ഉയർത്തിയതും അതിന്റെ അടിസ്ഥാനത്തിൽ അത്തരം കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി കോടതി പ്രഖ്യാപിച്ചതും. അത്തരം കെട്ടിടങ്ങൾ നിയമവിരുദ്ധമാകാതിരിക്കണമെങ്കിൽ സർക്കാർ ചട്ടം മാറ്റണമെന്നും കേരള ഹൈക്കോടതി വിധിച്ചു.
2012ൽ കേരള ഭൂപതിവ് നിയമത്തിൽ കൊണ്ടുവന്ന സെക്ഷൻ 7 ഭേദഗതി പ്രകാരം, പ്രസ്തുത നിയമത്തിന്റെ കീഴിൽ കൊണ്ടുവന്നിട്ടുള്ള ഏതു ചട്ടവും മുൻകാലപ്രാബല്യത്തോടെ ഭേദഗതി ചെയ്യാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ആ നിയമം ഉപയോഗിച്ചുകൊണ്ട് അത്തരം ചട്ടങ്ങളിൽ കൃഷിക്കും വീടിനും എന്നതിനൊപ്പം ‘മറ്റ് ആവശ്യങ്ങളും’ എന്നു മാത്രം കൂട്ടിച്ചേർത്തുകൊണ്ട് ഈ പ്രശ്നം പരിഹരിക്കുകയായിരുന്നു ഒരു ജനകീയ സർക്കാർ ചെയ്യേണ്ടത്. അതിനു പകരം, 1960ലെ നിയമംതന്നെ ഭേദഗതി ചെയ്ത്, പിഴ അടച്ചു മാത്രമേ അത്തരം കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ പറ്റൂ എന്ന വ്യവസ്ഥ കൊണ്ടുവരുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്തത്.
ഇത് ജനങ്ങളെ പിഴിയുന്നതിനും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും തോന്നുംപോലെ കൈക്കൂലി വാങ്ങുന്നതിനുള്ള സുവർണാവസരമാക്കി മാറ്റിയിരിക്കുന്നു. ഈ നിയമ ഭേദഗതി പ്രകാരം നിലവിലുള്ള കെട്ടിടങ്ങൾ മാത്രമേ സർക്കാർ നിശ്ചയിക്കുന്ന പിഴ അടച്ചു ക്രമപ്പെടുത്താൻ പറ്റൂ. അതായത്, ഇനി മുന്നോട്ട് അത്തരം ഭൂമികളിൽ യാതൊരുവിധ വാണിജ്യ കെട്ടിടങ്ങളും പണിയാൻ സാധ്യമല്ല.
താഴെ കൊടുത്തിരിക്കുന്ന 11 ചട്ടങ്ങൾ പ്രകാരം പതിച്ചുകിട്ടിയ മുഴുവൻ ഭൂമിയിലും ഇതുവരെ പണിത മുഴുവൻ വാണിജ്യകെട്ടിടങ്ങളും സർക്കാർ നിശ്ചയിക്കുന്ന തുക നൽകി ക്രമപ്പെടുത്തണം. ഇനി മുന്നോട്ട് അത്തരം ഭൂമിയിൽ യാതൊരുവിധ വാണിജ്യകെട്ടിടങ്ങളും പണിയുക സാധ്യവുമല്ല. കേരളത്തിൽ സർക്കാർ പതിച്ചുകൊടുത്തിരിക്കുന്ന 95 ശതമാനം ഭൂമിയും താഴെ കൊടുത്തിരിക്കുന്ന 11 ചട്ടങ്ങൾ പ്രകാരമാണ് പതിച്ചുകൊടുത്തിരിക്കുന്നത് എന്നറിയുമ്പോഴാണ് ഈ വിഷയത്തിന്റെ രൂക്ഷത മനസിലാവുന്നത്.
=കണ്ടുകൃഷി ലാൻഡ് അസൈൻമെന്റ് റൂൾസ് 1958
=സ്പെഷൽ റൂൾസ് ഫോർ റബർ കൾട്ടിവേഷൻ 1960
=ഭൂദാൻ അസൈൻമെന്റ് റൂൾസ് 1962
=കേരള ലാൻഡ് അസൈൻമെന്റ് റൂൾസ് 1964
=ഹൈറേഞ്ച് കോളനൈസേഷൻ സ്കീം 1968
=വയനാട് കോളനൈസേഷൻ സ്കീം റൂൾസ് 1969
=കൃഷിയോഗ്യമായ വനഭൂമി പതിച്ചുനൽകൽ റൂൾസ് 1970
=കോ-ഓപ്പറേറ്റീവ് കോളനൈസേഷൻ സ്കീം 1971
=കേരള ലാൻഡ് അസൈൻമെന്റ് (ഫോറസ്റ്റ് ലാൻഡ്) സ്പെഷൽ റൂൾസ് 1993
=മുനിസിപ്പൽ/ കോർപറേഷൻ മേഖലകളിൽ സ്ഥലം പതിച്ചുനൽകുന്നത്തിനുള്ള ചട്ടങ്ങൾ 1995
=സർക്കാർ ഭൂമി ഷെഡ്യുൾഡ് ട്രൈബൽസിനു നൽകാനുള്ള സ്പെഷൽ റൂൾ 2001
ഓരോ തരം കെട്ടിടങ്ങൾക്കും താഴെപ്പറയുന്ന പട്ടിക പ്രകാരം ആ വസ്തുവിന്റെ സർക്കാർ നിശ്ചയിച്ച ന്യായവിലയുടെ നിശ്ചിത ശതമാനമാണ് പിഴയായി അടയ്ക്കേണ്ടത്.
ഇത്തരം ചട്ടപ്രകാരം പതിച്ചുനൽകിയിട്ടുള്ള ഭൂമിയിൽ പുതിയ നിർമിതികൾ നടത്തുന്നതിന് അനുമതി ഇല്ല. വാണിജ്യ കെട്ടിടനിർമാണ നിരോധനം തുടരും. ഭാവിയിൽ ജീവനോപാധിക്കു വേണ്ടിയുള്ള കെട്ടിടങ്ങളാണെന്ന് സർക്കാരിന് ബോധ്യപ്പെടുന്ന പക്ഷം കെട്ടിടം നിർമിക്കാൻ അനുവദിക്കും.
ഇതിൽ ഏറ്റവും കൂടുതൽ അഴിമതിക്ക് സാധ്യതയുള്ള ഭാഗം വിദ്യഭ്യാസം, മതപരം, സാംസ്കാരികം, വിനോദം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രജിസ്റ്റർ ചെയ്ത സൊസൈറ്റി, രാഷ്ട്രീയ പാർട്ടികൾ, സർക്കാർ അംഗീകൃത സാമൂഹിക സംഘടന, സഹകരണ സംഘങ്ങൾ എന്നിവയുടെ കെട്ടിടങ്ങൾക്കു വെറും ഒരു ശതമാനം മാത്രമാണ് ഫീസ് എന്നതാണ്. സർക്കാർ അംഗീകൃത സാമൂഹിക സംഘടന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രജിസ്റ്റർ ചെയ്ത സൊസൈറ്റി എന്നിവയുടെ നിർവചനമൊക്കെ ഭരിക്കുന്ന സർക്കാരിന് തരാതരം പോലെ മാറ്റാവുന്നതായതുകൊണ്ടു സർക്കാരിന് വേണ്ടപ്പെട്ടവരുടെ കെട്ടിടങ്ങൾ ഒരു ശതമാനം മാത്രം വാങ്ങി ക്രമപ്പെടുത്തുകയും മറ്റുള്ളവരെ പിഴിയുകയും ചെയ്യുക എന്നതായിരിക്കും സംഭവിക്കുന്നത്.
താഴേത്തട്ടിൽ വൻ തോതിൽ അഴിമതിക്ക് അവസരം ഒരുക്കുന്നതോടൊപ്പംതന്നെ, കെടുകാര്യസ്ഥതകൊണ്ട് താറുമാറായിക്കിടക്കുന്ന സർക്കാർ ഖജനാവിലേക്കു തങ്ങളുടേതല്ലാത്ത കുറ്റത്തിന് നാട്ടുകാരെ പിഴിഞ്ഞ് പണം മുതൽ കൂട്ടുക എന്ന ലക്ഷ്യംകൂടി സർക്കാരിനുണ്ടെന്നു വേണം കരുതാൻ. ഉദാഹരണത്തിന്; തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തരംമാറ്റത്തിനു കിട്ടിയ 1.5 ലക്ഷം അപേക്ഷകൾ പൂർത്തീകരിച്ചപ്പോൾ പിഴയായി സർക്കാർ വാങ്ങിയത് 15,00 കോടിയോളം രൂപയാണ്. ഇനിയും ലക്ഷക്കണക്കിന് അപേക്ഷകൾ ക്രമപ്പെടുത്താനുമുണ്ട്. അതിലും വലിയ രീതിയിലുള്ള കൊള്ളയാണ് സർക്കാർ 1960ലെ നിയമ ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്.
പതിറ്റാണ്ടുകൾക്കു മുമ്പ് സർക്കാർ നൽകിയ പട്ടയത്തിന്റെ അടിസ്ഥാനത്തിൽ, പഞ്ചായത്തും റവന്യുവും അടക്കം എല്ലാ വിധ സർക്കാർ വകുപ്പുകളുടെയും അനുമതിയോടെ അവർ നിശ്ചയിച്ച ഫീസടച്ചു വാണിജ്യ കെട്ടിടങ്ങൾ പണിതത് ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ടായതുകൊണ്ടാണ്. ആ വിശ്വാസം കേവലം സാമ്പത്തികനേട്ടത്തിനുവേണ്ടി സർക്കാർ തകർക്കുന്നത് ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. ഇതിലെ ഏറ്റവും ക്രൂരമായ വശം ന്യായവിലയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പിഴ നിശ്ചയിക്കുന്നത് എന്നതാണ്. കട്ടപ്പന പോലെയുള്ള ടൗണിൽ ന്യായവില സെന്റിന് 20 ലക്ഷത്തിനു മുകളിലാണ്. ഇത്രയും വലിയ ന്യായവില വന്നത് കട്ടപ്പന ടൗണിൽ വാണിജ്യകെട്ടിടങ്ങൾ ഉയർന്നതുകൊണ്ടാണ്. അങ്ങനെ വാണിജ്യകെട്ടിടങ്ങൾ വന്നതുകൊണ്ടു മാത്രം ഉയർന്ന ന്യായവിലപ്രകാരം പിഴ വാങ്ങി പോക്കറ്റിൽ ഇട്ടിട്ട്, വാണിജ്യകെട്ടിടങ്ങൾ എല്ലാം നിയമവിരുദ്ധമാണെന്നും ഇനി അത്തരം കെട്ടിടങ്ങൾ പണിയാൻ സാധ്യമല്ലെന്നും പറയുന്നത് എന്തു തരം നീതിയാണ്? കൃഷി മാത്രമേ പറ്റുകയുള്ളൂ എങ്കിൽ എങ്ങനെയാണ് ഇത്രയും ഉയർന്ന ന്യായവില അത്തരം ഭൂമികൾക്കു വന്നത്?
