ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കി. ഈ വർഷം ചൈനയെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയുടെ അരി കയറ്റുമതി ഏകദേശം ഇരട്ടിയായി. ഈ സാന്പത്തിക വർഷം 20 മെട്രിക് ടണ് അരിയാണ് രാജ്യം കയറ്റുമതി ചെയ്തത്.
അരിയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും രാജ്യം മുന്നിലെത്തിയെങ്കിലും നെൽ കർഷകർക്ക് ആഘോഷിക്കാനുള്ള അവസ്ഥയല്ല ഉള്ളത്.
കർഷകർ, സർക്കാർ ഉദ്യോഗസ്ഥർ, കാർഷിക ശാസ്ത്രജ്ഞർ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളും ഭൂഗർഭജല കണക്കുകളുടെ അവലോകനവും വലിയൊരു ആശങ്കയാണ് പങ്കുവയ്ക്കുന്നത്. നെൽകൃഷിക്ക് വളരെയേറെ ജലം ആവശ്യമാണ്. ഈ ആവശ്യത്തിനുള്ള ജലം ഇല്ലെന്ന കാര്യമാണ് ഇവർ പങ്കുവയ്ക്കുന്നത്. നെൽക്കൃഷി ഇപ്പോൾതന്നെ ഇന്ത്യയിൽ നിലവിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ഭൂഗർഭജല സ്രോതസുകളെ അമിതമായി ചൂഷണം ചെയ്യുന്നു. ഇതിനാൽ കൂടുതൽ ആഴത്തിലുള്ള കുഴൽക്കിണറുകൾ കുഴിക്കുന്നതിനും വൻ തോതിൽ കടമെടുക്കുന്നതിനും കർഷകരെ നിർബന്ധിതരാക്കുന്നു.
വൻതോതിൽ നെല്ലുത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കാർഷികമേഖലകളിൽ ഏകദേശം ഒരു ദശാബ്ദം മുന്പ് 30 അടി താഴ്ചയിൽ ഭൂഗർഭജലം ലഭ്യമായിരുന്നുവെന്ന് കർഷകരും കൃഷി-ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഭൂഗർഭജലത്തിന്റെ അളവ് അതിവേഗമാണ് താഴ്ന്നു. ഇപ്പോൾ കുഴൽക്കിണറുകൾ 80 അടി മുതൽ 200 അടി വരെ താഴ്ത്തേണ്ടിയും വരുന്നുവെന്ന് കർഷകർ പറയുന്നു. കർഷകരുടെ വാക്കുകളെ ശരിവയ്ക്കുന്നതാണ് സർക്കാർ കണക്കുകളും പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ പഠനങ്ങളും.
അതേസമയം, നെൽകൃഷിക്ക് പ്രോത്സാഹനം നൽകുന്ന സർക്കാർ സബ്സിഡികൾ, കുറഞ്ഞ അളവിൽ മാത്രം ജലം ആവശ്യമായ കൃഷിയിലേക്ക് മാറുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നു.
കഴിഞ്ഞ പതിറ്റാണ്ടിനിടെ ഏകദേശം 70 ശതമാനത്തോളം വർധിച്ച നെല്ലിന്റെ മിനിമം താങ്ങുവിലയും കൃഷിക്കാവശ്യമായ വെള്ളം പന്പ് ചെയ്യാൻ കർഷകരെ സഹായിക്കുന്ന വൈദ്യുത സബ്സിഡികളും ഇതിൽപ്പെടുന്നു. ഈ നയം കർഷകരെ വെള്ളം കുറച്ച് ആവശ്യമുള്ള കൃഷിക്കു പകരം നെൽകൃഷിയിൽ തുടരാൻ പ്രേരിപ്പിക്കുന്നു.
ഈ സബ്സിഡികളിൽ പലതും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഒരു ദേശീയ ആശങ്കയായിരുന്ന കഴിഞ്ഞ ദശകങ്ങളിൽ രൂപകല്പന ചെയ്തതാണ്. ഇതിപ്പോൾ വിള വൈവിധ്യവത്കരണത്തിനു തടസമായിരിക്കുന്നുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ലോകത്തിൽ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ വിലയേറിയ ഭൂഗർഭജലം വൻതോതിൽ ഉപയോഗിക്കുന്നതിനായി കർഷകർക്കു പണം നൽകുന്നു എന്നതാണ് ഇതിന്റെ ആകെത്തുകയെന്ന് വാഷിംഗ്ടണിലെ ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അവിനാഷ് കിഷോർ പറഞ്ഞു.