നിലവിൽ 11 ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ ഭൂമികൾ ക്രമവത്കരിക്കണം എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഈ ഓരോ ചട്ടവും പ്രകാരം എത്ര ഏക്കർ ഭൂമി, ഏതൊക്കെ ജില്ലകളിൽ കൊടുത്തിട്ടുണ്ട് എന്നും ഇപ്പോൾ അവയുടെ അവകാശികൾ ആരൊക്കെ എന്നും എത്ര വാണിജ്യകെട്ടിടങ്ങൾ അത്തരം ഭൂമികളിൽ നിലവിലുണ്ട് എന്നും സർക്കാരിന്റെ കൈയിൽ കണക്കില്ല. 1961ൽ നിലവിൽ വന്ന റബർ കൾട്ടിവേഷൻ റൂൾ പ്രകാരം ധാരാളം സ്ഥലം കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, റാന്നി, കോന്നി, തൊടുപുഴ, മൂവാറ്റുപുഴ മേഖലകളിൽ നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി അടക്കമുള്ള ടൗണുകൾ പോലും നല്ലൊരു ശതമാനം റബർ കൾട്ടിവേഷൻ പട്ടയഭൂമിയിലാണുള്ളത്. അത്തരം കെട്ടിടങ്ങൾ മുഴുവൻ നിയമവിരുദ്ധമാവുകയും ക്രമപ്പെടുത്തേണ്ടിവരുകയും ചെയ്യും. അതുപോലെതന്നെ വയനാട് കോളനൈസേഷൻ സ്കീം പ്രകാരം പതിച്ചുനൽകിയ ഭൂമി സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ അടക്കമുണ്ട്. അതും ക്രമവത്കരിക്കണമെന്നാണ് സർക്കാർ പറയുന്നത്. ചുരുക്കം പറഞ്ഞാൽ, ഈ വിഷയം ഇടുക്കി ജില്ലയെ മാത്രം ബാധിക്കുന്ന ഒന്നല്ല; മറിച്ച്, കേരളത്തിൽ സർക്കാർ എവിടെയൊക്കെ ഭൂമി പതിച്ചുകൊടുത്തിട്ടുണ്ടോ അവിടെയൊക്കെ ബാധിക്കുന്ന പ്രശ്നമാണ്.
അതുകൊണ്ട് ഈ വിഷയത്തിൽ എത്രയും പെട്ടന്ന് നിയമ ഭേദഗതി റദ്ദാക്കി, മുൻകാല പ്രാബല്യത്തോടെ ചട്ട ഭേദഗതി ചെയ്തുകൊണ്ട് ഇതുവരെയുള്ള എല്ലാ കെട്ടിടങ്ങളും നിയമവിധേയമാക്കണം. കൂടാതെ, ഇനി മുന്നോട്ടും കെട്ടിടങ്ങൾ പണിയാനുള്ള അവകാശം ഭൂ ഉടമകളിൽ നിലനിർത്തിക്കൊണ്ട് ഈ പ്രശ്നം പരിഹരിക്കണം.
Editorial
അകിടുവീക്കം വന്ന കാലികളെപ്പോലെയായി സർക്കാരിന്റെ ക്ഷീരവികസന പദ്ധതികൾ.
കർഷകർക്കു കറന്നെടുക്കാൻ കാര്യമായി ഒന്നുമില്ല.
“കഞ്ഞി കുടിക്കാൻ വേറെ വക കിട്ടിയാൽ ഇനിയുള്ള നാലു പശുക്കളെക്കൂടി വിറ്റു ഞാൻ വേറെ പണി നോക്കും.” ഇടുക്കി നാരകക്കാനത്തെ ബോബി ജോസിന്റെ ഈ വാക്കുകളോടെയാണ് കേരളത്തിലെ ക്ഷീരകർഷകരുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള ‘ക്ഷീണിക്കുന്ന ക്ഷീരജീവിതം’ പരന്പര ദീപിക തുടങ്ങിയത്. ഇന്നലെ അത് അവസാനിച്ചു.
പക്ഷേ, സർക്കാർ മനസു വച്ചാലല്ലാതെ ആ കർഷകരുടെ യാതനകൾ അവസാനിക്കില്ല. ഒന്നോർത്താൽ, ചെലവിനും അധ്വാനത്തിനുമനുസരിച്ച് പ്രതിഫലം കിട്ടാത്ത ആ മനുഷ്യരുടെ കണ്ണീരല്ലേ ഓരോ പ്രഭാതത്തിലും അധികാരികളും അധികൃതരുമുൾപ്പെടെ നാമെല്ലാം ഊതിയൂതി കുടിക്കുന്നത്?
മൂന്നു വർഷത്തെ പരിപാലത്തിനു മാത്രം 80,000 രൂപ ചെലവായ പശുവിനെ, രോഗം ബാധിച്ചു പാൽ കുറഞ്ഞതോടെ 23,000 രൂപയ്ക്കു വിൽക്കേണ്ടി വന്ന ബോബിയുടെ വാക്കുകളാണ് മുകളിൽ പറഞ്ഞത്. കഞ്ഞികുടിച്ചുപോകാവുന്ന ചെറിയവരുമാനവും കാലികളോടുള്ള ഇഷ്ടവുമാണ് ഈ രംഗത്ത് ബോബിയെപ്പോലെ ആയിരങ്ങളെ പിടിച്ചുനിർത്തുന്നത്.
പക്ഷേ, അതിനൊക്കെ ഒരു പരിധിയില്ലേ? കാലികൾക്കു രോഗം ബാധിച്ചാൽ വർഷങ്ങളുടെ അധ്വാനം ഉരുൾപൊട്ടലിലെന്നപോലെ കൺമുന്നിലൂടെ ഒലിച്ചുപോകും. രോഗമൊന്നും ഇല്ലെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ല. കടകളിൽ വിവിധ ബ്രാൻഡുകളിലുള്ള പാലിന് 56 മുതൽ 67ഉം അതിനു മുകളിലും വിലയുണ്ട്.
പക്ഷേ, പ്രാഥമിക സഹകരണസംഘങ്ങളിൽ പാൽ വിൽക്കുന്ന കർഷകനു കിട്ടുന്നത് 38-40 രൂപയാണ്. തങ്ങൾക്ക് 60-65 രൂപ വരെ ചെലവുണ്ടെന്നാണു ചെറുകിട കർഷകർ പറയുന്നത്. കേരള ക്ഷീരവിപണന ഫെഡറേഷന്റെ 2019ലെ കണക്കുവച്ചുപോലും ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 48.68 രൂപ ചെലവുണ്ട്. നഷ്ടം 15.01 രൂപ. ഇതു കണക്കാക്കിയതിനുശേഷമുള്ള ആറു വർഷത്തിനിടെ പുല്ലിനും കാലിത്തീറ്റയ്ക്കുമൊക്കെ വില വർധിച്ചു.
കാലിത്തീറ്റയ്ക്കു മാത്രം 10 രൂപയോളം വർധിച്ചു. പുല്ല്, വൈക്കോൽ, കൃത്രിമബീജസങ്കലനം, മരുന്ന്, ഡോക്ടർക്കുള്ള ഫീസ്... എല്ലാത്തിനും ചെലവേറി. അതിരാവിലെ നാട്ടിൻപുറത്തെ പാൽ സംഭരണ കേന്ദ്രങ്ങളിൽ പാലുമായെത്തുന്ന കർഷകരെ നോക്കൂ. കാലിവളർത്തൽ അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നവരെ ഒഴിവാക്കിയാൽ ജീവിക്കാൻ മറ്റു വരുമാനമുള്ള ഒരാളും അക്കൂട്ടത്തിലുണ്ടാകില്ല.
അത്രയധികം കാലികളില്ലെങ്കിൽ ക്ഷീര കർഷകർ ജോലിക്കാരെ വയ്ക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക പോലുമില്ല. പുലർച്ചെ മൂന്നരയോടെ എഴുന്നേൽക്കുന്നവർക്കു പാതിരാവോളം തൊഴുത്തിൽനിന്നും പറന്പിൽനിന്നും കയറാൻ സമയമുണ്ടാകില്ല. ചാണകവും മൂത്രവുമൊക്കെ വളമായെടുക്കുകയോ വിൽക്കുകയോ ചെയ്യുന്നതിന്റെ വരുമാനമാണ് ലാഭമില്ലെങ്കിലും ഇതിൽതന്നെ തുടരാൻ പലരെയും പ്രേരിപ്പിക്കുന്നത്.
ഈ രംഗത്തേക്ക് ആവേശപൂർവമെത്തിയ യുവാക്കളുടെ പ്രതിനിധിയാണ് പത്തനംതിട്ട, കുറ്റൂരിലുള്ള അഭിജിത് എന്ന ബിരുദധാരി. 22 പശുക്കളെ വരെ വളർത്തി രാപകൾ അധ്വാനിച്ച അയാൾ ഈ തൊഴിലിൽതന്നെ തുടരാൻ ഏഴു വർഷം ശ്രമിച്ചു. ഒടുവിൽ, ഒരു രീതിയിലും മുന്നോട്ടുപോകാനാകാതെ തൊഴുത്ത് പൂട്ടിയപ്പോഴേക്കും ബാധ്യത ഒന്‍പതു ലക്ഷം! അതു തീർക്കാൻ വേറെ പണിക്കു പോകേണ്ടിവന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ ഇക്കൊല്ലം പൂർത്തിയാക്കിയ ലൈവ് സ്റ്റോക്ക് കണക്കനുസരിച്ച് 2019നെ അപേക്ഷിച്ച് കാലികളുടെ എണ്ണം 32.15 ശതമാനം കുറഞ്ഞു. കാർഷികമേഖലയായ ഇടുക്കിയിൽ ഈ കുറവ് 42.05 ശതമാനമാണ്. അതിനർഥം ഈ പണി ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണവും വർധിച്ചു എന്നാണ്.
വിവിധ പദ്ധതികളും സബ്സിഡികളുമൊക്കെ നൽകുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ, അതൊന്നും ഫലം കണ്ടിട്ടില്ലെന്നു സർക്കാരിനു മനസിലായിട്ടില്ല. കർഷകരിൽ വലിയൊരു പങ്ക് പറയുന്നത്, സബ്സിഡിയല്ല, പാലിന്റെ ഉത്പാദനച്ചെലവിന് ആനുപാതികമായുള്ള വില കിട്ടിയാൽ മതിയെന്നാണ്. ക്ഷീരവികസനവകുപ്പും മൃഗസംരക്ഷണവകുപ്പും ഇടവും വലവുംനിന്നിട്ടും കർഷകർക്ക് അധോഗതിയാണ്.
അകിടുവീക്കം വന്ന കാലികളെപ്പോലെയാണ് സർക്കാരിന്റെ ക്ഷീരവികസന പദ്ധതികൾ. കർഷകർക്കു കറന്നെടുക്കാൻ കാര്യമായി ഒന്നുമില്ല. നഷ്ടത്തിലായ മറ്റെല്ലാ കൃഷിക്കുമൊപ്പം തൊഴുത്തിൽ തളയ്ക്കപ്പെട്ട കുറച്ച് ഇരുകാലികൾകൂടിയേ ബാക്കിയുള്ളൂ. അവരുടെ നന്മ കേരളം കണികണ്ടുണരുന്പോൾ, സർക്കാരിന്റെ ഇടപെടലുണ്ടാകുമെന്നു സ്വപ്നം കണ്ട് ഉറങ്ങാതിരിക്കുകയാണ് ആ ക്ഷീരകർഷകർ. എല്ലാം ശരിയാകുമായിരിക്കാം.
Leader Page
ക്ഷീണിക്കുന്ന ക്ഷീര ജീവിതം
“നാട്ടുകാർ നല്ല പാൽ കുടിക്കേണ്ടെന്ന് അധികാരികൾ തീരുമാനിച്ചാൽ പിന്നെ, സ്ഥാപനം അടച്ചുപൂട്ടുകയല്ലാതെ ഞങ്ങൾക്കു മുന്നിൽ വേറെ വഴിയില്ല. പ്രളയകാലം മുതൽ കഴിഞ്ഞ ദിവസംവരെ അറുപതു കുടുംബങ്ങൾക്കു ശുദ്ധമായ പാൽ ലഭ്യമാക്കിവന്ന സ്ഥാപനം ഇനിയില്ല! ഞങ്ങൾ ഇതു നിർത്തുകയാണ്!”
എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിനടുത്ത് കരിങ്ങാംതുരുത്തിൽ പ്രവർത്തിച്ചിരുന്ന ആലങ്ങാട് കൊങ്ങോർപ്പിള്ളി റസിഡന്റ്സ് അസോസിയേഷൻ (കെകെആർഎ) ക്ഷീര സൊസൈറ്റിയുടെ പ്രസിഡന്റ് പോളി പുതുശേരി, ലീഗൽ മെട്രോളജി ഓഫീസറുടെ കാര്യാലയത്തിനു മുന്നിൽ നിന്ന് ഇതു പറയുന്പോൾ ആ വാക്കുകളിൽ നിരാശയും രോഷവും.
റസിഡന്റ്സ് അസോസിയേഷനിൽ ഉൾപ്പെട്ട കർഷകർ ഉത്പാദിപ്പിക്കുന്ന പാൽ ശേഖരിച്ച്, അര ലിറ്റർ പാക്കറ്റുകളിലാക്കിയാണു കെകെആർഎ ക്ഷീരസൊസൈറ്റിയിൽ വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ലീഗൽ മെട്രോളജി അധികൃതരെത്തി സൊസൈറ്റി അടച്ചുപൂട്ടി. പാക്കറ്റിൽ എംആർപിയും പാക്കിംഗ് തീയതിയും രേഖപ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.
പ്രളയത്തിൽ പശുക്കളെ നഷ്ടമായ കർഷകർ ഒരുമിച്ചുകൂടി ഫാം തുടങ്ങിയെങ്കിലും മുന്നോട്ടു കൊണ്ടുപോകാനായില്ല. ഫാമിലെ പശുക്കളെ അസോസിയേഷനിലെ അംഗങ്ങൾ വാങ്ങി, സൊസൈറ്റി വഴി പാൽ വിതരണം ചെയ്തു.
പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയോളം ഇതുവരെ ചെലവഴിച്ചെന്നു പോളി. ഒരു രൂപ പോലും ലാഭമില്ല. കിട്ടുന്നതു പാൽ അളക്കുന്ന കർഷകർക്കു മടക്കി നൽകും. പാൽ വിതരണ കേന്ദ്രത്തിന്റെ പ്രവർത്തനത്തിലൂടെ മൂന്നു ജീവനക്കാർക്കു വരുമാനവും കിട്ടിയിരുന്നു.
ഇപ്പോൾ നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അധികാരികൾ ഇതു നിർത്തിച്ചത്. അഞ്ചു വർഷത്തിലധികം പ്രവർത്തിച്ചപ്പോഴൊന്നും ഇത്തരമൊരു നിലപാട് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോൾ ക്ഷീരകർഷകരോടും സൊസൈറ്റിയോടും അവരിങ്ങനെ ചെയ്യുന്നതെന്താണ്? ഇങ്ങനെയൊക്കെയാണു സമീപനമെങ്കിൽ എങ്ങനെ ക്ഷീരകർഷകരും അവരെ പിന്തുണയ്ക്കുന്നവരും പിടിച്ചുനിൽക്കും- പോളിയുടെ ചോദ്യം.
പ്രശ്നങ്ങൾ പലവഴി
പാലിനു സർക്കാർ സംവിധാനങ്ങളിൽനിന്നു ന്യായമായ വില കിട്ടാത്ത സാഹചര്യത്തിലാണ് വിവിധ കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രാദേശികമായ സംഭരണ, വിപണന സംവിധാനങ്ങൾ ആരംഭിച്ചത്. പലയിടത്തും ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ന്യായമായ വില കർഷകനും ഗുണമേന്മയുള്ള പാൽ ഉപഭോക്താക്കൾക്കും ഇത്തരം കൂട്ടായ്മകളിലൂടെ ലഭ്യമായി. എന്നാൽ, ചിലയിടങ്ങളിൽ നിയമത്തിന്റെ നൂലിഴകൾ പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥർ കർഷകവിരുദ്ധ നിലപാടാണു സ്വീകരിക്കുന്നതെന്നാണു പരാതി.
വ്യാധികൾ, ആധികൾ
കന്നുകാലികളുടെ ആരോഗ്യസുരക്ഷയ്ക്ക് ഇന്ന് സംവിധാനങ്ങളേറെയുണ്ടെങ്കിലും രോഗങ്ങൾക്കു കുറവില്ല. അന്യസംസ്ഥാനങ്ങളിൽനിന്നെത്തിക്കുന്ന കന്നുകാലികൾക്ക് വ്യത്യസ്തമായ കാലാവസ്ഥയെ അതിജീവിക്കാൻ സാധിക്കാതെവരുന്നത് പലവിധ രോഗങ്ങളിലേക്കും ഉത്പാദനക്കുറവിലേക്കും വഴിതെളിക്കും. കാലാവസ്ഥാ വ്യതിയാനങ്ങൾ പാലുത്പാദനത്തിൽ കുറവു വരുത്തുന്നുവെന്നു പഠനങ്ങൾ തെളിയിക്കുന്നു.
കാർഷിക മന്ത്രാലയത്തിന്റെ 2023-24ലെ കണക്കുകൾ പ്രകാരം ചർമമുഴ രോഗംകൊണ്ടു മാത്രം രാജ്യത്തെ പാലുത്പാദനത്തിൽ 12 ശതമാനത്തിന്റെ കുറവുണ്ടായെന്നു വ്യക്തമായിട്ടുണ്ട്. അകിടുവീക്കം മൂലം പ്രതിവർഷം രാജ്യത്തുണ്ടാകുന്ന നഷ്ടം 14,000 കോടി രൂപയിലധികമാണ്. കുളമ്പുരോഗം, കുരലടപ്പൻ എന്നീ സാംക്രമിക രോഗങ്ങൾ പശുക്കളിൽ പാലുത്പാദനം ഗണ്യമായി കുറയ്ക്കും. ക്ഷീരസന്നി, വന്ധ്യത, ത്വക് രോഗങ്ങൾ, പോഷകക്കുറവ് മുതലായവയും പാലുത്പാദനത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കുന്നു. പാലിനു വില കൂട്ടുകയാണ് ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തരമായി ചെയ്യേണ്ട കാര്യം. ഉടൻ വില കൂട്ടുമെന്നു പറഞ്ഞിട്ടെന്തായി? അതേക്കുറിച്ചു നാളെ.
തീറ്റയ്ക്കു തീവില
നഗരവത്കരണത്തിന്റെ സ്വഭാവങ്ങൾ ഗ്രാമീണ മേഖലകളിലേക്കുകൂടി വ്യാപകമായതു ക്ഷീരമേഖലയെയും ബാധിച്ചിട്ടുണ്ട്. കന്നുകാലികളെ അഴിച്ചുകെട്ടാനും തീറ്റ നൽകാനും പാടങ്ങളും പറന്പുകളും ഇല്ലാതായ സ്ഥിതി കർഷകരുടെ സങ്കടമാണ്.
പുല്ല് കിട്ടാതാകുന്പോൾ, വലിയ വിലയ്ക്കു കാലിത്തീറ്റ വാങ്ങി പശുവിനു കൊടുക്കേണ്ടിവരുന്നത് കർഷകന്റെ നടുവൊടിക്കുകയാണ്. കാലിത്തീറ്റകളുടെ വില 1,600 രൂപവരെയെത്തി. കെഎസ് കാലിത്തീറ്റയ്ക്ക് 1,600 രൂപയാണ് വില.
കേരള ഫീഡ്സ്-1,600, മിൽമ ഗോമതി-1,550. ഒരുകിലോ പരുത്തിപ്പിണ്ണാക്ക് കിട്ടാൻ 40-47 രൂപ നൽകണം. ഗോതമ്പുപൊടിക്ക് 30-35, വയ്ക്കോലിന് 30-35 (ഒരു തിരി) രൂപയും വേണം. കറവക്കാരുണ്ടെങ്കിൽ അവർക്കുകൂടി പണം നൽകുന്നതോടെ കർഷകന്റെ പോക്കറ്റ് കാലിയാവുന്ന സ്ഥിതി.
(തുടരും)
Leader Page
ക്ഷീണിക്കുന്ന ക്ഷീര ജീവിതം-3
2024-25 സാമ്പത്തികവര്‍ഷത്തില്‍ ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയുടെ (എംഎസ്ഡിപി) ഫയലുകള്‍ പരതിയാല്‍ അശ്വതി എന്നൊരു യുവ ക്ഷീരകര്‍ഷകയുടെ കണ്ണീര്‍പ്പാടുകള്‍ കാണാം. എംഎസ്ഡിപിയില്‍ ഉള്‍പ്പെട്ട സ്മാര്‍ട്ട് ഡയറി യൂണിറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷകരില്‍ അടൂര്‍ കടമ്പനാട് സ്വദേശിനി അശ്വതിയും ഉണ്ടായിരുന്നു.
പത്തു പശുക്കളും അവയുടെ പരിപാലനത്തിനുള്ള അനുബന്ധ സാമഗ്രികളും ലഭിക്കുന്ന യൂണിറ്റിനായിരുന്നു അപേക്ഷ. ക്ഷീരശ്രീ പോര്‍ട്ടലില്‍ നല്കിയ അപേക്ഷയും ജില്ലാ ക്ഷീരവികസന ഓഫീസറും പറക്കോട് ബ്ലോക്ക് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും പദ്ധതി നടപ്പാക്കുന്ന സ്ഥലത്തെത്തി നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ടുകളും പരിഗണിച്ച് സബ്സിഡി അനുദിക്കാമെന്ന് അറിയിച്ചു. 11.60 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവു വരുന്നത്. ഇതില്‍ 4.60 ലക്ഷം എംഎസ്ഡിപി പദ്ധതി വഴി രണ്ടു മാസത്തിനുള്ളില്‍ സബ്സിഡിയായി ലഭിക്കുമെന്നായിരുന്നു അറിയിപ്പ്.
സബ്സിഡി തുക പദ്ധതിക്കായി വായ്പയെടുക്കുന്ന ബാങ്കിലേക്കാണ് സര്‍ക്കാര്‍ നല്‍കുക. വായ്പയെടുത്തും പലരില്‍നിന്നായി കടം വാങ്ങിയും കിട്ടിയ തുക ഉപയോഗിച്ച് അശ്വതി പത്തു പശുക്കളെയും കറവയന്ത്രം, പുല്ല് കട്ടര്‍, റബര്‍മാറ്റ് തുടങ്ങിയവയും വാങ്ങി. ഒപ്പം, ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചു.