ലോകത്തെ മൊത്തം അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിൽനിന്നാണ്. അതിൽ ഇന്ത്യയുടെ ഉത്പാദനത്തിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്ന് അവിനാഷ് കിഷോർ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾക്ക് ആഹാരം നൽകാൻ ആവശ്യമായതിലും കൂടുതൽ അരി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെ കർഷകർ ഉപരിതല, ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ നെല്ലുത്പാദിപ്പിക്കുന്ന പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് ഇരകളാകുന്നു. മണ്സൂണ് ദുർബലമായാൽ ഭൂഗർഭജലസ്രോതസുകൾ നിറയാതിരിക്കും.
ജല ചൂഷണവും അധികച്ചെലവും
കഴിഞ്ഞ രണ്ടു വർഷമായി ശക്തമായി മഴ ലഭിച്ചിട്ടുണ്ടെങ്കിലും കർഷകർ വൻതോതിൽ ജലം ഉൗറ്റിയെടുക്കുന്നതുമൂലം പഞ്ചാബിലെയും ഹരിയാനയിലെയും വലിയൊരു ഭാഗം ഭൂർഗർഭജലസ്രോതസുകളെയും ഇന്ത്യൻ സർക്കാർ അമിതമായി ചൂഷണം ചെയ്യപ്പെട്ടവ എന്നോ അല്ലെങ്കിൽ അപകടകരമായ അവസ്ഥയിലുള്ളതെന്നോ തരംതിരിച്ചിരിക്കുന്നു.
2024ലെയും 2025ലെയും കണക്കുകൾ പ്രകാരം ഈ രണ്ടു സംസ്ഥാനങ്ങളും ഭൂഗർഭജലസ്രോതസുകളിൽ സ്വാഭാവികമായി റീചാർജ് ചെയ്യപ്പെടുന്നതിനേക്കാൾ 35 ശതമാനം മുതൽ 57 ശതമാനം വരെ അധിക ജലം ഉൗറ്റിയെടുക്കുന്നു.
ഈ സാഹചര്യം പരിഹരിക്കാനായി 2023ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതിതീവ്രമായി ജലചൂഷണം നേരിടുന്ന മേഖലകളിൽ പുതിയ കുഴൽക്കിണറുകൾ കുഴിക്കുന്നത് നിരോധിച്ചു.
പുതിയ കുഴൽക്കിണറുകൾ കുഴിക്കാൻ അനുവാദമില്ലാത്തതിനാൽ നിലവിലുള്ള കിണറുകളിൽനിന്ന് താഴേക്കു പോയി ജലമെത്തിക്കാൻ കർഷകർക്കു നീളമുള്ള പൈപ്പുകളും ശക്തമായ മോട്ടോർ പന്പുകളും ഉപയോഗിക്കേണ്ടിയും വരുന്നു.
ഇന്ത്യയിൽ ഒരു കിലോഗ്രാം അരി ഉത്പാദിപ്പിക്കാൻ 3000 മുതൽ 4000 ലിറ്റർ വരെ ജലം ആവശ്യമാണെന്നും അത് ആഗോള ശരാശരിയേക്കാൾ 20 മുതൽ 60 ശതമാനം വരെ കൂടുതലാണെന്നും കാർഷിക സാന്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി പറഞ്ഞു.
നയങ്ങളിൽ മാറ്റം
നെല്ലിനുള്ള സബ്സിഡിയും ഭൂഗർഭജല ചൂഷണവും ഇല്ലാതാക്കാനുള്ള നയങ്ങൾ നടപ്പിലാക്കാനുള്ള ലക്ഷണങ്ങൾ കണ്ടുവരുന്നു. വെള്ളം കുറച്ച് ആവശ്യമുള്ള കൃഷിയിലേക്കു കടക്കാൻ ഹരിയാന സർക്കാർ സബ്സിഡികൾ വാഗ്ദാനം ചെയ്യുന്നു. മില്ലറ്റുകളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ വാഗ്ദാനം ഒരു കൃഷിക്കാലത്തേക്കു മാത്രമാണ്. അതുകൊണ്ടുതന്നെ വലിയതോതിൽ കർഷകർക്കിടയിൽ ഇതിനു പ്രചാരം ലഭിച്ചില്ല.
നെൽക്കൃഷി ചെയ്യുന്ന ഓരോ ഹെക്ടറിനും വളം, വൈദ്യുതി സബ്സിഡിയായി പഞ്ചാബ് 39,000 രൂപയാണ് ചെലവാക്കുന്നത്. ഈ സബ്സിഡിയുടെ ഒരു ഭാഗമുപയോഗിച്ച് കുറഞ്ഞ അളവിൽ വെള്ളം ആവശ്യമുള്ള വിള ഉത്പാദനം പ്രോത്സാഹിക്കാൻ കഴിയുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കർഷകരുടെ വരുമാനം നിലനിർത്താനും സർക്കാരിന് സാന്പത്തിക ലാഭത്തിനും കാരണമാകും.
Tags : India leads rice production water shortage farmers china