ഇതിനെല്ലാം ശേഷമാണ് സബ്സിഡി തുക ലഭിക്കില്ലെന്ന അറിയിപ്പു കിട്ടിയത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പദ്ധതിക്കായി വകയിരുത്തിയ പ്ലാന്‍ ഫണ്ട് ആ വര്‍ഷം വെട്ടിക്കുറച്ചതോടെ അശ്വതിക്കു ലഭിക്കേണ്ട സഹായം നിഷേധിക്കപ്പെട്ടു. ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് സ്മാര്‍ട്ട് ഡയറി ഫാം യൂണിറ്റ് ആരംഭിക്കുകയും വായ്പയെടുക്കുകയും ചെയ്തതാണ് അശ്വതി. കാര്യങ്ങള്‍ താളം തെറ്റിയപ്പോള്‍ വായ്പയുടെ തിരിച്ചടവും താറുമാറായി.
അതേസമയം, എംഎസ്ഡിപി പദ്ധതിയില്‍ അപേക്ഷിച്ചവര്‍ക്കുള്ള ബാങ്ക് ഇന്ററസ്റ്റ് സബ്വെന്‍ഷന്‍ സ്കീമില്‍ (ബിഐഎസ്എസ്) ഉള്‍പ്പെടുത്തി ബാങ്ക് വായ്പയുടെ പലിശ ധനസഹായമായി ലഭിക്കാന്‍ അശ്വതിക്ക് അവസരമൊരുക്കിയിട്ടുണ്ടെന്നാണ് ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
പദ്ധതികളേറെ, പക്ഷേ...
സംസ്ഥാനത്തു പാലുത്പാദനരംഗത്ത് സ്വയംപര്യാപ്തത നേടാനും ഉത്പാദനം വര്‍ധിപ്പിക്കാനും ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് എത്രമാത്രം ഗുണകരമാകുന്നുണ്ടെന്ന സംശയമാണ് ക്ഷീരമേഖലയിലുള്ളവര് ഉന്നയിക്കുന്നത്.
ഉത്പാദനച്ചെലവ് കൂടുന്നതും അതനുസരിച്ചു വരുമാനം ലഭിക്കാത്തതുമാണ് ക്ഷീരകര്‍ഷകര്‍ നേരിടുന്ന അടിസ്ഥാന പ്രശ്നം. കാലിത്തീറ്റ സബ്സിഡി, തീറ്റപ്പുല്‍കൃഷി വ്യാപനത്തിനുള്ള പദ്ധതികള്‍, ക്ഷീരകര്‍ഷക ക്ഷേമനിധി, ക്ഷീരസാന്ത്വനം, മില്‍ക്ക് ഷെഡ് വികസനം, പുല്‍കൃഷി വികസനം, ഡയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികള്‍ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്നുണ്ട്. 20 സെന്റിന് മുകളിലേക്കുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോളംകൃഷി, എന്നീ പദ്ധതികളും പുല്‍കൃഷിക്കു വേണ്ടിയിട്ടുള്ള യന്ത്രവത്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി.
ഡയറി ഫാമുകളുടെ ആധുനികവത്കരണവും യന്ത്രവത്കരണവും, കയര്‍ മത്സ്യബന്ധന മേഖലകള്‍ക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, രണ്ടു പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പശു യൂണിറ്റ് പദ്ധതികള്‍, യുവജനങ്ങള്‍ക്കായി പത്തു പശു അടങ്ങുന്ന സ്മാര്‍ട്ട് ഡയറി ഫാം പദ്ധതി, മില്‍ക്കിംഗ് മെഷീന് വാങ്ങുന്നതിനു ധനസഹായം, തൊഴുത്ത് നിര്‍മാണ ധനസഹായം എന്നിവ ഉള്‍പ്പെടുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതികളും വകുപ്പിനു കീഴിലുണ്ട്.
സബ്സിഡി വേണ്ട, പാലിനു വില തരൂ
“ക്ഷീരകര്‍ഷകര്‍ക്കു സബ്സിഡി എന്ന പേരില്‍ പ്രഖ്യാപിക്കുന്നതു പലതും ഫലപ്രദമായി ലഭിക്കുന്നൊന്നുമില്ല. സബ്സിഡിയും പദ്ധതികളുമല്ല, കര്ഷകന് അവരുത്പാദിപ്പിക്കുന്ന പാലിനു ന്യായമായ വിലയാണു ലഭിക്കേണ്ടത്.” ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തി 17 വര്‍ഷമായി കാലികളെ വളര്‍ത്തുന്ന കോട്ടയം കുറവിലങ്ങാട് വട്ടമുകളേല്‍ ബിജുമോന് തോമസിന്റേതാണു വാക്കുകള്‍. എംഎസ്ഡിപി ഉള്‍പ്പെടെ പല പദ്ധതികളുടെയും നേട്ടം പൂര്‍ണമായി കര്‍ഷകരിലേക്കെത്തുന്നില്ല.
കര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തണമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. അതില്ലാത്തവരും ഉദ്യോഗസ്ഥരുടെ കൂട്ടത്തിലുണ്ട്. പശുവിനെ വാങ്ങാതെ അവയ്ക്കുള്ള സബ്സിഡി തരപ്പെടുത്തിക്കൊടുക്കുന്ന സംഭവങ്ങള്‍ പോലും അറിയാം.
യഥാര്‍ഥത്തില്‍ പശുവിനെ വളര്‍ത്തുന്ന കര്ഷകന് അതിനുള്ള ചെലവിന് ആനുപാതികമായ വരുമാനം ലഭിക്കുകയാണ് പ്രധാനം. അറുപതു രൂപയോളം ഉല്പാദന ചെലവുണ്ടാകുമ്പോള്‍ 42 രൂപ കിട്ടിയാല്‍ എങ്ങനെ മുന്നോട്ടു പോകാനാകും.-ബിജുമോന് തോമസ് ചോദിക്കുന്നു.
120 കറവപ്പശുക്കളും 60 കിടാരികളുമായി 180 പശുക്കള്‍ ബിജുമോന്റെ ഫാമിലുണ്ട്. പ്രതിദിനം 1500 ലിറ്റര്‍ പാല് ലഭിക്കും. കോട്ടയം ജില്ലയില്‍ ഏറ്റവുമധികം പാല് അളക്കുന്ന കര്‍ഷകനുള്ള പുരസ്കാരമുള്‍പ്പടെ ക്ഷീരമേഖലയിലെ പ്രവര്‍ത്തന മികവിനു പലവട്ടം അംഗീകാരങ്ങള്‍ ബിജുമോനെ തേടിയെത്തിയിട്ടുണ്ട്.
ബിജുമോനെപ്പോലെ വലിയ തോതില്‍ പശുവളര്‍ത്തുന്ന നിരവധി പേര് സംസ്ഥാനത്തുണ്ട്. വലിയ ലാഭമുള്ള സംരംഭം എന്നതിനേക്കാള്‍ ഈ മേഖലയോടുള്ള ആഭിമുഖ്യമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. അവര്‍ മുതല്‍ ഒന്നോ രണ്ടോ പശുവിനെ വളര്‍ത്തി ജീവിതം നിര്മിക്കുന്നവരെ വരെയും നിരാശപ്പെടുത്താതെ നിലനിര്‍ത്താന്‍ സര്‍ക്കാരിനും കാര്ഷികകേരളത്തിനും കരുതല്‍ വേണം. അതേക്കുറിച്ചു നാളെ.
സേവനം, രണ്ടു വകുപ്പില്‍
സംസ്ഥാനത്തു ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ ക്ഷീരവികസന വകുപ്പിനു പുറമേ മൃഗസംരക്ഷണ വകുപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. പശുക്കളില്‍ കൃത്രിമ ബീജധാനം, കന്നുകാലികളുടെ ആരോഗ്യസംരക്ഷണം, ചികിത്സ തുടങ്ങിയ കാര്യങ്ങളിലാണ് മൃഗസംരക്ഷണ വകുപ്പ് പ്രധാനമായും ശ്രദ്ധിക്കുന്നത്.
പശുക്കളുടെ ചികിത്സയ്ക്കും കൃത്രിമ ബീജാധാന സൗകര്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി എല്ലാ പഞ്ചായത്തുകളിലും വെറ്ററിനറി ഡിസ്പെന്‍സറികളും ഹോസ്പിറ്റലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രികാലത്തെ അടിയന്തര വെറ്ററിനറി സേവനങ്ങള്‍ക്കായി ബ്ലോക്ക് തലങ്ങളില്‍ സൗജന്യ എമര്‍ജന്‍സി വെറ്ററിനറി സേവനവും മൃഗസംരക്ഷണ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
ക്ഷീരകര്‍ഷകര്‍ക്കായി ഇരുവകുപ്പുകളും വിവിധ പദ്ധതികള്‍ പ്രത്യേകം നടപ്പാക്കുന്നു. ക്ഷീരസാന്ത്വനം, ഗോസമൃദ്ധി തുടങ്ങിയ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ അവയില്‍ ചിലതാണ്. ചുരുങ്ങിയ പ്രീമിയത്തില്‍ ക്ഷീരകര്‍ഷകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്.
ക്ഷീരവികസന ഓഫീസര്‍, വെറ്ററിനറി ഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, ഡെയറി ഫാം ഇന്‍സ്ട്രക്ടര്‍, ഡയറി പ്രൊമോട്ടര്‍, കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാര്‍... ഇങ്ങനെ നീളുന്നു ക്ഷീരകര്‍ഷകര്‍ക്കു സേവനം ലഭ്യമാക്കാന്‍ ഓരോ പ്രദേശങ്ങളിലമുള്ള ഉദ്യോഗസ്ഥ നിര.
ഫോണെടുക്കുന്നില്ല സര്..!
തങ്ങള്‍ക്കായി പദ്ധതികളും ആനൂകൂല്യങ്ങളും പലതുണ്ടെങ്കിലും ഇവയുടെ പ്രയോജനം കൃത്യമായി ലഭിക്കുന്നില്ലെന്നു കര്‍ഷകര്‍ പരാതിപ്പെടുന്നു. മൃഗസംരക്ഷണ വകുപ്പില്‍ പല സമയത്തു വിളിച്ചാലും ഡോക്ടര്‍മാരുടെ സേവനം ലഭിക്കില്ല. ഫോണ്‍ നമ്പര്‍ തന്നിട്ടുണ്ടെങ്കിലും മിക്ക സമയത്തും ഫോണെടുക്കാന്‍ ആളില്ല. രാത്രികാലങ്ങളില്‍ മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
“രോഗം ബാധിച്ചതോ പ്രസവസമയമടുത്തതോ ആയ പശുക്കള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ മാത്രം രാത്രിയില്‍ ഡോക്ടറെ കിട്ടും, വരും...” തൃശൂര്‍ ജില്ലയിലെ ഒരു കര്ഷകന് പറഞ്ഞു.
(തുടരും)
Leader Page
ക്ഷീണിക്കുന്ന ക്ഷീര ജീവിതം -1
“കഞ്ഞി കുടിക്കാന്‍ വേറെ വക കിട്ടിയാല്‍ ഇനിയുള്ള നാലു പശുക്കളെക്കൂടി വിറ്റു ഞാൻ വേറെ പണി നോക്കും..!’’ഇടുക്കി നാരകക്കാനത്തെ ബോബി ജോസ് എന്ന കര്‍ഷകന്റെ ആത്മരോഷവും സങ്കടവും കലര്‍ന്ന വാക്കുകള്‍.
മക്കളിലൊന്നിനെപ്പോലെതന്നെ കരുതലോടും സ്നേഹത്തോടുംകൂടിയാണ് ബോബി ആ പശുവിനെയും വളര്‍ത്തിയത്. രാവിലെ 23 ലിറ്റര്‍ വരെ പാല് തന്ന പശുവാണ്. വൈകുന്നേരത്തേതു കൂടിയാകുമ്പോള്‍ 40 ലിറ്ററോളം പാല് കിട്ടിയിരുന്നു. കൃത്രിമ ബീജാ ധാനത്തിലെ (ആര്‍ട്ടിഫിഷല്‍ ഇന്സെമിനേഷന്) പ്രസവശേഷം കിട്ടിയത് എട്ടു ലിറ്റര്‍! അകിടുകള്‍ മൂന്നും പാല് ചുരത്താതായി. പശുവിന്റെ ആരോഗ്യവും പാലുത്പാദനശേഷിയും നന്നേ കുറഞ്ഞു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് (കെഎല്‍ഡിബി) വഴി കൃത്രിമ ബീജാ ധാനം നടത്തിയ പശുവാണ്. അകിടുവീക്കം ഉള്‍പ്പെടെ പല രോഗങ്ങള്‍ പിടിമുറുക്കിയതും രോഗപ്രതിരോധശേഷി കുറഞ്ഞതും പ്രതിസന്ധിയായി. ഒടുവില്‍ കിട്ടിയത് മൂന്നു ലിറ്റര്‍ പാല്.
മൂന്നു വര്‍ഷത്തെ പരിപാലനത്തിന് 80,000 രൂപയോളം ചെലവിട്ട പശുവിനെ സങ്കടത്തോടെയെങ്കിലും ബോബി 28,000 രൂപയ്ക്കു വിറ്റു...!
“കഞ്ഞി കുടിക്കാന്‍ വേറെ വക കിട്ടിയാല്‍ ഇനിയുള്ള നാലു പശുക്കളെക്കൂടി വിറ്റു വേറെ പണി നോക്കും..!’’അന്പത്തിയേഴുകാരനായ ഈ കര്‍ഷകന്റെ പരിഭവം ഒരു വ്യക്തിയിലൊതുങ്ങുന്നതാവില്ല. ചെറുപ്പം മുതലേ കന്നുകാലികളെ വളര്‍ത്തിയത് അതില്‍നിന്ന് അതിശയിക്കുന്ന വരുമാനം കിട്ടിയിട്ടല്ല. ബോബിയുടെതന്നെ വാക്കുകളില്‍, കുടുംബത്തിനു കഞ്ഞികുടിച്ചുപോകാന്‍ പറ്റുന്ന നല്ലൊരു മാര്‍ഗം, കാലികളോടുള്ള ഇഷ്ടം... ഇതു തന്നെയാണ് അതില്‍ തുടരാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.
പശുക്കളെ വളര്‍ത്തുന്നതിനു ഭാരിച്ച ചെലവ്, തീറ്റയ്ക്ക് അധികവില, പാലിന് ഉത്പാദന ച്ചെലവു പോലും കിട്ടാത്ത സ്ഥിതി, രോഗബാധ... പ്രതിസന്ധികള്‍ ഏറെയാണ്.
“ഈ പണി നഷ്ടത്തിന്റെ പണിയാണ്... കാലിവളര്‍ത്തലില്‍ ഇനിയിങ്ങനെ മുന്നോട്ടു പോകാന്‍ വയ്യ..!’’- ബോബി ആവലാതി മറച്ചുവയ്ക്കുന്നില്ല. ബോബി ഒരാളല്ല!
‘ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടി’യതിനെക്കുറിച്ചുള്ള പഴയ സിനിമാഗാനത്തിലെ (സര്‍ഗം-യേശുദാസ്, കെ.എസ്. ചിത്ര) വരിപോലെ ഇപ്പോള്‍ അത്ര സന്തോഷകരമല്ല ഗോപരിപാലനം.
നാരകക്കാനത്തെ ബോബിയെന്ന ചെറുകിട കര്‍ഷകന്റെ കാലിത്തൊഴുത്തിലെ മാത്രമല്ല, കേരളത്തിലെ ഏതു ചെറുകിട കര്‍ഷകന്റെ ജീവിതത്തിലേക്കു യാത്ര നടത്തിയാലും സ്ഥിതി വ്യത്യസ്തമല്ല. കൃഷി പൊതുവേ നഷ്ടത്തിലാണെന്നു പറയേണ്ടിവരുന്ന പുതിയ കാലത്ത് കാലിവളര്‍ത്തലിനും പറയാന്‍ നഷ്ടക്കണക്കുകള്‍ മാത്രം. അപ്പോഴും മുന്‍തലമുറയില്‍ നിന്നു പകര്‍ന്നുകിട്ടിയ മനസിനിഷ്ടപ്പെട്ട പണിയെന്ന നിലയിലാണ് പലരും ഇതു തുടരുന്നത്.
നല്ല പാലില്‍ രാവിലെ വൃത്തിയായി ഒരു ചായ, അയല്പക്കങ്ങളിലും ചുറ്റുപാടുകളിലും മായം കലരാത്ത പാല് നല്‍കുന്നതിലെ സംതൃപ്തി. പശുവളര്‍ത്തലിനോടുള്ള പ്രിയത്തിന് കര്‍ഷകനു പറയാന്‍ ഇങ്ങനെയും ചില നാട്ടുവിശേഷങ്ങള്‍. കണികണ്ടുണരുന്ന നന്മയെന്ന പരസ്യവാചകവും കൊള്ളാം. അപ്പോഴും, ലാഭമില്ലെങ്കിലും നഷ്ടമില്ലാതെ ഈ പണി തുടരാനുള്ള സാഹചര്യം കേരളത്തിലുണ്ടോ?
ചെലവേറെ, വരവ് തുച്ഛം
സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നു 56 രൂപ നൽകി (നിലവിലെ വില) ഒരു ലിറ്റർ പാക്കറ്റ് പാല് വാങ്ങുമ്പോള്‍, അതുത്പാദിപ്പിക്കുന്ന ക്ഷീരകര്ഷകന് എത്ര രൂപ കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ശരാശരി 38-40 രൂപയാണ് പ്രാഥമിക സഹകരണ സംഘങ്ങളില്‍ പാല് നല്കുന്ന കര്‍ഷകനു കിട്ടുന്നത്. ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കുന്നതിനു ചെലവെത്രയെന്ന്, ആ പാല് ചായയാക്കിയും ഫ്രീസ് ചെയ്തു നവപാനീയങ്ങളാക്കിയും ആസ്വദിച്ചു കുടിക്കുന്ന നാം ആലോചിച്ചിട്ടുണ്ടോ? 60-65 രൂപയാണ് ചെലവെന്ന് ചെറുകിട കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ കര്‍ഷകനു നഷ്ടം 20 രൂപയ്ക്കു മുകളില്‍?
ഏതൊരുത്പന്നവും വിപണിയിലെത്തുമ്പോള്‍, ഉത്പാദനകേന്ദ്രത്തില്‍നിന്ന് ഉപഭോക്താവ് വരെയുള്ള തലങ്ങളിലെല്ലാം ലാഭം ഉറപ്പാക്കും. പക്ഷേ പാലിന്റെ കാര്യത്തില്‍ പശുവിനെ പരിപാലിച്ചു വളര്‍ത്തി കറന്നു വില്‍ക്കുന്ന കര്‍ഷകനു കിട്ടുന്നതും വിപണിവിലയും തമ്മില്‍ തെല്ലും പൊരുത്തമില്ല.
കര്‍ഷകര്‍ പറയുന്ന ചെലവിന്റെ കണക്കുകള്‍ തത്കാലം മാറ്റിവയ്ക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പരിശോധിക്കാം. കേരള സംസ്ഥാന ക്ഷീരവിപണന ഫെഡറേഷന്റെ 2019 ലെ കണക്കുകള്‍ പ്രകാരം ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കാനുള്ള ചെലവ് 48.68 രൂപയാണ്. ഈ കണക്കുപ്രകാരം കര്‍ഷകനു നഷ്ടം ലിറ്ററിന് 15.01 രൂപ. ആറു വര്‍ഷം മുമ്പാണ് ഫെഡറേഷന് ഇത്തരമൊരു ശാസ്ത്രീയ പഠനം തയാറാക്കിയത്. അന്ന് ഒരു കിലോ കാലിത്തീറ്റയ്ക്ക് 23.40 രൂപയാണ് വിലയെങ്കില്‍, അഞ്ചു വര്‍ഷത്തിനുശേഷം അത് 32 രൂപയാണ്. ഇതുള്‍പ്പെടെ ഇപ്പോഴത്തെ ഉത്പാദനച്ചെലവിന്റെയും നഷ്ടത്തിന്റെയും അനുപാതം സ്വാഭാവികമായി ഉയര്‍ന്നിട്ടുണ്ട്.
നഷ്ടം തന്നെ നഷ്ടം!
ക്ഷീരവിപണന ഫെഡറേഷന്റെ 2019ലെ കണക്കുകള്‍ പ്രകാരം സങ്കരയിനം പശുവിന്റെ ശരാശരി ഉത്പാദനക്ഷമത പ്രതിദിനം പത്തു ലിറ്ററാണ്. ഈയിനത്തിലുള്ള പശുവിനെ കിട്ടാന്‍ ശരാശരി വിപണി വില 60,000 രൂപ. സമീകൃത കാലിത്തീറ്റയുടെ വില കിലോഗ്രാമിന് 23.40 രൂപ. വൈക്കോലിന് കിലോയ്ക്ക് എട്ടു രൂപ. പച്ചപ്പുല്ലിനും കൊടുക്കണം മൂന്നു രൂപ.
കൃത്രിമ ബീജസങ്കലനത്തിനു പശു ഒന്നിന് 150 രൂപ നല്‍കണം. (ചിലയിടങ്ങളില്‍ അതില്‍ കൂടുതല്‍ ചെലവാണെന്നു കര്‍ഷകര്‍). വെറ്ററിനറി മരുന്നുകള്‍ക്കും ഡോക്ടര്‍മാരുടെ ഫീസിനത്തിലും ഒരു പശുവിന് പ്രതിവര്‍ഷം 3,000 രൂപയിലധികം ചെലവഴിക്കേണ്ടിവരും.
ഒരു ക്ഷീരകര്ഷകന് ഒരു ദിവസത്തെ പണിക്കൂലി 660 രൂപയാണെന്നാണ് ഫെഡറേഷന് പറയുന്നത്.
ഒരു പശുവിനായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കേണ്ടിവരുന്ന കര്ഷകന് ഈയിനത്തില്‍ പണിക്കൂലി കണക്കാക്കുന്നത് 82.50 രൂപ.
പാലൊഴുകും ഭാരതം
ഇന്ത്യയിൽ എട്ടു കോടിയോളം ക്ഷീരകർഷകരുണ്ടെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നത്. ലോകത്താകെയുള്ള പാലുത്പാദനത്തിൽ 24.64 ശതമാനമാണ് ഇന്ത്യക്കുള്ളത്.
രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ആറു ശതമാനത്തിലധികം ക്ഷീരമേഖലയുടെ സംഭാവനയാണ്. രാജ്യത്തെ ആകെ കാർഷിക വരുമാനം പരിശോധിച്ചാൽ ക്ഷീരമേഖലയുടെ പങ്ക് 13-14 ശതമാനം വരും. രാജ്യത്തെ പാലിന്റെ പ്രതിശീർഷ ഉപഭോഗം പ്രതിദിനം 459 ഗ്രാമാണ്. എന്നാൽ ലോക ശരാശരി 322 ഗ്രാം മാത്രമാണുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.കണക്കുകൾ ഇങ്ങനെയൊക്കെയായിട്ടും കേരളത്തിലെ ക്ഷീരകർഷകരുടെ ബാലൻസ് ഷീറ്റിൽ ചുരത്തുന്നതത്രയും സങ്കടങ്ങളാണ്.
കൃഷിയിൽ മാത്രമല്ല, ഏതു മേഖലയിലും ഉത്പാദനച്ചെലവിനേക്കാൾ താഴെയാണ് ഉത്പന്നവിലയെങ്കിൽ, ഉത്പാദകൻ പിന്മാറുകയോ പുതുവഴി തേടുകയോ ചെയ്യും. കേരളത്തിലെ ക്ഷീരകർഷക മേഖലയിലുമുണ്ട് അങ്ങനെ മടുത്തു പിന്മാറിയ ആയിരക്കണക്കിന് ക്ഷീരകർഷകർ. അതിന്റെ കണക്കുകൾ കാർഷിക കേരളത്തെ ആശങ്കപ്പെടുത്തുന്നതാണ്. അതേക്കുറിച്ചു നാളെ.
ഒരു ലിറ്റര്‍ പാല്- ചെലവുകള്‍ ഇങ്ങനെ
വര്‍ഷത്തില്‍ 305 ദിവസം കറവക്കാലവും 105 ദിവസം ഡ്രൈ പിരീഡും കണക്കാക്കി
ഉത്പാദനച്ചെലവ്
1. സമീകൃത കാലിത്തീറ്റ- 19.49 രൂപ
2. വൈക്കോല്‍- 4.30 രൂപ
3. പുല്ല്- 9.41 രൂപ
4. മൃഗചികിത്സ, ബീജസങ്കലന ചെലവുകള്‍- 1.08 രൂപ
5. പണിക്കൂലി- 2.21 രൂപ
6. പലിശച്ചെലവ്- 2.21 രൂപ
7. ഇന്‍ഷ്വറന്‍സ് പ്രീമിയം- 1.10 രൂപ
ആകെ ചെലവ് (ഒരു ലിറ്റര്‍ പാലിന്)- 48.68 രൂപ.
(തുടരും)
Leader Page
അശാസ്ത്രീയമായ വികസനവും നിർമാണപ്രവൃത്തികളുമാണ് വന്യജീവി ആക്രമണത്തിനു പ്രധാന കാരണമെന്ന് സംസ്ഥാന സർക്കാർ. സർക്കാർ പുറത്തിറക്കിയ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും നിവാരണവും എന്ന നയസമീപന രേഖയുടെ കരടിലാണ് ഇക്കാര്യം പറയുന്നത്.
വന്യജീവികൾ കാടിറങ്ങുന്നതിന് വിചിത്രമായ കാരണങ്ങളാണ് വനംവകുപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖയിലുള്ളത്. വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കു കന്നുകാലികൾ കടന്നുകയറി തീറ്റയ്ക്കുവേണ്ടി മത്സരം നടത്തുന്നത്, വനത്തിലൂടെയുള്ള റോഡുകൾ, വനാതിർത്തിയോട് ചേർന്നുള്ള ഭൂമിയിലെ കൃഷിരീതികൾ, വനഭൂമിയോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റുകളിലെ അടിക്കാടു വെട്ടാത്തത് എന്നിവ വന്യജീവി ആക്രമണത്തിനു കാരണമാണത്രേ.
വനാതിർത്തിയോടു ചേർന്നുള്ള കൃഷിഭൂമിയിൽ പോഷകസന്പുഷ്ടവും സ്വാദിഷ്ഠവും ജലസമൃദ്ധവുമായ വിളകൾ കൃഷിചെയ്തു മനുഷ്യർ നാട്ടിലേക്കു വന്യജീവികളെ ആകർഷിക്കുകയാണ്. മനുഷ്യരുടെ അധ്വാനത്തിൽ ആകൃഷ്ടരായി എത്തുന്ന വന്യജീവികൾ അവരെ ആക്രമിച്ചാൽ തെറ്റുപറയാൻ സാധിക്കില്ല. അതിനാൽ, മനുഷ്യർ വനാതിർത്തിയോടു ചേർന്നുള്ള കൃഷിഭൂമിയിൽ ആകർഷകവും ഫലസന്പുഷ്ടവുമായ കൃഷിരീതികൾ തുടരരുതെന്നും നിർദേശമുണ്ട്. ഉൾക്കാട്ടിൽ നിയന്ത്രിത കാട്ടുതീ പടരാത്തതിനാൽ പുല്ലുകൾ മുളയ്ക്കുന്നില്ല. അതിനാൽ നിയന്ത്രിത കാട്ടുതീ പടരുന്ന പുറംകാടുകളിലേക്കു വന്യജീവികൾ ഭക്ഷണം തേടിയെത്തുന്നു. ഇതിനു പരിഹാരമായി ഉൾക്കാട്ടിൽ നിയന്ത്രിത കാട്ടുതീക്കും ശിപാർശയുണ്ട്.
വന്യജീവികളുടെ എണ്ണം വർധിച്ചിട്ടില്ല
കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്കു കാരണമാകുന്ന പ്രധാന വന്യജീവികൾ ആന, കാട്ടുപന്നി, കുരങ്ങ്, കടുവ, പുള്ളിപ്പുലി എന്നിവയാണ്. മ്ലാവ്, കാട്ടുപോത്ത്, പുള്ളിമാൻ എന്നിവ കൃഷിനാശം വരുത്തുന്നുണ്ട്. ജീവന് ഏറ്റവും ഭീഷണിയാകുന്നത് വിഷപ്പാന്പുകളാണ്. 2011 മുതൽ 2025 വരെ വന്യജീവി ആക്രമണത്തിൽ 1,508 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ കാട്ടാന-285, കാട്ടുപന്നി-70, കാട്ടുപോത്ത്-11, കടുവ-11, മറ്റുമൃഗങ്ങൾ-17 എന്നിങ്ങനെയാണ്. മറ്റു സംസ്ഥാനങ്ങൾ പാന്പുകടിയേറ്റ മരണം വന്യജീവി ആക്രമണമായി കണക്കാക്കുന്നില്ല. പ്രതിവർഷം സംസ്ഥാനത്തു രണ്ടായിരം പേർക്കു പാന്പുകടിയേൽക്കുന്നുണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പല പദ്ധതികൾ മൂലം മരണസംഖ്യ കുറയ്ക്കാൻ സാധിച്ചതായും രേഖയിൽ ചൂണ്ടിക്കാട്ടുന്നു.
വന്യജീവികളുടെ എണ്ണം വർധിച്ചെന്നത് സംശയവും തെറ്റായ ധാരണയുമാണ്. ശാസ്ത്രീയ പഠനത്തിലും നിരീക്ഷണത്തിലും കണക്കെടുപ്പിലും വന്യജീവികളുടെ എണ്ണം വർധിച്ചിട്ടില്ല. ചില പ്രദേശങ്ങളിൽ ചിലയിനം ജീവികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതാണ് സംഘർഷത്തിനു കാരണം. മാത്രമല്ല, ആധുനികകാലത്ത് വാർത്താവിനിമയമാർഗങ്ങൾ സജീവമായത് വന്യജീവി ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാനും കാരണമായതായി സർക്കാർ കണ്ടെത്തൽ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഭൂപ്രകൃതി അനുസരിച്ച് 12 ഭൂപ്രദേശങ്ങളായി വന്യജീവി ആക്രമണ ലഘൂകരണത്തിനുള്ള കർമപദ്ധതികൾ തയാറാക്കിവരുന്നതായും കരട് രേഖയിലുണ്ട്.
സമിതികൾ രൂപീകരിക്കും
മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനും മന്ത്രിതല നിയന്ത്രണസമിതി, ഉദ്യോഗസ്ഥതല നിയന്ത്രണ സമിതി, ജില്ലാതല സമിതികൾ, പ്രാദേശിക സമിതി എന്നിവ രൂപീകരിക്കും. 75 നിയമസഭാ മണ്ഡലത്തിലെ 273 തദ്ദേശസ്ഥാപനങ്ങളിലാണ് വന്യജീവി ആക്രമണം രൂക്ഷമായുള്ളത്. തീവ്ര സംഘർഷബാധിതം, സംഘർഷബാധിതം എന്നിങ്ങനെ രണ്ടായി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദ്രുതപ്രതികരണം സാധ്യമാക്കുമെന്നും വന്യജീവി ആക്രമണത്തെ ലഘൂകരിക്കുന്നതിനുള്ള നാട്ടറിവും ആദിവാസ ഗോത്രവിഭാഗങ്ങളുടെ തനത് രീതിയും സ്വീകരിക്കുമെന്നും നയരേഖയിൽ പറയുന്നു. കൂടാതെ, സർക്കാർ നിലവിൽ സ്വീകരിച്ചുവരുന്ന രീതികൾ തുടരുകയും ചെയ്യും.
1972ലെ നിയമത്തിലെ ആറ് ഷെഡ്യൂളുകൾ ആദ്യ നാലിലും വന്യജീവി വിഭാഗങ്ങളായിരുന്നു. ഇതിനെ 2022ലെ നിയമത്തിൽ രണ്ട് ഷെഡ്യൂളുകളിൽ ആക്കി. 1972 നിയമത്തിലെ അഞ്ചാം ഷെഡ്യൂളിലെ വർമിൻ (ക്ഷുദ്ര ജീവി) വിഭാഗത്തെയും (വേട്ടയാടാൻ അനുവാദം) രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. അതിനാൽ, പുതിയ നിയമപ്രകാരം ഒന്നാം ഷെഡ്യൂളിലെ മൃഗങ്ങളെ പിടികൂടണമെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ആവശ്യമാണ്. രണ്ടാം ഷെഡ്യൂളിലെ വന്യജീവികൾ മനുഷ്യന്റെ ജീവനോ സ്വത്തിനോ ഭീഷണിയാകുന്ന സാഹചര്യത്തിൽ പിടിക്കുന്നതിനോ ഇല്ലായ്മ ചെയ്യുന്നതിനോ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം.
വകുപ്പിലെ 4(ബി), 4(ബി,ബി) പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സബോഡിനേറ്റ് ഓഫീസർമാരായി വൈൽഡ് ലൈഫ് വാർഡനെയും ഓണററി വൈൽഡ് ലൈഫ് വാർഡനെയും നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 5(2) വകുപ്പ് പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിക്കും ഡെലിഗേറ്റ് ചെയ്തു നൽകിയിട്ടുണ്ട്. 2026 മേയ് 27 വരെ ഈ ഉത്തരവിന് പ്രാബല്യമുണ്ട്. എന്നിരുന്നാലും അപടകാരികളായ ജീവികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണമെന്നാണ് പൊതുജനാഭിപ്രായം. ഇതിനു കേന്ദ്രത്തിന്റെ അനുമതി ആവശ്യമായതിനാൽ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് ഉത്തരവു മാതൃകയിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കണെന്നും ആവശ്യമുണ്ട്.
സോളാർഫെൻസിംഗ്, ഗോത്രഭേരി, പാന്പുപിടിത്തത്തിനുള്ള മിഷൻ സർപ്പ, പ്രൈമറി റെസ്പോണ്‍സ് ടീം, മിഷൻ സെന്ന, പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കുമെന്നും വന്യമൃഗങ്ങൾക്കു വനത്തിനുള്ളിൽ ഭക്ഷ്യ-ജല ലഭ്യതയ്ക്കുള്ള സംവിധാനം ഒരുക്കുമെന്നും നയരേഖയിൽ പറയുന്നു. എന്നിരുന്നാലും ചിലപ്രദേശങ്ങളിൽ മാത്രം വന്യജീവികൾ പെരുകുന്നത് നിയന്ത്രിക്കുന്നതിനുള്ള മാർഗം സ്വീകരിക്കണം. കരടു നയസമീപന രേഖ സംബന്ധിച്ച് 28 വരെ പൊതുജനങ്ങൾക്ക് അഭിപ്രായവും നിർദേശവും പങ്കുവയ്ക്കാം.
കർഷകരുടെ ആവശ്യങ്ങൾ
☛ വനവിസ്തൃതിക്കും വനത്തിൽ ലഭ്യമായ തീറ്റയ്ക്കും അനുസരിച്ചു വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കുക.
☛ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11.2 പ്രകാരം സ്വന്തം സുരക്ഷയ്ക്കായി വന്യജീവികളെ കൊല്ലുന്നതോ പരിക്കേൽപ്പിക്കുന്നതോ കുറ്റകരമല്ല എന്നു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ ആനുകൂല്യം ഉപയോഗിച്ചുകൊണ്ട്, കേരളത്തിൽ വനത്തിനു വെളിയിൽ റവന്യു ഭൂമിയിൽ ഇറങ്ങി നാശനഷ്ടം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നവർക്കെതിരേ കേസെടുക്കില്ല എന്നു സർക്കാർ നയപരമായ തീരുമാനം എടുക്കുക.
☛ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് കുറഞ്ഞത് 25 ലക്ഷം രൂപ ആശ്വാസധനം നൽകുക. മഹാരാഷ്ട്ര സർക്കാർ നിലവിൽ 25 ലക്ഷം രൂപ നഷ്ടപരിഹരം നൽകുന്നുണ്ട്. ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തതയില്ല എന്നു പറഞ്ഞുകൊണ്ട് നാലു മാസമായി വനംവകുപ്പ് നഷ്ടപരിഹാരം അനുവദിക്കുന്നതു തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിന് എത്രയും വേഗം വ്യക്തത വരുത്തി അപേക്ഷ നൽകി 30 ദിവസത്തിനകം നഷ്ടപരിഹാരം നല്കാൻ വ്യവസ്ഥ ചെയ്യുക.
☛ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും മോട്ടോർ ആക്സിഡന്റ് നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്നതുപോലെ ഓരോ കേസും പ്രത്യേകമായി എടുത്തുകൊണ്ട് ഓരോരുത്തരുടെയും പ്രായം, ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങൾ വച്ചുകൊണ്ട് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും സമയബന്ധിതമായി നൽകുകയും ചെയ്യുക.
☛ വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന വിളനാശത്തിന് ഇപ്പോൾ നൽകുന്ന തുച്ഛമായ ആശ്വാസധനം മാറ്റി, കൃഷിവകുപ്പിന്റെ എസ്റ്റിമേറ്റ് പ്രകാരം, ഓരോ വിളയ്ക്കും അവയി
Leader Page
അരി മുഖ്യ ആഹാരമായി ആളുകൾ ഉപയോഗിക്കുന്ന കേരളത്തിൽ പണ്ടൊക്കെ, എന്നു പറഞ്ഞാൽ ഏതാണ്ടൊരു പത്തറുപതു വർഷം മുന്‍പ്, ഇടയ്ക്കിടെ അരിക്ക് വലിയ ക്ഷാമവും വിലക്കയറ്റവും ഉണ്ടാവുക പതിവായിരുന്നു. അങ്ങനെ വിലക്കയറ്റം ഉണ്ടായാലും ഇപ്പോൾ ഉള്ളതുപോലെ കിലോയ്ക്ക് 50-60 രൂപ വരെ ഒന്നും വില ഉയരുകയില്ല. ഏറിയാൽ കിലോയ്ക്ക് നാലോ അഞ്ചോ രൂപ വരെ എത്തും. അത്രയേ ഉള്ളൂ എങ്കിലും അന്നത്തെ നിലയിൽ അതു വളരെ ഉയർന്ന വിലതന്നെ ആയിരുന്നു. അരിക്ക് അങ്ങനെ ഉണ്ടാകുന്ന വിലവർധന, വിദ്യാർഥികൾക്കു പഠിപ്പുമുടക്കു സമരവുമായി നിരത്തിലിറങ്ങുന്നതിനും സർക്കാർ ബസുകൾ തടയുന്നതിനും അക്കാലത്ത് ഒരു കാരണമാകാറുണ്ട്. സമരം ചെയ്യുന്ന വിദ്യാർഥികൾ ‘അരിയെവിടെ, തുണിയെവിടെ? പറയൂ പറയൂ സർക്കാരേ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് നടക്കുകയും ചെയ്തിരുന്നു.
അരിക്ക് അന്നുണ്ടാകാറുള്ള വിലവർധനയും ക്ഷാമവും ഒക്കെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നത് റേഷൻകടകൾ വഴിയുള്ള അരിവിതരണത്തിലൂടെ ആയിരുന്നു. വളരെ കുറഞ്ഞ വിലയേ അന്ന് റേഷനരിക്ക് ഉണ്ടായിരുന്നുള്ളൂ. വീട്ടിലുള്ളവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് അരി നൽകിയിരുന്നത്. മുതിർന്ന ഒരാൾക്കു രണ്ട് യൂണിറ്റ് അരി കിട്ടും. കുട്ടികൾക്ക് ഒരു യൂണിറ്റും.
അങ്ങനെ ലഭിച്ചിരുന്ന റേഷനരിയുടെ ഗുണമേന്മയിൽ പലപ്പോഴും വലിയ വ്യത്യാസം കാണാറുണ്ടായിരുന്നു. ചിലപ്പോൾ നല്ല അരി ലഭിക്കും. എന്നാൽ, പലപ്പോഴും ലഭിക്കാറുള്ളത് മോശം അരിയാണ്. വിതരണത്തിനുള്ള അരി റേഷൻകടകളിൽ എത്തുന്പോൾ മുതൽ അതിന്റെ ഗുണമേന്മയെക്കുറിച്ച് ജനങ്ങൾ തിരക്കിക്കൊണ്ടിരിക്കും.
സർക്കാർ നൽകുന്ന റേഷനരിയുടെ ഗുണമേന്മയെക്കുറിച്ച് പലപ്പോഴും പത്രങ്ങളിൽ ചെറുതും വലുതുമായ വാർത്തകൾ വരാറുമുണ്ടായിരുന്നു. അത്തരം വാർത്തകളിൽ ഏറെയും അരിയുടെ മേന്മയെക്കുറിച്ചായിരുന്നു വിവരിക്കുന്നത്. അങ്ങനെയുള്ള വാർത്തകൾ പത്രത്തിൽ കണ്ട് അതു വിശ്വസിച്ച് ഉടനെതന്നെ അരി വാങ്ങണം എന്നു കരുതി പെട്ടെന്ന് കടയിൽ ചെന്ന് അരി വാങ്ങിയ പലർക്കും മോശം അരി കിട്ടാറുണ്ടായിരുന്നു. എന്നാൽ, കിട്ടിയ അരി മോശമായിരുന്നു എന്ന വസ്തുത അരി വാങ്ങിയ പലരും തിരിച്ചറിയുന്നതാവട്ടെ അത് പാകംചെയ്തു കഴിക്കാനായി പാത്രത്തിൽ മുന്പിലെത്തുന്പോൾ മാത്രമാണ് എന്നും അന്ന് ചിലർ പറഞ്ഞിരുന്നു. കിട്ടിയ അരിയുടെ ഗുണത്തെക്കുറിച്ചുള്ള പത്രവാർത്തയും അതിന്റെ യഥാർഥ ഗുണവും തമ്മിലുള്ള പൊരുത്തക്കേടിനെ സൂചിപ്പിച്ചുകൊണ്ട്.
“പത്രത്തിൽ കാണുന്പോൾ നെടിയരി, പാത്രത്തിൽ വരുന്പോൾ പൊടിയരി” എന്നുള്ള ഹാസ്യവരികൾ ജനങ്ങൾ അന്ന് ആലങ്കാരികമായി പാടുകയും ചെയ്തിരുന്നു.
ഭരണകർത്താക്കൾ ജനങ്ങൾക്കുവേണ്ടി ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങൾ പോലും ഫലപ്രദമായി ചെയ്യാതെ, വാർത്തകളിലൂടെയും പരസ്യങ്ങളിലൂടെയും എല്ലാ കാര്യങ്ങളും വളരെ നന്നായി നടക്കുന്നതായി വരുത്തിത്തീർത്ത് സാധാരണ ജനങ്ങളെ വഞ്ചിക്കുന്നു - ഇതായിരുന്നു അന്ന് അവർ ലളിതമായി പാടിയ ആ ഹാസ്യ ഈരടിയുടെ ധ്വനി.
പണ്ടത്തെ ആ ഹാസ്യവരികൾക്ക് ഇക്കാലത്തും ഏറെ പ്രസക്തിയുണ്ട്. അക്കാലത്ത് സർക്കാർ വിതരണം ചെയ്തിരുന്ന റേഷനരിയുടെ ഇല്ലാത്ത മേന്മകളെക്കുറിച്ചു പത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും ഒക്കെ വാർത്തകൾ നൽകി ജനങ്ങളെ കബളിപ്പിച്ചിരുന്നു എങ്കിൽ ഇക്കാലത്ത് സർക്കാർ നടപ്പിലാക്കി, നടപ്പിലാക്കുന്നു, നടപ്പിലാക്കും എന്നൊക്കെ പ്രചരിപ്പിക്കപ്പെടുന്ന പല വാർത്തകളുടെ പിന്നിലും ഇത്തരം കബളിപ്പിക്കൽ സ്വഭാവം കാണാം.
സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ഇപ്പോൾ സംസ്ഥാനത്തുണ്ട്. അവ പരിഹരിക്കുന്നതിനുള്ള ബാധ്യത ഭരണകൂടങ്ങൾക്കുള്ളതാണുതാനും. എന്നാൽ, അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ എടുക്കാതെ അവയെല്ലാം വളരെ നന്നായി പരിഹരിച്ചിരിക്കുന്നു, പരിഹരിക്കപ്പെടുന്നു, ഉടൻ പരിഹരിക്കപ്പെടും എന്നൊക്കെ വാർത്തകളിലൂടെയും പരസ്യങ്ങളിലൂടെയും പ്രചരിപ്പിക്കുകമാത്രം ചെയ്യുന്നതിലാണു ഭരണകൂടങ്ങൾ ഇന്ന് ഏറെ ശ്രദ്ധിക്കുന്നത്. ഇത്തരം പരസ്യങ്ങളുടെ കാര്യത്തിൽ ഖേദകരമായ മറ്റൊരു വസ്തുതകൂടി എടുത്തുപറയേണ്ടിയിരിക്കുന്നു. ചെയ്യാത്ത നല്ല കാര്യങ്ങൾ ചെയ്തു എന്നു വരുത്തിത്തീർക്കാൻവേണ്ടി ഉപയോഗിക്കുന്ന പരസ്യങ്ങളുടെ ചെലവുകൂടി ജനക്ഷേമത്തിന് എന്ന പേരിൽ ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണത്തിൽനിന്ന് എടുക്കുന്നുണ്ട് എന്നുള്ളതാണ് ആ വസ്തുത.
ചില ഉദാഹരണങ്ങൾ
ഫലപ്രദമായി പരിഹരിക്കാതെ പരിഹരിച്ചവയായി പറഞ്ഞു പരത്തുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും ഇവിടെ വിശദീകരിക്കാൻ കഴിയില്ലല്ലോ! അതിനാൽ ഉദാഹരണങ്ങളായി തെരുവുനായ്, വന്യമൃഗ പ്രശ്നങ്ങൾ എന്നിവ പരിഹരിച്ചിട്ടുള്ള രീതികളെക്കുറിച്ചുമാത്രം ഇവിടെ പറയുകയാണ്.
തെരുവുനായ പ്രശ്നം പരിഹരിക്കൽ
തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാൻവേണ്ടി ഭരണകൂടങ്ങൾ നടപ്പിലാക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളെക്കുറിച്ച് വിവിധ മാധ്യമങ്ങളിലൂടെ ധാരാളം വാർത്തകളും പരസ്യങ്ങളും വരുന്നുണ്ട്. തെരുവുനായ്ക്കളെ എല്ലാം വന്ധ്യംകരണം ചെയ്യും. അവയ്ക്ക് പാർക്കാൻ ആവശ്യമായ ആനിമൽ ഷെൽട്ടറുകൾ തുടങ്ങും. മാലിന്യ നിവാരണം നടത്തും. അനിമൽ ബർത്ത് കണ്ട്രോൾ (എബിസി) പ്രോഗ്രാം ഫലപ്രദമായി നടപ്പിലാക്കും. പഞ്ചായത്ത് മോണിറ്ററിംഗ് സമിതികൾ രൂപീകരിക്കും. എല്ലാ പഞ്ചായത്തുകളിലും ആവശ്യമായ ഫണ്ട് നീക്കിവയ്ക്കും. ആക്രമണത്തിനിരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകും. വാക്സിനേഷൻ സൗകര്യമുറപ്പാകും... ഇങ്ങനെ പോകുന്നു വാഗ്ദാന പെരുമഴ. എന്നാൽ, അക്കൂട്ടത്തിൽനിന്നു ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുള്ളവ തീർത്തും വിരളമാണ്. അതിനാൽ ഫലത്തിൽ ഇപ്പോൾ തെരുവുനായ്ക്കളെ പേടിച്ച് ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. കുട്ടികൾക്ക് നായ്പ്പേടി മൂലം വഴിയിൽകൂടി നടന്നുപോകാനോ സ്കൂൾമുറ്റത്തോ വീട്ടുമുറ്റത്തോ കളിക്കാനോ വെറുതെ നടക്കാൻതന്നെയോ പറ്റാത്ത സ്ഥിതിയായി.
ഒരു അങ്കണവാടിക്കുട്ടിയുടെ ആഗ്രഹം പരിഗണിച്ച് സംസ്ഥാനത്തെ എല്ലാ നഴ്സറി കുട്ടികൾക്കും അവർക്ക് നൽകുന്ന ഭക്ഷണത്തിൽ ബിരിയാണി കൂടി ഉൾപ്പെടുത്തുമെന്ന് കുട്ടികൾക്ക് ഒരു മന്ത്രി വാക്ക് കൊടുത്ത സംസ്ഥാനമാണിത്. ഇവിടത്തെ നഴ്സറി കുട്ടികൾക്ക് തെരുവുനായ്ക്കളെ പേടിക്കാതെ സ്കൂളിൽ പോകാനും ക്ലാസ് മുറികളിലും സ്കൂൾ മുറ്റത്തും നായ് ഭയം ഇല്ലാതെ കളികളിലും പഠനപ്രവർത്തനങ്ങളിലും ഏർപ്പെട്ട് അവരുടെ ശാരീരിക, മാനസിക ആരോഗ്യം വികസിപ്പിച്ചെടുക്കാനും പറ്റിയ സാഹചര്യം ഉണ്ടാക്കി കൊടുക്കണമെന്ന് ഒരു കുട്ടിയല്ല ആയിരക്കണക്കിന് കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചാൽ അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുമോ എന്ന് നിരവധി ആളുകൾ ഇപ്പോൾ ചോദിക്കുന്നുണ്ട്.
വന്യമൃഗശല്യം തടയാൻ
വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി സർക്കാർ നടപ്പിലാക്കുമെന്നു പരസ്യപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങളിൽ ചിലത് നോക്കുക:
വന്യമൃഗങ്ങളിൽനിന്ന് മനുഷ്യരെയും കൃഷിയെയും സംരക്ഷിക്കുന്നതിനും വനാതിർത്തികൾ സുരക്ഷിതമാക്കുന്നതിനും മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്ത് സമഗ്രപദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കും. കാട്ടാന, കുരങ്ങ്, പന്നി എന്നിവയുടെ ആക്രമണങ്ങൾ ഫലപ്രദമായി തടയുന്നതിന് ആനമതിൽ, ആനക്കിടങ്ങ്, സോളാർ വേലി, സോളാർ തൂക്കുവേലി, ഇരുന്പുവേലി തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കും. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകൾ തുടങ്ങും. ദ്രുതകർമസേനയെ നിയമിക്കും. വനംവകുപ്പ് ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങളും വാഹനങ്ങളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർധിപ്പിക്കും. തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡന്മാരുടെ അധികാരം നൽകും.
വന്യമൃഗശല്യം സാധ്യതയുള്ള പ്രദേശങ്ങളിൽ ഏർളി വാണിംഗ് സിസ്റ്റം, എസ്എംഎസ് അലർട്ട് സിസ്റ്റം എന്നിവ നടപ്പിലാക്കും. വന്യമൃഗ ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കൃഷിനാശം ഉണ്ടാകുന്നവർക്കും അർഹമായ നഷ്ടപരിഹാരം കാലതാമസമില്ലാതെ കൊടുക്കും. നായാട്ടു നടത്താൻ അനുമതിക്കായി കേന്ദ്രസർക്കാരിനെ സമീപിക്കും. ഇവ കൂടാതെ പാന്പുകടിയേറ്റുള്ള മരണം സംസ്ഥാനത്ത് അടുത്ത അഞ്ചുവർഷംകൊണ്ട് പൂർണമായും ഇല്ലാതാക്കും. അതിനുവേണ്ടി ‘പാന്പ് വിഷബാധ ജീവഹാനിരഹിത കേരളം’ എന്ന പദ്ധതി നടപ്പിലാക്കും. ഇവയിൽ ഏറെയും നടപ്പിലാക്കി, ബാക്കിയുള്ളത് വൈകാതെ നടപ്പിലാക്കും എന്നൊക്കെയാണ് പറയപ്പെടുന്നത്.
പരിപാടികളുടെ ഫലപ്രാപ്തി
ഇവിടെ പറഞ്ഞതുപോലെയുള്ള പരിപാടികൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ തെരുവുനായ, വന്യമൃഗശല്യം എന്നിവ വലിയൊരളവുവരെ പരിഹരിക്കപ്പെടും. എന്നാൽ, ഇക്കാര്യങ്ങളൊക്കെ ആർജവത്തോടെ നടപ്പിലാക്കാതെ, പത്രങ്ങളിലും വാർത്താചാനലുകളിലും നിരത്തിയതുകൊണ്ടുമാത്രം പ്രശ്നം ഒട്ടും പരിഹരിക്കപ്പെടാൻ പോകുന്നില്ല. വർധിച്ചുകൊണ്ടിരിക്കുന്ന തെരുവുനായ, വന്യമൃഗ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുകയും കാണുകയും ചെയ്യുന്പോൾ നടപ്പിലാക്കി, നടപ്പിലാക്കും എന്നൊക്കെ പറയുന്ന പരിപാടികൾ വെറും പരസ്യവാക്യങ്ങൾ മാത്രമായി നിലനിൽക്കുന്നല്ലേ ഉള്ളൂ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
District News
വയനാട് ജില്ലയിലെ പുൽപ്പള്ളി പഞ്ചായത്തിൽ കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനക്കൂട്ടം ജനവാസ മേഖലകളിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. വാഴ, കവുങ്ങ്, നെല്ല്, ഇഞ്ചി തുടങ്ങിയ വിളകൾ പൂർണ്ണമായി നശിച്ചതായി കർഷകർ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങാൻ പോലും ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു. വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരവേലികളും കിടങ്ങുകളും പലയിടത്തും തകർന്ന നിലയിലാണ്. ഇത് കാട്ടാനകൾക്ക് എളുപ്പത്തിൽ ജനവാസ മേഖലകളിലേക്ക് കടന്നുവരാൻ അവസരമൊരുക്കുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
നഷ്ടപ്പെട്ട വിളകൾക്ക് അടിയന്തര ധനസഹായം നൽകണമെന്നും, വന്യജീവി ശല്യം തടയാൻ ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ജനപ്രതിനിധികളും വിഷയത്തിൽ ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
District News
വയനാട്ടിൽ വന്യജീവി ആക്രമണം വീണ്ടും രൂക്ഷമാകുന്നു. മുത്തങ്ങയ്ക്ക് സമീപം വനമേഖലയോട് ചേർന്നുള്ള കൃഷിയിടത്തിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഒരു കർഷകന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം പതിവാവുകയാണ്. കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും വന്യമൃഗങ്ങൾ ഇറങ്ങുന്നത് ജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് മതിയായ നടപടികളുണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വന്യജീവി ശല്യം തടയാൻ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ കർഷക സംഘടനകൾ സമരത്തിനൊരുങ്ങുകയാണ്. വനത്തിനുള്ളിൽ വന്യജീവികൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പാക്കണമെന്നും, അതിർത്തികളിൽ ഫെൻസിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
Agriculture
സംസ്ഥാനത്ത് കാലവർഷം സജീവമായതോടെ കാർഷിക മേഖലയിൽ പ്രതീക്ഷയേറുന്നു. മഴയുടെ ലഭ്യത നെൽകൃഷിക്കും മറ്റ് പ്രധാന വിളകൾക്കും അനുഗ്രഹമാവുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷങ്ങളിലെ വരൾച്ചയും അപ്രതീക്ഷിത മഴയും ഉണ്ടാക്കിയ നഷ്ടങ്ങളിൽ നിന്ന് കരകയറാൻ ഈ വർഷത്തെ നല്ല മഴ സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കാർഷിക സമൂഹം.
എന്നിരുന്നാലും, തീവ്ര മഴയും വെള്ളപ്പൊക്ക സാധ്യതയും കർഷകരിൽ ആശങ്കയുണർത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാൻ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിള ഇൻഷുറൻസ് പദ്ധതികൾ ശക്തിപ്പെടുത്തുന്നതും, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതും കർഷകർക്ക് ഏറെ സഹായകമാകും.
കാർഷിക വകുപ്പ് മഴക്കാല കൃഷിക്കുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മണ്ണ് സംരക്ഷണം, നീർവാർച്ച ഉറപ്പാക്കൽ, രോഗകീട നിയന്ത്രണം എന്നിവയിൽ കർഷകർ ശ്രദ്ധിക്കണമെന്ന് കൃഷി മന്ത്രി അറിയിച്ചു. പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും പരമ്പരാഗത അറിവുകൾ ഉപയോഗിച്ചും ഈ വർഷത്തെ കാർഷിക വിളവ് വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.